ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ രണ്ടാം പാദ പ്രീക്വാര്‍ട്ടറില്‍ തകര്‍പ്പന്‍ വിജയവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്വാര്‍ട്ടറില്‍ ഇടംപിടിച്ചു. ആദ്യപാദത്തില്‍ 2-0ന് ഒളിമ്പിയാക്കോസിനോട് പരാജയപ്പെട്ട മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തം മണ്ണില്‍ നടന്ന രണ്ടാം പാദത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഒളിമ്പിയാക്കോസിനെ തകര്‍ത്തു. ഇതോടെ ഇരുപാദങ്ങളിലുമായി രണ്ടിനെതിരെ മൂന്ന് ഗോളുകളുടെ വിജയം സ്വന്തമാക്കിയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അവസാന എട്ടില്‍ ഇടംപിടിച്ചത്. പ്രീമിയര്‍ ലീഗില്‍ ദയനീയ പ്രകടനത്തിലൂടെ കിരീട പോരാട്ടത്തില്‍ നിന്ന് പുറത്തായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഏറെ ആശ്വാസമായി ചാമ്പ്യന്‍സ് ലീഗിലെ ക്വാര്‍ട്ടര്‍ പ്രവേശനം. ബുധനാഴ്ച രാത്രി വൈകി നടന്ന മത്സരത്തില്‍ അവരുടെ ഡച്ച് താരം റോബിന് വാന്‍പെഴ്സിയുടെ ഹാട്രിക്കാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഗംഭീര വിജയവും ക്വാര്‍ട്ടര്‍ ബര്‍ത്തും സമ്മാനിച്ചത്.
മറ്റൊരു മത്സരത്തില്‍ നിലവിലെ റണ്ണേഴസപ്പായ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് സ്വന്തം മൈതാനത്ത് സെനിത് സെന്റ്പീറ്റേഴ്സ് ബര്‍ഗിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടെങ്കിലും ക്വാര്‍ട്ടറില്‍ ഇടംപിടിച്ചു. ആദ്യപാദത്തില്‍ നേടിയ 4-2ന്റെ വിജയമാണ് ബൊറൂസിയക്ക് ക്വാര്‍ട്ടര്‍ ബര്‍ത്ത് സമ്മാനിച്ചത്. ഇരുപാദങ്ങളിലുമായി 5-4ന്റെ വിജയമാണ് ബൊറൂസിയ സ്വന്തമാക്കിയത്.
ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ പന്ത് കൂടുതല്‍ കൈവശം വച്ചതും കൂടുതല്‍ ഷോട്ടുകള്‍ ഉതിര്‍ത്തതും ഒളിമ്പിയാക്കോസ് താരങ്ങളായിരുന്നു. എന്നാല്‍ ഒരു ഷാര്‍പ്പ് ഷൂട്ടറുടെ അഭാവമാണ് അവര്‍ക്ക് തിരിച്ചടിയായത്. ആദ്യപാദത്തില്‍ 2-0ന്റെ വിജയം നേടിയിരുന്ന അവര്‍ക്ക് രണ്ടാം പാദത്തില്‍ ഒരു സമനില മാത്രം മതിയായിരുന്നു ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍. എന്നാല്‍ വാന്പെഴ്സിയെന്ന ലോകോത്തര സ്ട്രൈക്കറെ പിടിച്ചുകെട്ടുന്നതില്‍ പരാജയപ്പെട്ടതാണ് അവര്‍ക്ക് തിരിച്ചടിയായത്.
വിജയത്തില്‍ കുറഞ്ഞതൊന്നും തങ്ങള്‍ക്ക് ഗുണകരമാവില്ലെന്ന തിരിച്ചറിവില്‍ തുടര്‍ച്ചയായ ആക്രമണങ്ങളാണ് കിക്കോഫ് മുതല്‍ മാഞ്ചസ്റ്റര്‍ എതിര് ബോക്സിലേക്ക് നടത്തിയത്. 18-ാം മിനിറ്റില്‍ യുണൈറ്റഡ് ഗോളിനടുത്തെത്തി. ഇടതുവിംഗില്‍ നിന്ന് റയാന് ഗിഗ്സ് നല്കിയ ക്രോസ് വെയ്ന്‍ റൂണി മികച്ചൊരു ഹെഡ്ഡറിലൂടെ വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും സൈഡ് പോസ്റ്റില്‍ത്തട്ടി പുറത്തൂപോയി. 25-ാം മിനിറ്റില്‍ യുണൈറ്റഡ് പെനാല്‍റ്റിയിലൂടെ ആദ്യ ഗോള്‍ നേടി. റോബിന് വാന്‍പെഴ്സിയെ ബോക്സിനുള്ളില്‍ വച്ച് ഒളിമ്പിയാക്കോസിന്റെ ജോസ് ഹൊലെബാസ് വീഴ്ത്തിയതിനാണ് സ്പോട്ട് കിക്ക് ലഭിച്ചത്. കിക്കെടുത്ത വാന്‍പെഴ്സി പിഴവുകൂടാതെ പന്ത് വലയിലെത്തിച്ചു. പിന്നീട് 33-ാം മിനിറ്റില്‍ പാട്രിക് എവ്റയുടെ ഒരു ഹെഡ്ഡര്‍ ഒളിമ്പിയാക്കോസ് ഗോളി രക്ഷപ്പെടുത്തി. ആദ്യപകുതിയുടെ ഇഞ്ച്വറി സമയത്ത് മാഞ്ചസ്റ്റര്‍ ലീഡ് ഉയര്‍ത്തി. വെയ്ന്‍ റൂണിയുടെ പാസില്‍ നിന്ന് റോബിന് വാന്‍ പെഴ്സി വല കുലുക്കി. ആദ്യപകുതിയില്‍ മാന്‍. യുണൈറ്റഡ് 2-0ന് മുന്നിലായിരുന്നു. 51-ാം മിനിറ്റില്‍ യുണൈറ്റഡ് ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ബോക്സിന് പുറത്തുനിന്ന് ലഭിച്ച ഫ്രീകിക്ക് വാന്‍പെഴ്സി വലയിലെത്തിച്ചതോടെ ഹാട്രിക്ക് പൂര്‍ത്തിയായി.
പിന്നീട് ഒരു ഗോള്‍ മടക്കാനുള്ള തീവ്രശ്രമം ഒളിമ്പിയാക്കോസ് താരങ്ങള്‍ നടത്തിയെങ്കിലും അവയെല്ലാം യുണൈറ്റഡ് പ്രതിരോധത്തില്‍ത്തട്ടി തകര്‍ന്നു. മാഞ്ചസ്റ്റര്‍ ഗോളിയുടെ രണ്ട് ഉജ്ജ്വല രക്ഷപ്പെടുത്തലുകളും അവര്‍ക്ക് തിരിച്ചടിയായി. ഇതോടെ അവര്‍ക്ക് എവേ ഗോളിന്റെ ആനുകൂല്യവും ഇല്ലാതായി. ഒരു ഗോളെങ്കിലും അടിച്ചിരുന്നെങ്കില്‍ എവേ ഗോളിന്റെ പിന്‍ബലത്തില്‍ യുണൈറ്റഡിനെ പിന്തള്ളി ഒളിമ്പിയാക്കോസിന് ക്വാര്‍ട്ടറില്‍ ഇടംപിടിക്കാമായിരുന്നു.
മറ്റൊരു മത്സരത്തില്‍ റഷ്യന്‍ ടീം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബൊറൂസിയയെ കീഴടക്കിയെങ്കിലും ക്വാര്‍ട്ടറില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല. ആദ്യപാദത്തില്‍ സ്വന്തം തട്ടകത്തിലേറ്റ 4-2ന്റെ തോല്‍വിയാണ് സെനിതിന്റെ ക്വാര്‍ട്ടര്‍ സ്വപ്നത്തിന് തിരിച്ചടിയായത്.
മത്സരത്തിന്റെ പതിനാറാം മിനിറ്റില്‍ ഹള്ക്കിലൂടെ റഷ്യന്‍ ടീം ലീഡ് നേടി. ആദ്യ പകുതിയില്‍ തന്നെ ഹെഡര്‍ ഗോളാക്കി മാറ്റി കെഹ്ല്‍ ബൊറൂസിയയെ ഒപ്പമെത്തിച്ചു. പിന്നീട് 73-ാം മിനിറ്റില്‍ വെനിസ്വേല സ്ട്രൈക്കര്‍ ജോസ് റോന്ഡോനിലൂടെ സെനിത് സെന്റ് പീറ്റേഴ്സ്ബര്‍ഗ് വിജയം സ്വന്തമാക്കിയെങ്കിലും ഫലമുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: