മിര്‍പൂര്‍: ട്വന്റി 20 ലോകകപ്പിലെ യഥാര്‍ത്ഥ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. ഗ്രൂപ്പ് രണ്ടില്‍ മുന്‍ ചാമ്പ്യന്മാരായ ഇന്ത്യ-പാക്കിസ്ഥാന് പോരാട്ടത്തോടെയാണ് സൂപ്പര്‍ ടെന്‍ മത്സരങ്ങള്‍ക്ക് തുടക്കമാവുന്നത്. മിര്‍പൂരിലെ ഷേര്‍ ബംഗ്ലാ നാഷണല്‍ സ്റ്റേഡിയത്തില്‍ രാത്രി 7നാണ് പോരാട്ടം ആരംഭിക്കുക.
തുടര്‍ച്ചയായ പരായങ്ങളില് പെട്ട് നട്ടംതിരിയുന്ന ടീം ഇന്ത്യക്ക് ഇതില്‍ നിന്നെല്ലാം കരകയറാനുള്ള ആദ്യ അവസരമാണ് പരമ്പരാഗത എതിരാളികളായ പാക്കിസ്ഥാനെതിരെയുള്ള മത്സരം. ആദ്യം ദക്ഷിണാഫ്രിക്കയോടും പിന്നീട് ന്യൂസിലാന്റിനോടും ടെസ്റ്റ്, ഏകദിനങ്ങള്‍ പരാജയപ്പെട്ടശേഷമാണ് ടീം ഇന്ത്യ ബംഗ്ലാദേശിലേക്കെത്തിയത്. പിന്നീട് അടുത്തിടെ സമാപിച്ച ഏഷ്യാകപ്പിലും ഇന്ത്യ ഫൈനല്‍ കാണാതെ പുറത്തായിരുന്നു. ഈ പരാജയങ്ങളെല്ലാം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് തിരിച്ചുവരണമെങ്കില്‍ ഇന്ത്യക്ക് ട്വന്റി 20യെങ്കിലും വിജയിച്ചേ മതിയാവൂ. ഇതിലും പരാജയപ്പെടുകയാണെങ്കില്‍ ടീമിലെ പല വമ്പന്മാരുടെയും തലയുരുളാനും സാധ്യതയുണ്ട്.
ഏഷ്യാകപ്പില്‍ ടീമില്‍ നിന്ന് വിട്ടുനിന്ന നായകന് ധോണിയുടെ തിരിച്ചുവരവാണ് ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി. ലോകകപ്പിന് മുന്നോടിയായുള്ള ആദ്യ സന്നാഹ മത്സരത്തില്‍ ശ്രീലങ്കയോട് പരാജയപ്പെട്ടുവെങ്കിലും അവസാന സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിനെ 20 റണ്‍സിന് പരാജയപ്പെടുത്താന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ഇന്ന് പാക്കിസ്ഥാനെതിരായ ആദ്യപോരാട്ടത്തിനിറങ്ങുന്നത്. വിരാട് കോഹ്ലിയുടെയും സുരേഷ് റെയ്നയുടെയും യുവരാജിന്റെയും ഫോമിലാണ് ഇന്ത്യയുടെ പ്രതീക്ഷ മുഴുവന്‍. റെയ്ന രണ്ട് മത്സരങ്ങളിലും മികച്ച ബാറ്റിംഗ് കാഴ്ചവെച്ചപ്പോള്‍ യുവരാജ് ആദ്യ മത്സരത്തിലും കോഹ്ലി രണ്ടാം പോരാട്ടത്തിലും മികച്ച പ്രകടനമാണ് നടത്തിയത്. അതേസമയം ഓപ്പണര്‍മാരായ ശിഖര്‍ ധവാനും, രോഹിത് ശര്‍മ്മയും ഇനിയും ഫോമിലേക്കുയര്‍ന്നിട്ടില്ല. എന്നാല്‍ ബാറ്റിംഗിനെ അപേക്ഷിച്ച് ഇന്ത്യന്‍ ബൗളിംഗ് നിര കുറേക്കൂടി മെച്ചമാണ്. പേസ് ബൗളര്‍മാരായ മുഹമ്മദ് ഷാമിയും ഭുവനേശ്വര്‍കുമാറും വരുണ്‍ ആരോണും മികച്ച രീതിയില്‍ പന്തെറിയുന്നുണ്ട്. മികച്ച സ്പിന്‍ നിരയും ഇന്ത്യക്ക് സ്വന്തമാണ്. അശ്വിനും അമിത് മിശ്രയും രവീന്ദ്ര ജഡേജയും കഴിഞ്ഞ മത്സരങ്ങളില്‍ തരക്കേടില്ലാത്തരീതിയിലാണ് പന്തെറിഞ്ഞത്.
യുവ ടീമിന് പ്രാധാന്യം നല്കി 2007ലെ പ്രഥമ ലോകകപ്പില്‍ ചാമ്പ്യന്മാരായ ഇന്ത്യക്ക് പിന്നീട് നടന്ന മൂന്ന് ലോകകപ്പിലും സൂപ്പര്‍ എട്ടിനപ്പുറം കടക്കാനായിട്ടില്ല. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ തന്നെ ലോകകപ്പെത്തുമ്പോള്‍ രണ്ടാം കിരീടമാണ് ധോണിപ്പട ലക്ഷ്യമിടുന്നത്.
ഇക്കഴിഞ്ഞ ഏഷ്യാകപ്പില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് പാക്കിസ്ഥാന് ഇന്ന് പടയ്ക്കിറങ്ങുന്നത്. കൂടാതെ ട്വന്റി 20 ലോകകപ്പില്‍ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള ടീമാണ് പാക്കിസ്ഥാന്. ആദ്യ ലോകകപ്പില്‍ റണ്ണറപ്പും 2009ല്‍ ചാമ്പ്യന്മാരുമായ പാക്കിസ്ഥാന് 2010ലും 2012ലും സെമിഫൈനലിലും എത്തി. നിയന്ത്രിത ഓവര്‍ മത്സരങ്ങളിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടറായ ക്യാപ്റ്റന്‍ മുഹമ്മദ് ഹഫീസ് തന്നെയാണ് പാക് ടീമിന്റെ ശക്തി. ഷാഹിദ് അഫ്രീദി, ഷൊയെബ് മാലിക്, ഉമര്‍ അക്മല്‍ എന്നിവരും ഒറ്റയ്ക്ക് കളി ജയിപ്പിക്കാനറിയുന്നവരാണ്. ഒരു വര്‍ഷത്തിനു ശേഷം ടീമിലേക്ക് മടങ്ങിയെത്തുന്ന കമ്രാന്‍ അക്മലും പാക് സംഘത്തിന് ശക്തി പകരും.
അതേസമയം ആദ്യ സന്നാഹ മത്സരത്തില്‍ ശ്രീലങ്കയെ കീഴടക്കിയ പാക്കിസ്ഥാന് രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് എട്ട് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. ഈ മത്സരത്തില്‍ മൂന്നുപേര്‍ മാത്രമായിരുന്നു പാക് നിരയില്‍ രണ്ടക്കം കടന്നത്. ഉമര്‍ഗുല്ലും ജുനൈദ്ഖാനും നയിക്കുന്ന പേസ് ബൗളിംഗ് നിരയും സയീദ് അജ്മല്‍ നയിക്കുന്ന സ്പിന്‍ ബൗളിംഗ് നിരയും മികച്ച ഫോമിലാണ്. എന്തായാലും ആദ്യമത്സരത്തില്‍ വിജയം നേടണമെന്ന ഉറച്ച വിശ്വാസത്തോടെ ഇന്ത്യയും പാക്കിസ്ഥാനും ഇന്ന് അങ്കത്തിനിറങ്ങുമ്പോള്‍ ആവേശംകൊടുമുടിയേറുമെന്ന് ഉറപ്പാണ്.
ഇന്ന് ഗ്രൂപ്പ് ബിയില്‍ നടക്കുന്ന മറ്റ് രണ്ട് യോഗ്യതാ മത്സരങ്ങളില്‍ സിംബാബ്വെ യുഎഇയെയും അയര്‍ലന്റ് നെതര്ലാന്റ്സുമായും ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: