മുംബൈ: മുംബൈയില്‍ വനിതാ ഫോട്ടോഗ്രാഫറെയും ടെലിഫോണ്‍ ഓപ്പറേറ്ററെയും കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാല് പ്രതികള്‍ക്കും മുംബൈ സെഷന്‍സ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. നാല് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കേസിലെ അഞ്ചാം പ്രതി ജുവനൈല്‍ കോടതിയില്‍ വിചാരണ നേരിടുകയാണ്.
മുഹമ്മദ് കാസിം ഷെയ്ഖ്, വിജയ് ജാദവ്, സലിം അന്‍സരി, സിറാജ് റഹ്മാന് ഖാന്, മുഹമ്മദ് അശ്വഖ് ഷെയ്ഖ് എന്നിവരെയാണ് കോടതി ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ചത്. മുഹമ്മദ് കാസിം ഷെയ്ഖ്, വിജയ് ജാദവ്, സലിം അന്‍സരി എന്നിവര്‍ രണ്ട് കേസുകളിലും പ്രതികളാണ്. മറ്റ് രണ്ട് പേരില്‍ സിറാജ് റഹ്മാന് ഖാന് വനിത ഫോട്ടോഗ്രാഫറെ ബലാത്സംഗം ചെയ്ത കേസിലും മുഹമ്മദ് അശ്വഖ് ഷെയ്ഖ് ടെലഫോണ്‍ ഓപ്പറേറ്ററെ പീഡിപ്പിച്ച കേസിലും പ്രതികളാണ്.
ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയത്. കഴിഞ്ഞ ഓഗസ്റ്റിലാണ് വിജനമായ മുംബൈയിലെ ശക്തി മില്ലില്‍ ഫോട്ടോ എടുക്കുന്നതിനായി എത്തിയ മാധ്യമപ്രവര്‍ത്തക കൂട്ടബലാത്സംഗത്തിന് ഇരയായത്. ശക്തി മില്‍സിനു സമീപത്തെ ചേരികളില്‍ താമസിക്കുന്ന തൊഴില്‍രഹിതരായ പ്രതികള്‍ കൂടുതല്‍ സമയവും വിജനമായ ശക്തി മില്‍സ് കെട്ടിടത്തില്‍ സമയം ചെലവഴിച്ചിരുന്നെന്നും സ്ത്രീകളെ ഭീഷണിപ്പെടുത്തി അക്രമിച്ചിരുന്നെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചിരുന്നു.
ഫോട്ടോഗ്രാഫറുടെ കേസില്‍ അറസ്റ്റിലായതിനു ശേഷമാണ് ഒരു മാസം മുമ്പ് ഇതേ പ്രതികള്‍ തന്നെയും കൂട്ടബലാത്സംഗം ചെയ്തതായി ടെലഫോണ്‍ ഓപ്പറേറ്റര്‍ പരാതിപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: