കൊല്ലം: മൂന്നരപ്പതിറ്റാണ്ട് ഒരു മുന്നണിയില്‍ സഞ്ചരിച്ച സിപിഎമ്മും ആര്‍എസ്പിയും നേര്‍ക്കുനേര്‍ കൊമ്പുകോര്‍ക്കുന്ന കൊല്ലം മണ്ഡലത്തില്‍ വിധിയെഴുതുന്നത് മുന്നണിമാറ്റം സൃഷ്ടിക്കുന്ന അടിയൊഴുക്കുകളാവും. രണ്ട് തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച പ്രേമചന്ദ്രനെയും രണ്ട് തവണ രാജ്യസഭാമെമ്പറായിരുന്ന എം.എ. ബേബിയെയും തിരിഞ്ഞു കുത്തുന്നത് കൊല്ലം ജില്ലയുടെ വ്യവസായ തകര്‍ച്ചയും. ഇത് രണ്ടും പ്രചാരണായുധമാക്കി ബിജെപിയും രംഗത്ത് പ്രതീക്ഷകളുണര്‍ത്തി സജീവമാണ്.
ആര്‍എസ്പിയുടെ വരവോടെ യുഡിഎഫില്‍ ഉടലെടുത്ത ആശയക്കുഴപ്പം പ്രേമചന്ദ്രന്റെ പ്രചാരണത്തെ ആദ്യഘട്ടത്തില്‍ ബാധിച്ചിട്ടുണ്ട്. മണ്ഡലത്തില്‍ ചെറുതല്ലാത്ത ബലമുള്ള മുസ്ലീംലീഗിന്റെ ആശങ്കയാണ് പ്രധാനകടമ്പ. ഇരവിപുരം നിയമസഭാമണ്ഡലം ആര്‍എസ്പിക്ക് കൈമാറേണ്ടിവന്നാല്‍ പകരം എന്തുകിട്ടും എന്ന വിലപേശല്‍ ലീഗ് നേതൃത്വം ആരംഭിച്ചുകഴിഞ്ഞു. ആര്‍എസ്പിയുടെ സിറ്റിംഗ് സീറ്റെന്ന നിലയില്‍ മണ്ഡലം വിട്ടുകൊടുക്കാന്‍ ലീഗ് ജില്ലാ നേതൃത്വത്തിന് അരസമ്മതമാണ്. എന്നാല്‍ കോണ്‍ഗ്രസ് കൈയില്‍ വെച്ചിരിക്കുന്ന ചടയമംഗലമോ ജെഎസ്എസ് മത്സരിക്കുന്ന കരുനാഗപ്പള്ളിയോ അവര്‍ ചോദിക്കുന്നു. ഇക്കാര്യത്തില്‍ വ്യക്തമായ ധാരണയുണ്ടാവുന്നതുവരെ പ്രചാരണത്തില്‍ ലീഗിന് തണുപ്പന്‍ സമീപനമായിരിക്കും.
അതേ സമയം കോണ്‍ഗ്രസിലെ സീറ്റ് മോഹികള്‍ സൃഷ്ടിക്കുന്ന പ്രതിസന്ധിയും പ്രേമചന്ദ്രനെ വലയ്ക്കുന്നു. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരനും കോണ്‍ഗ്രസ് വക്താവ് രാജ്മോഹന്‍ ഉണ്ണിത്താനും സിറ്റിംഗ് എംപി എന്‍. പീതാംബരക്കുറുപ്പും ഇപ്പോഴും മുഖം തെളിഞ്ഞ് മുമ്പിലെത്തിയിട്ടില്ല. ചന്ദ്രശേഖരന് ഐഎന്‍ടിയുസി റാലിയും മറ്റും നടത്തി കൊല്ലത്ത് പ്രചാരണത്തിന് തുടക്കം കുറിച്ച സമയത്താണ് പ്രേമചന്ദ്രന്റെ വരവ്. എന്തായാലും ഐഎന്‍ടിയുസി വലിയ ആവേശത്തിലല്ല.
മുന്നണിമാറ്റം ദഹിക്കാത്ത ആര്‍എസ്പിയിലെ തന്നെ ചില പ്രമുഖരും പ്രേമചന്ദ്രനെ വെല്ലുവിളിക്കുന്നുണ്ട്. ആര്‍വൈഎഫ് സംസ്ഥാന നേതാവ് പ്രേംസുധ ആര്‍എസ്പി നിലപാട് പാര്‍ട്ടി ഭരണഘടനയ്ക്ക് തന്നെ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഇടതുമുന്നണിയില്‍ നിലയുറപ്പിക്കുന്നത്. യുഡിഎഫില്‍ അവശേഷിക്കുന്ന രാജന്‍ബാബുവിന്റെ ജെഎസ്എസ് മുന്നണി നേതൃത്വം കാട്ടുന്ന അവഗണനയില്‍ പ്രതിഷേധിക്കാനുള്ള തയ്യാറെടുപ്പിലാണ് കരുനാഗപ്പള്ളി മേഖലയില്‍ തങ്ങള്‍ക്ക് ശക്തിയുണ്ടെന്ന അവകാശവാദമാണ് ജെഎസ്എസ് മുന്നോട്ടു വയ്ക്കുന്നത്. അതേസമയം ഷിബുബേബി ജോണ്‍ അടക്കം ആര്‍എസ്പി ഒറ്റക്കെട്ടായും കൊല്ലം ഡിസിസിയുടെ പിന്തുണയും പ്രേമചന്ദ്രന്റെ ജനപ്രിയതയും ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് മണ്ഡലം നിറയുന്നത്.
ഏറ്റവും ആദ്യം സ്ഥാനാര്‍ത്ഥി നിര്‍ണയം നടന്നുവെങ്കിലും മുന്നണിക്കേറ്റ അപ്രതീക്ഷിത തിരിച്ചടിയില്‍ നിന്ന് ഇടതു മുന്നണി ഇനിയും മോചിതരായിട്ടില്ല. പാര്‍ട്ടി പോളിംഗ് ബ്യൂറോ അംഗമാണെങ്കിലും എം.എ. ബേബി അണികള്‍ക്ക് അത്ര പ്രിയങ്കരനല്ലാത്തത് തെരഞ്ഞെടുപ്പ് സാധ്യതകളെ തന്നെ തകര്‍ക്കും. അധഃസ്ഥിത ജനതയുടെ പ്രശ്നങ്ങളില്‍ പാര്‍ട്ടി കൈക്കൊണ്ട നിലപാട്, പാളിയ ഭൂസമരം, പട്ടികജാതിക്ഷേമ സമിതിയുടെ രൂപീകരണം തോറ്റുപോയ സോളാര്‍ സമരങ്ങള്‍ തുടങ്ങി പ്രവര്‍ത്തകര്‍ക്ക് വിശദീകരണം നല്‍കാനാകാത്ത ഒട്ടേറെ പ്രശ്നങ്ങള്‍ക്ക് നടുവിലാണ് സിപിഎം. ആര്‍എസ്പി പോയതോടെ ജില്ലയിലെ ഏറ്റവും പ്രബലമായ ഒരു ഘടക കക്ഷിയാണ് നഷ്ടമായത്. പ്രേമചന്ദ്രന്റെ വരവിന് മുമ്പ് വരെ ശുഭപ്രതീക്ഷയിലായിരുന്ന ബേബിയും കൂട്ടരും ഇപ്പോള്‍ ആറ് പാര്‍ട്ടിമാറി വന്ന ബാബുദിവാകരനില് അഭയം പ്രാപിക്കുന്നത് തന്നെ പരാജയത്തിന്റെ ലക്ഷണമായാണ് എതിരാളികള്‍ പരിഹസിക്കുന്നത്. കൊല്ലം കോര്‍പറേഷനില്‍ വ്യാപകമായ അഴിമതിയും ബേബി എംഎല്‍എ ആയ കുണ്ടറയുടെ വികസനമുരടിപ്പും എതിരാളികള്‍ പ്രചാരണായുധമാക്കും.
എം. സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: