കണ്ണൂര്‍: നിയതി നിയോഗം കൊണ്ട് അധ്യാപനം തൊഴിലായി സ്വീകരിക്കേണ്ടി വന്നപ്പോഴും എന്നും കര്‍ഷക മനസ്സിനുടമയും കര്‍ഷകനുമായിരുന്ന, സമൂഹത്തിലെ കര്‍ഷകരുടെ സങ്കടങ്ങളും ദുരിതങ്ങളും കണ്ടറിഞ്ഞ് അവരോടൊപ്പം നിന്ന് കര്‍ഷകരുടെ ആവശ്യങ്ങള്‍ക്കു വേണ്ടി നിരവധി സമര പോരാട്ടങ്ങള്‍ നടത്തി, പലപ്പോഴായി സഹനങ്ങള്‍ അനുഭവിക്കേണ്ടി വന്ന വ്യക്തിത്വം. പറഞ്ഞു വരുന്നത് മറ്റാരെ കുറിച്ചുമല്ല താഴെ തട്ടില്‍ പ്രപര്‍ത്തിച്ച് ദേശീയ തലത്തിലെത്തിച്ചേര്ന്ന് ഇന്ന് കര്‍ഷക മോര്‍ച്ചയുടെ അഖിലേന്ത്യാ സെക്രട്ടറി പദവി അലങ്കരിക്കുന്ന കണ്ണൂര്‍ പാര്‍ലിമെന്റ് മണ്ഡലം ഭാരതീയ ജനതാ പാര്‍ട്ടി സ്ഥാനാര്‍ത്ഥി പി.സി.മോഹനന് മാസ്റ്ററെ കുറിച്ചാണ്.
ബിജെപിയുടെ നിരവധി ചുമതലകള്‍ വഹിച്ച മോഹനന് മാസ്റ്റര്‍ വയനാട് ജില്ലയിലെ കോളിയാട് സ്വദേശിയാണ്. പരേതനായ ബാലകൃഷ്ണന് നായര്‍-കല്യണിക്കുട്ടിയമ്മ ദമ്പതികളുടെ മകനായി കോഴിക്കോട് നെല്ലിക്കോട്ട് ജനിച്ച ഇദ്ദേഹം കണ്ണൂരിലെ വോട്ടര്‍മാര്‍ക്കും സംഘ പരിവാര്‍ പ്രവര്‍ത്തകര്‍ക്കും സുപരിചിതനാണ്. മോഹനന് മാസ്റ്റര്‍ 1998 ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി കണ്ണൂര്‍ പാര്‍ലിമെന്റ് മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസിലെ മുല്ലപ്പളളി രാമചന്ദ്രനും എല്‍ഡിഎഫിലെ എ.സി.ഷണ്മുഖദാസിനുമെതിരെ മത്സരിച്ചിരുന്നു.വയനാടിന്റെ മണ്ണില്‍ രാഷ്ട്രീയം പയറ്റി തെളിഞ്ഞ മോഹനന് മാസ്റ്റര്‍ വയനാട്ടുകാരുടെ സര്‍വ്വ സമ്മതനായ നേതാവാണ്.
സുല്‍ത്താന്‍ ബത്തേരി മാര്‍ ബസലിയോസ് എയുപി സ്കൂള്‍ അധ്യാപകനായി ജീവിതം ആരംഭിച്ച് നിരവധി മേഖലകളില്‍ തന്റെതായ വ്യക്തിത്വം ഉറപ്പിച്ച വ്യക്തിയാണ്.2005 ല്‍ അധ്യാപന രംഗത്തു നിന്നും വിരമിച്ച മാസ്റ്റര്‍ രാഷ്ട്രീയ സ്വയംസേവക സംഘം, ജനസംഘം എന്നിവയിലൂടെ വളര്‍ന്ന് ബിജെപിയിലും തുടര്‍ന്ന് കര്‍ഷക മോര്ച്ചയിലുമെത്തി അഖിലേന്ത്യാ ഭാരവാഹിയായി മാറുകയായിരുന്നു. ബിജെപി വയനാട് ജില്ലാ പ്രസിഡണ്ട്, സംസ്ഥാന സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി, കര്‍ഷക മോര്‍ച്ച ദേശീയ സെക്രട്ടറി, എന്‍ടിയു സ്ഥാപകാംഗം, ബത്തേരി മഹാഗണപതി ക്ഷേത്ര കമ്മറ്റി പ്രസിഡണ്ട്, ബത്തേരി സഹകരണ ബാങ്ക് പ്രസിഡണ്ട്, ബത്തേരി മില്‍ക്ക് സപ്ലൈ യൂനിയന്‍ പ്രസിഡണ്ട്, ഇന്ത്യന്‍ കോഫി ബോര്‍ഡ് വൈസ് ചെയര്മാന്, മദ്യനിരോധന സമിതി വയനാട് ജില്ലാ പ്രസിഡണ്ട്. ഗാന്ധി പീസ് ഫൗണ്ടേഷന്, സര്‍വസേവാ സംഘം വയനാട് ജില്ലാ പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
മദ്യനിരോധന സമിതി വയനാട് ജില്ലാ പ്രസിഡണ്ട് എന്ന നിലയില്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു.
അടിയന്തരാവസ്ഥയ്ക്കെതിരെ സമര രംഗത്തിറങ്ങിയ മോഹനന് മാസ്റ്റര്‍ നിരവധി സമരങ്ങളുടെ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുകയും പോലീസ് മര്ദ്ദനമുള്പ്പെടെ ഏല്‍ക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്. കേരളത്തിലെ ഇടത്-വലത് മുന്നണികളുടെ സര്‍ക്കാരുകള്‍ക്കെതിരെ സംഘ പരിവാര്‍ സംഘടനകള്‍ നടത്തിയ സമരങ്ങള്‍ , വയനാട്ടിലെ ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമിയ്ക്കു വേണ്ടി ആദിവാസി സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ ബിജെപി നേതാക്കളായ കെ.ജി.മാരാര്‍,സി.കെ.പത്മനാഭന് ,സി.എ.കുഞ്ഞിരാമന് എന്നിവരോടൊപ്പം സജീവമായി പങ്കെടുക്കുകയും പോലീസ് മര്ദ്ദനമുള്പ്പെടെ ഏറ്റു വാങ്ങുകയും ചെയ്തിട്ടുണ്ട്.സുല്‍ത്താന്‍ ബത്തേരി അസംബ്ലി മണ്ഡലത്തില്‍ മത്സരിച്ചു കൊണ്ട് 1982ല്‍ പൊതു തെരഞ്ഞെടുപ്പിലും 1987 ല്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലും മത്സരിച്ചു. 1998 ല്‍ കണ്ണൂരിലും, 1999 ല്‍ കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലങ്ങളിലും ബിജെപി സ്ഥാനാര്‍ത്ഥിയായി. ഭാര്യ: സത്യവതി. ദീപ, ധന്യ എന്നിവര്‍ മക്കളാണ്.
ഗണേഷ് മോഹന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: