ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ യുഡിഎഫിനെ പിന്തുണച്ച് സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത.എസ്.നായര്‍ രംഗത്തെത്തി. യുഡിഎഫിനെതിരെയുള്ള പ്രചാരണത്തിന് സഹായിക്കണമെന്ന ആവശ്യവുമായി എല്‍ഡിഎഫ് നേതാക്കള്‍ തന്നെ സമീപിച്ചെന്ന് സരിത മാധ്യമ പ്രവര്‍ത്തകരോട പറഞ്ഞു. എന്നാല്‍ സമീപിച്ച നേതാക്കളാരെന്ന ചോദ്യത്തോട് സരിത പ്രതികരിച്ചില്ല.
കെ.സി.വേണുഗോപാല്‍ സാറിനെ പരിചയമുണ്ട്. എന്നാല്‍ മറ്റു ബന്ധങ്ങള്‍ ഒന്നുമില്ല. തന്നെയും വേണുഗോപാലിനെയും ബന്ധപ്പെടുത്തിയുള്ള പോസ്റ്റര്‍ പ്രചാരണം അവസാനിപ്പിക്കണം. ഒരു പാര്‍ട്ടിയുടെയും പ്രചാരണത്തിന് കരുവാകാന്‍ താനില്ല. പോസ്റ്റര്‍ പ്രചാരണം അവസാനിപ്പിക്കണമെന്നും വ്യക്തിഹത്യയ്ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയതായും സരിത പറഞ്ഞു.
സോളാര്‍ തട്ടിപ്പു കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ച വി.എസ്.അച്യുതാനന്ദനെതിരെയും രൂക്ഷമായ വിമര്‍ശനമാണ് സരിത നടത്തിയത്. വി എസിന്റേത് ഇരട്ടത്താപ്പാണ്. വെറും മൂന്നുകോടിയുടെ തട്ടിപ്പു കേസിലെ പ്രതിയായ തന്നെ കള്ളിയെന്ന് വിളിച്ച അച്യുതാനന്ദന് സ്വന്തം മകനെ കള്ളനെന്ന് വിളിക്കാന്‍ തയാറാകുമോ എന്ന് സരിത ചോദിച്ചു. വി എസിന്റെ മകന് സിബിഐ അന്വേഷണം നേരിടുന്നയാളാണെന്നും സരിത ആരോപിച്ചു.
മാധ്യമങ്ങളെ മുന്‍കൂട്ടി അറിയിച്ച ശേഷമാണ് സരിത ഇന്നലെ ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കാനെത്തിയത്. സോളാര്‍ തട്ടിപ്പു കേസില്‍ നേരത്തെ ആരോപണവിധേയരായവര്‍ക്ക് സരിത ക്ലീന്‍ ചിറ്റ് നല്കുമ്പോള് കേസിലെ മറ്റൊരു പ്രതി ബിജു രാധാകൃഷ്ണന് വ്യത്യസ്ത നിലപാടാണുള്ളത്. സോളാര്‍ തട്ടിപ്പു കേസില്‍ കെ.സി.വേണുഗോപാലിന് വ്യക്തമായ ബന്ധമുണ്ടെന്നാണ് ബിജു കഴിഞ്ഞദിവസവും റാന്നിയില്‍ ആരോപിച്ചത്. ഇതിന് വ്യക്തമായ തെളിവുണ്ടെന്നും ബിജു പറഞ്ഞിരുന്നു. സരിത വേണുഗോപാലിനെ പരസ്യമായി ന്യായീകരിച്ച് രംഗത്തെത്തിയെങ്കിലും തനിക്കെതിരെ സോളാര്‍ തട്ടിപ്പില്‍ ആരോപണമുന്നയിച്ച വെള്ളാപ്പള്ളി നടേശനെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന നിലപാടില്‍ നിന്ന് വേണുഗോപാല്‍ പിന്നോക്കം പോയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: