തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് വരും. കടുത്ത വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിലും തെരഞ്ഞെടുപ്പ് കഴിയുംവരെ ലോഡ്ഷെഡംഗ് പാടില്ലെന്ന കര്‍ശന നിര്‍ദ്ദശമാണ് സര്‍ക്കാര്‍ വൈദ്യുതബോര്‍ഡിന് നല്‍കിയിരിക്കുന്നത്.
ഇന്നലെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം 66.60 ദശലക്ഷം യൂണിറ്റായിരുന്നു. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഉപയോഗ നിരക്കാണിത്. കടുത്ത പ്രതിസന്ധിയെ അതിജീവിക്കാന്‍ ലോഡ് ഷെഡിങ് വേണമെന്നാണ് ബോര്‍ഡിന്റെ ആവശ്യം . തെരഞ്ഞെടുപ്പു കാലത്ത് ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തിയാല്‍ പ്രതികൂല വികാരമുണ്ടാകും.
കടുത്ത വേനല്‍ വരുംദിവസങ്ങളില്‍ വൈദ്യുതിക്ഷാമം രൂക്ഷമാക്കും. ചൂട് കൂടിയതോടെ വൈദ്യുതഉപഭോഗവും വര്‍ദ്ധിച്ചു. അണക്കെട്ടുകളില്‍ ജലനിരപ്പ് കുത്തനെ താഴ്ന്നു. ഭൂഗര്‍ഭജലം ഏഴുമീറ്ററോളം താണു. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ കൂടിയ വിലയ്ക്കു പുറത്തു നിന്നും വൈദ്യുതി വാങ്ങാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിനേരിടുന്ന വൈദ്യുതി ബോര്‍ഡിന് ഇപ്പോഴത്തെ സ്ഥിതിയില്‍ അതിനാകില്ല.
ലോഡ് ഷെഡിങ്ങും പകല്‍ വൈദ്യുതി നിയന്ത്രണവും ഏര്‍പ്പെടുത്തിയാല്‍ ഈ അധിക ചെലവ് ഒഴിവാക്കാനാകും. എന്നാല്‍ തെരഞ്ഞെടുപ്പാണ്തടസം.
കേന്ദ്ര പൂളില്‍ നിന്നുള്ള വിഹിതം കുറഞ്ഞതും കെഎസ്ഇബിയെ പ്രതിസന്ധിയിലാക്കി. കൂടംകുളത്ത് നിന്ന് 100 മെഗാവാട്ടും വള്ളൂരില് നിന്ന് 75 മെഗാവാട്ടും ലഭിച്ചു തുടങ്ങിയതാണ് കേരളത്തിനുള്ള കേന്ദ്ര വിഹിതം വര്‍ദ്ധിക്കാന്‍ കാരണം. ഇപ്പോള്‍ സംസ്ഥാനത്ത് വൈകുന്നേരം ആവശ്യമായി വരുന്നത് 3,600 മെഗാവാട്ട് വൈദ്യുതിയാണ്. ഇതില്‍ 1,700 മെഗാവാട്ട് കേരളത്തില്‍ ഉത്പാദിപ്പിക്കുന്നുണ്ട്. 1,300 മെഗാവാട്ട് കേന്ദ്ര വിഹിതം. ബാക്കി 600 മെഗാവാട്ട് വൈദ്യുതി വ്യാപാരികളില്‍ നിന്നോ അണ്‍ഷെഡ്യൂള്‍ഡ് ഇന്റര്‍ചേഞ്ച് വഴിയോ എത്തിക്കുന്നുണ്ട്.
വൈദ്യുതിയുടെ ഉപഭോഗം കുറയ്ക്കാന്‍ വൈദ്യുതിബോര്‍ഡ് ലാഭപ്രഭ പദ്ധതി നടപ്പാക്കിയിരുന്നു. ആദ്യഘട്ടത്തില്‍ 12 ലക്ഷത്തിലേറെ യൂണിറ്റ് വൈദ്യുതി ലാഭിക്കാനായിരുന്നു. എന്നാല്‍ മാര്‍ച്ച് മാസത്തില്‍ സംസ്ഥാനത്തു കനത്ത ചൂടു അനുഭവപ്പെട്ടതോടെ വൈദ്യുതഉപയോഗം കൂടി.
കെ.വി. വിഷ്ണു
പ്രതികരിക്കാൻ ഇവിടെ എഴുതുക: