കൊല്ലം ജില്ലയിലെ അരിപ്പയില്‍ ഒന്നര വര്‍ഷത്തോളമായി ഒരു സമരം നടക്കുന്നു. നാലായിരത്തിലധികം ആളുകള്‍ കുഞ്ഞുകുട്ടി പരാധീനങ്ങളുമായി പ്ലാസ്റ്റിക് ഷീറ്റുകള്‍ അടിച്ചുകൂട്ടിയ കൂരകള്‍ക്കുള്ളില്‍ വെയിലും മഴയുമേറ്റ് രാപ്പകല്‍ സമരമിരിക്കുന്നു. നാളിതുവരെ ആ സമരത്തിന്റെ മേല്‍ ഒരു തീര്‍പ്പുണ്ടാക്കാന്‍ സര്‍ക്കാരോ ഇടതുവലതു മുന്നണികളോ തയ്യാറായിട്ടില്ല. അരിപ്പയില്‍, ആറളത്ത്, ചെങ്ങറയില്‍, മുത്തങ്ങയില്‍…. സംസ്ഥാനത്തുടനീളം ഇത്തരം സമരങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. ഭൂമി നഷ്ടമായ, കൃഷി ജീവിതമാക്കിയ പതിനായിരങ്ങളാണ് സമരരംഗത്ത്. അവര്‍ കുടിയിറങ്ങേണ്ടി വന്നവരാണ്. തങ്ങള്‍ക്ക് ജീവിക്കാന്‍ ദൈവം തന്നതെന്ന് അവര്‍ വിശ്വസിക്കുന്ന മലയോരമേഖലയില്‍ നിന്നും വനഭൂമിയില്‍ നിന്നും പറിച്ചെറിയപ്പെട്ടവരാണ്.
അവര്‍ക്ക് സ്വന്തമായിരുന്ന വനഭൂമിയില്‍ തോട്ടവിളകള്‍ തീര്‍ത്ത പട്ടണക്കയ്യേറ്റം സൃഷ്ടിച്ച കെടുതികള്‍ ചെറുതല്ല. അവരുടെ ദൈവങ്ങള്‍ കുടിയിരുന്ന കുരിയാലകള്‍ പോലും കുളംകുത്തി പള്ളികളും മേടകളും ഉയര്‍ന്നു. കയ്യേറ്റക്കാര്‍ കര്‍ഷകരായി. വളഞ്ഞുപിടിച്ച ഭൂമിക്ക് പട്ടയം വാങ്ങി. മലയോരം സാമ്രാജ്യമാക്കി കൊട്ടാരങ്ങള്‍ തീര്‍ത്തു. വനവാസികള്‍ നട്ടുനനച്ചുവളര്‍ത്തിയ ജീവിതത്തിന്റെ തളിര്‍നാമ്പുകള്‍ കടിച്ച് ആദ്യം ആടുകളും പിന്നാലെ ആട്ടിടയന്മാരുമെത്തി. വന്നെത്തിയ ഇടയന്മാര് ഇപ്പോള്‍ വനഭൂമിയുടെ ഉടയവന്മാരാണ് പോലും. അവരെ നയിക്കാന്‍ വത്തിക്കാനില്‍ നിന്ന് വാറോലകള്‍ വരും. അത് നടപ്പാക്കാന്‍ നിയുക്തനായ ഇടയന്മാരില് ഒരാളത്രേ ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍. പാലാ കുറുവനാല്‍ കുഞ്ചുക്കുട്ടിയുടെയും ഏലിക്കുട്ടിയുടെയും മൂന്നാമത്തെ മകന്. എലിസബത്ത് ആനിക്കുഴിക്കാട്ടില്‍ എന്ന ഏലിക്കുട്ടി ബഹുപ്രസുവാണ്. പതിനഞ്ച് മക്കള്‍. എട്ട് ആണും ഏഴ് പെണ്ണും. ആണുങ്ങളില്‍ അഞ്ചും കര്‍ത്താവിന്റെ തിരുവേല ഏറ്റെടുത്ത് പുരോഹിതരായി. ഒരാള്‍ ബിഷപ്പായി. ആ ബിഷപ്പാണ് ഇപ്പോള്‍ രാഷ്ട്രീയകേരളത്തെ നയിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നവര്‍ക്ക് പെരുമാറ്റച്ചട്ടം എഴുതി നല്‍കുന്നത്.
അരിപ്പ മുതല്‍ ആറന്മുള വരെയുള്ള സമരഭൂമികളിലേക്ക് തിരിഞ്ഞുനോക്കാത്ത ഭരണകൂടം ആനിക്കുഴിക്കാട്ടിലച്ചന്റെ മുന്നില്‍ മുട്ടിലിഴയുന്നു. മുല്ലപ്പെരിയാറില്‍ ഉറഞ്ഞുതുള്ളി ജനങ്ങളെ ഭയാക്രാന്തനാക്കിയ പി.ജെ. ജോസഫ് മുതല്‍ ഉമ്മന്‍ചാണ്ടിയും വി.എം. സുധീരനും വരെയുള്ളവര്‍ വലതും മതേതര ജനാധിപത്യ പുരോഗമന രാഷ്ട്രീയത്തിന്റെ മൊത്തക്കുത്തകക്കാരായ പിണറായി മുതലുള്ളോര്‍ ഇടതും നില്‍ക്കെ ആനിക്കുഴിക്കാട്ടില്‍ പിതാവ് അര്‍മാദിക്കുന്നതില്‍ അതിശയമുണ്ടോ!
പശ്ചിമഘട്ട സംരക്ഷണവുമായി ആരെങ്കിലും മല കയറിയാല്‍ ചോരപ്പുഴയൊഴുകുമെന്നും കേരളത്തില്‍ ജാലിയന്‍വാലാബാഗുണ്ടാകുമെന്നുമൊക്കെ ഭീഷണിപ്പെടുത്തിയ താമരശ്ശേരി ബിഷപ്പ് റമിജിനിയോസ് ഇഞ്ചനാനിയല്‍ ഇപ്പോള്‍ ഇടതു വലതു മുന്നണികള്‍ക്ക് കണ്‍കണ്ട കര്‍ത്താവാണ്. ഇഞ്ചാനിയലിനെ നികൃഷ്ടജീവിയെന്ന് വിളിച്ച പിണറായി വിജയന് അടുക്കള വഴി അരമനയില്‍ കയറി കൈമുത്തി കുരിശു തൊട്ട് പിന്തുണ പ്രഖ്യാപിച്ച് മടങ്ങിയതിന് കേരളം സാക്ഷിയാണ്. രക്തപ്പുഴയൊഴുക്കാനുള്ള താമരശ്ശേരി ഇടയന്റെ ക്വട്ടേഷന്‍ ഏറ്റെടുത്താണല്ലോ കോഴിക്കോട് നീട്ടൂര്‍ വെള്ളോലിപ്പില്‍ അനൂപെന്ന ചെറുപ്പക്കാരനെ ഈ രക്തദാഹികള്‍ കല്ലെറിഞ്ഞു കൊന്നുകളഞ്ഞത്.
ഇഞ്ചനാനിയലും ആനിക്കുഴിക്കാട്ടിലും ക്രൈസ്തവ തീവ്രവാദത്തിന്റെ പ്രകടമായ മുഖങ്ങളാണ്. രാജ്യത്തിന്റെ നിയമം നടപ്പാക്കാന്‍ നിയുക്തരായവര്‍ ആഗ്രഹിക്കുന്നത് ക്രമസമാധാനമായിരുന്നുവെങ്കില്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്നതിന്റെ പേരില്‍ രണ്ടും ഇതിനകം ജയിലിനകത്തായേനെ. അതുണ്ടാകുന്നില്ലെന്നതാണ് നാടിന്റെ ദൗര്‍ഭാഗ്യം.
പശ്ചിമഘട്ടസംരക്ഷണത്തിന് വേണ്ടി റിപ്പോര്‍ട്ട് തയ്യാറാക്കിയ മാധവ് ഗാഡ്ഗില്‍ ഇടുക്കിയില്‍ കയറിയാല്‍ കാല് വെട്ടുമെന്നായിരുന്നു ആദ്യപ്രഖ്യാപനം. തെരുവുവാസ സമരവും ശവപ്പെട്ടി ഘോഷയാത്രയുമായി അക്രമസമരത്തിനിറങ്ങിയ പള്ളിപ്പടയുടെ വീണും കിടന്നും മാപ്പിരന്ന ഉമ്മന്‍ചാണ്ടിയും കൂട്ടരും പ്രതിഷേധം തണുപ്പിക്കാനാണ് കസ്തൂരിരംഗനെ ഇറക്കിയത്. ആനിക്കുഴിക്കാട്ടില്‍ വഴങ്ങിയില്ല. കസ്തൂരിരംഗനും മാധവ് ഗാഡ്ഗിലും അന്യമതസ്ഥരായതിന്റെ കുറവ് തീര്‍ക്കാന്‍ ഉമ്മന്‍ വി. ഉമ്മനെത്തന്നെ ഉമ്മന്‍ചാണ്ടി കാണിക്ക വെച്ചു. ബിഷപ്പ് അടങ്ങിയില്ല. തെരഞ്ഞെടുപ്പ് ക്രൈസ്തവസഭയുടെ വിഷയമല്ലെന്ന് പറഞ്ഞ പിതാക്കന്മാര് ഇടുക്കി സീറ്റില്‍ പി.ടി. തോമസിന്റെ പേര് വെട്ടി. തോമസ് നിന്നാല്‍ തോല്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. കത്തനാര് പറഞ്ഞാല്‍ കപ്യാര് പോലും കേള്‍ക്കില്ലെന്ന് വാശിക്കെട്ടിയ തോമസിനെ ഞെട്ടിച്ച് ഹൈക്കമാന്‍ഡും ലോകമാന്‍ഡും ആനിക്കുഴിക്കാട്ടിലിന് പാദസേവ ചെയ്തു. ആന്റണിയുടെ ചാവേറായി കെട്ടിയിറക്കപ്പെട്ട സുധീരന് പിതാവിന്റെ പടച്ചട്ടയായി.
നായന്മാരുടെ പോപ്പാവാന്‍ ഇറങ്ങിത്തിരിച്ച പെരുന്നയിലെ സുകുമാരന്‍ നായരെ തിരിഞ്ഞൊന്നു നോക്കാതെ ഇറങ്ങിപ്പോന്ന ധാര്‍ഷ്ട്യം പരണത്ത് വെച്ചുകെട്ടി സുധീരന് കുമ്പിട്ടുനിന്നു. വോട്ട് ചോദിക്കാന്‍ അരമനയില്‍ പോയ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡീന്‍ കുര്യാക്കോസിനെ ബിപി കയറിയ ബിഷപ്പ് ആട്ടിയിറക്കി. കോണ്‍ഗ്രസിനുള്ളില്‍ അടുത്തിടെ പൊട്ടിമുളച്ച കൂമ്പാളക്കോണകത്തിലെ കാര്ന്നോന്മാരില് ഒരാളായ ഫേസ്ബുക്ക് ബോയി പിണറായിയുടെ ഭാഷ കടമെടുത്ത് ബിഷപ്പിനെ നികൃഷ്ടജീവി എന്ന് പുകഴ്ത്തി.. ക്ഷമിക്കണമെന്ന് മുട്ടിപ്പായി പ്രാര്‍ത്ഥിക്കാനും ബിഷപ്പിന് മുന്നില്‍ കുമ്പസരിക്കാനുമായിരുന്നു സുധീരധീരന്റെ നിര്‍ദ്ദേശം. ഇതാണ് മതേതരകേരളം.
പശ്ചിമഘട്ടം സംരക്ഷിക്കപ്പെടേണ്ടത് കേരളത്തിന്റെ നിലനില്പിന് വേണ്ടിയാണ്. പള്ളിക്കും സഭയ്ക്കും നഷ്ടമാകുന്നത് ഭൂമിയും മലയോരവും കയ്യേറി നേടിയ സ്വത്താണ്. കേരളത്തനാകട്ടെ അതിന്റെ പാരമ്പര്യവും. ഏത് വേണമെന്ന് നിശ്ചയിക്കേണ്ട നേതൃത്വം ഇപ്പോള്‍ ഗാഡ്ഗില്‍ – കസ്തൂരി റിപ്പോര്‍ട്ടുകള്‍ അറബിക്കടലിലെറിയുമെന്നാണ് പറയുന്നത്. ആര്‍ക്കുവേണ്ടി?
പശ്ചിമഘട്ടത്തിന് ഒരു മറുപുറമുണ്ട്. അത് കടലോരമാണ്. തീരദേശത്തെ കയ്യേറ്റം ഒഴിപ്പിക്കാനും രാജ്യാതിര്‍ത്തി സംരക്ഷിക്കാനുംതീരദേശനിയന്ത്രണ നിയമം വന്നപ്പോള്‍ ഒരക്ഷരം ഉരിയാടാതെ ഒഴിഞ്ഞുകൊടുത്ത ഒരു സമൂഹം. അവരുടെ തീരുമാനങ്ങള്‍ അവര്‍തന്നെ രൂപീകരിച്ചു. തീരദേശത്ത് കയ്യേറി കെട്ടിപ്പൊക്കിയ പള്ളികളും റിപ്പോര്‍ട്ടുകളും പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ടാണ് അവരുടെ സമരം. കടല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കനിഞ്ഞുനല്കിയ മണ്ണില്‍ കണ്ണ് വെയ്ക്കരുതെന്നും മലയോരമേഖലയില്‍ പള്ളിപ്പടയ്ക്കൊപ്പം നിന്ന് കാട്ടുന്ന കന്നംതിരിവ് കടലോരത്ത് ആവര്‍ത്തിച്ചാല്‍ കളിമാറുമെന്നുമുള്ള മത്സ്യപ്രവര്‍ത്തകരുടെ ശബ്ദത്തില്‍ ഒരു ജനതയുടെ ജീവന്റെ തുടിപ്പുണ്ട്. അത് കേള്‍ക്കണം ആനിക്കുഴിക്കാട്ടിലും അദ്ദേഹത്തിന്റെ കൈമുത്താന്‍ കാത്തുനില്ക്കുന്ന രാഷ്ട്രീയ നേതാക്കളും.
എം. സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: