298: വരുണാര്ച്ചിതപാദാബ്ജഃ – വരുണനാല്‍ അര്‍ച്ചിക്കപ്പെട്ട പാദാബ്ജങ്ങളോടുകൂടിയവന്.
എല്ലാ ദേവന്മാരും ഭഗവാന്റെ പാദങ്ങളെ അര്‍പ്പിക്കുന്നവരാണെങ്കിലും കൃഷ്ണാവതാരത്തില്‍ വരുണന് ഭഗവാനെ അര്ച്ചിക്കാനുള്ള പ്രത്യേകസന്ദര്ഭമുണ്ടായി. ഒരു ദിവസം വ്രതാവസാനമുള്ള സ്നാനത്തിനായി യമുനയില്‍ മുങ്ങിയ നന്ദഗോപരെ വരുണന്റെ ഭൃത്യനായ അസുരന് പിടിച്ചുകൊണ്ടുപോയി. അദ്ദേഹത്തെ വീണ്ടും കൊണ്ടുവരുന്നതിന് കൃഷ്ണന് വരുണപുരിയിലേക്കുപോയി. വരുണന് ഭഗവാനെ സ്വീകരിച്ചു പൂജിച്ചു പ്രസാദിപ്പിച്ച് പിതാവിനോടൊപ്പം മടക്കിയച്ചു. (നാരായണീയം 64-ാം ദശകത്തില്‍ ഈ സംഭവം വായിക്കാം.)
299. സംസാരാംബുധിതാരകഃ – സംസാരമാകുന്ന സമുദ്രം തരണം ചെയ്യിക്കുന്നവന്.
സംസാരബന്ധങ്ങള്‍ സമുദ്രം പോലെ വിശാലവും അഗാധവും കാമക്രോധാദിവികാരങ്ങള്‍ തിരയടിക്കുന്നതും ആശയും ആശാഭംഗവുമാകുന്ന ചുഴികള്‍ നിറഞ്ഞതും വ്യക്തിബന്ധങ്ങളാകുന്ന നക്രമകരാദികളാല് സങ്കുചിതവുമാണ്. അതുകടക്കാന് ഒരു വ്യക്തിക്കും എളുപ്പമല്ല. ഗുരുവായൂരപ്പനെ ആശ്രയിക്കുന്നവര്‍ക്ക് സംസാരസാഗരം പശുക്കളമ്പുണ്ടാക്കിയപാടുപോലെ നിസ്സാരമാക്കി കടന്നുപോകാം. അതുകൊണ്ടു ഭഗവാനെ സംസാരസാഗരം കടത്തുന്നവനായി സ്തുതിക്കുന്നു.
300. രാസലീലാ വിലോലഃ – രാസലീലയില്‍ ആനന്ദമത്തനായി നൃത്ത ചെയ്യുന്നവന്.
സ്ത്രീകളും പുരുഷന്മാരും ഇടകലര്‍ന്ന് നടത്തുന്ന ഒരു നൃത്തവിശേഷമാണ് രാസലീല. ‘നടൈര്ഗൃഹീതകണ്ഠാനാമന്യോന്യാത്ത കരശ്രീയാം നര്‍ത്തകീനാം ഭവേദ് രാസോമണ്ഡലീഭൂതനര്ത്തനം.” എന്ന് ശൃംഗാരരസപ്രധാനമായ ഈ നൃത്തത്തെ വിവരിച്ചുകാണുന്നു. നര്‍ത്തകിമാര്‍ അന്യോന്യം കൈകോര്‍ത്തുപിടിച്ചു വട്ടത്തില്‍ നില്ക്കുമ്പോള് ആ കൈച്ചങ്ങലെ പൊട്ടിക്കാതെ രണ്ടു നര്‍ത്തകിമാരുടെ ഇടയ്ക്ക് ഒരു നര്‍ത്തകനെന്ന മുറയ്ക്ക് നില്‍ക്കണം. നര്‍ത്തകന്റെ ഒരുകൈ ഒരു നര്‍ത്തകിയുടെയും മറ്റേ കൈ മറ്റൊരു നര്‍ത്തകിയുടെയും കഴുത്തില്‍ ചുറ്റിയിരിക്കണം.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: