അമൃത്സര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ എന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു ശേഷം, മാര്‍ച്ച് 18ന് രാവിലെ ഞാന്‍ അമൃത്സറിലെത്തി. കുട്ടിക്കാലം മുതലേ അമൃത്സര്‍ നഗരവുമായി നല്ല പരിചയത്തിലാണ് ഞാന്‍. എന്റെ മുത്തശ്ശിമാരുടെ നഗരമാണിത്. എന്റെ അമ്മ ജനിച്ചതും ഇവിടെത്തന്നെയണ്. സ്കൂള്‍ അവധിക്കാലത്ത് ഞാന്‍ അമ്മയോടൊപ്പം അമൃത്സറില് കുറച്ചു ദിവസം ചെലവഴിച്ചിട്ടുണ്ട്. കുടുംബത്തിലെ വിവാഹങ്ങള്‍ ഈ നഗരത്തിലെ സന്ദര്‍ശനങ്ങള്‍ക്കും വഴിയൊരുക്കുകയുണ്ടായി. സുവര്‍ണ്ണക്ഷേത്രത്തിലും ദുര്‍ഗ്ഗിയാന ക്ഷേത്രത്തിലും പ്രാര്‍ത്ഥന നടത്താതെ അമൃത്സര്‍ സന്ദര്‍ശനം ഒരിക്കലും പൂര്‍ണ്ണമായിരുന്നില്ല. രണ്ടു പതിറ്റാണ്ടുകാലത്തെ രാഷ്ട്രീയപ്രവര്‍ത്തനം കൂടെക്കൂടെ അമൃത്സര്‍ സന്ദര്‍ശിക്കാന്‍ എനിക്ക് അവസരമൊരുക്കി. പഞ്ചാബ് ഘടകത്തിന്റെ ചാര്‍ജ് എനിക്കായിരുന്നതിനാല്‍ കഴിഞ്ഞ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് എന്റെ പ്രവര്‍ത്തനകേന്ദ്രം അമൃത്സറിലായിരുന്നു. എന്നാല്‍, എന്റെ ഇപ്പോഴത്തെ സന്ദര്‍ശനത്തിന് വ്യത്യാസമുണ്ട്. എന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച ശേഷമുള്ള ആദ്യത്തെ അമൃത്സര്‍ സന്ദര്‍ശനമാണിത്.
ശിരോമണി അകാലിദളിലെയും ബി.ജെ.പിയിലെയും ധാരാളം നേതാക്കന്മാരും പ്രവര്‍ത്തകരും എന്നെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിട്ടുണ്ടായിരുന്നു. അവിടെ വിവിധ രാഷ്ട്രീയനേതാക്കന്മാര് കയറിയ ഒരു ട്രക്ക് സഞ്ചരിക്കുന്ന ഒരു പ്ലാറ്റ്ഫോമായി മാറിയിരുന്നു. പഞ്ചാബിന് പ്രത്യേക തരം തിരഞ്ഞെടുപ്പ് സംസ്കാരമുണ്ട്. ചെണ്ടകൊട്ടലും ഭാംഗ്രാ നൃത്തവും റോസാപ്പൂ അര്പ്പിക്കലുമൊക്കെയായി വിവിധ പ്രവര്‍ത്തികളിലൂടെ പഞ്ചാബികള്‍ തങ്ങളുടെ സന്തോഷവും സ്വാഗതവും പ്രകടിപ്പിച്ചു. അമൃത്സര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ 9 നിയമസഭാമണ്ഡലങ്ങളുണ്ട്. ഓരോ നിയമസഭാമണ്ഡലത്തിലും വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുമുണ്ടായിരുന്നു. എല്ലാ ഒരുക്കങ്ങളും നിയന്ത്രിച്ചിരുന്നത് അകാലിദള്‍ മന്ത്രിയായ ബിക്രംസിംഗ് മജീദിയയും ബി.ജെ.പി. നേതാക്കളായ കമല്‍ ശര്‍മ്മയും അനില്‍ ജോഷിയുമായിരുന്നു. ഒന്‍പത് നിയമസഭാമണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന വിധത്തിലായിരുന്നു പ്രചാരണജാഥ തയ്യാറാക്കിയിരുന്നത്. ഗ്യാസ് ബലൂണുകളുടെ സാന്നിദ്ധ്യം എല്ലായിടത്തും ഉണ്ടായിരുന്നു. ഒപ്പം പടക്കം പൊട്ടിക്കലും. ഇതിനിടയില്‍ പടക്കം ഗ്യാസ് ബലൂണില്‍ തട്ടി ഒരു ചെറിയ അപകടം ജാഥയ്ക്കിടയില്‍ സംഭവിച്ചു. ഇത് ജനങ്ങള്‍ക്കിടയില്‍ ചെറിയ ഭീതി സൃഷ്ടിക്കുകയും ജാഥയില്‍ പങ്കെടുത്ത ചിലര്‍ക്ക് നിസ്സാര പരിക്കേല്‍ക്കുകയും ചെയ്തു.
ഞങ്ങളുടെ പ്രധാന ലക്ഷ്യം സുവര്‍ണ്ണക്ഷേത്രവും അവിടത്തെ പ്രാര്‍ത്ഥനയുമായിരുന്നു. സുവര്‍ണ്ണക്ഷേത്രത്തിലെ ഭരണാധികാരികളുടെ മതസഹിഷ്ണുത ആ ക്ഷേത്രത്തിന്റെ മഹിമ വര്‍ദ്ധിപ്പിക്കാനുതകുന്ന വിധത്തിലുള്ളതാണ്. അനുഷ്ഠാനങ്ങള്‍ അര്‍പ്പിക്കുന്നതിനുവേണ്ടി അവിടെ ആയിരക്കണക്കിന് ഭക്തര്‍ എത്തിയിട്ടുണ്ടായിരുന്നു. ഉച്ചഭക്ഷണം വളരെ ലളിതവും സ്വാദിഷ്ടവുമായിരുന്നു. ക്ഷേത്രത്തിലെ പൂജയ്ക്കു ശേഷം അടുത്തുള്ള ജാലിയന്‍ വാലാബാഗിലേക്ക് ഞങ്ങള്‍ യാത്ര തിരിച്ചു.
ബ്രിട്ടീഷ് ഭരണസമയത്തു നടന്ന 1919ലെ കൂട്ടക്കുരുതിയുടെ സ്മാരകം ഇവിടെയാണ്. ഈ കൂട്ടക്കുരുതിക്ക് ഇരയായവരുടെ ബന്ധുക്കള്‍ ഇതിനടുത്ത് താമസിക്കുന്നുണ്ട്. ഇവരില്‍ ധാരാളം പേര് നിവേദനങ്ങളുമായി എന്നെ വന്നു കണ്ടു. ഇതിനുശേഷം ദുര്ഗ്ഗിയാനാ ക്ഷേത്രം സന്ദര്‍ശിച്ചു. നിര്‍മ്മാണപ്രക്രിയയില്‍ ഈ ക്ഷേത്രത്തിന് സുവര്ണ്ണക്ഷേത്രവുമായി സാമ്യമുണ്ട്. ഈ നഗരത്തില്‍ നിന്നും അല്പം അകലെയാണ് വാല്മീകി ഭഗവാന്റെ ക്ഷേത്രം സ്ഥിതി ചെയ്യുന്ന രാം തിരാഥ് എന്ന പ്രദേശം. വൈകുന്നേരമായപ്പോള്‍ ഞാന്‍ ഈ ക്ഷേത്രത്തിലെത്തി. ഈ ക്ഷേത്രത്തിലെ കുളത്തിന്റെ മദ്ധ്യത്തില്‍ വളരെ വിശാലമായ ഒരു ക്ഷേത്രം നിര്‍മ്മിക്കുന്നതിന് ഫണ്ട് അനുവദിച്ചതിന് പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ്സിംഗ് ബാദലിനോട് ഇവിടത്തെ ജനങ്ങള്‍ വളരെ കൃതജ്ഞതയുള്ളവരാണ്. ബി.ജെ.പിയെ പിന്താങ്ങുന്ന വിവിധ രാഷ്ട്രീയപ്രവര്‍ത്തകരുമായി സമ്മേളനം നടത്തിയശേഷം എന്‍.ഡി.എ.യുടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമായി ആശയവിനിമയം നടത്തി. മുനിസിപ്പല്‍ കോര്പ്പറേഷന് അംഗങ്ങളും പഞ്ചായത്ത് അംഗങ്ങളും ഇതില്‍ ഉള്‍പ്പെട്ടിരുന്നു.
ഉന്മേഷം പകരുന്ന ഒരു നഗരമാണ് അമൃത്സര്‍. നിര്‍മ്മാണരംഗത്ത് കോട്ടം സംഭവിച്ചെങ്കിലും വ്യാപാരരംഗത്ത് ഈ നഗരം പുരോഗതി കൈവരിച്ചിട്ടുണ്ട്. ഇന്‍ഡോ-പാക് വ്യാപാരം ആരംഭിക്കുന്നതിനും അതുവഴി അതിര്‍ത്തി വ്യാപാരരംഗത്ത് പ്രധാന കേന്ദ്രമായി മാറാനും ഈ നഗരത്തിനു കഴിയും. ചരിത്ര, സാംസ്കാരിക കേന്ദ്രങ്ങളുടെ സാന്നിദ്ധ്യത്തിലൂടെ ടൂറിസവും അതുപോലെ ഹോട്ടല്‍ വ്യവസായവും മെച്ചപ്പെട്ടിട്ടുണ്ട്.
അമൃത്സര്‍ വിമാനത്താവളത്തിലേക്കു അന്തര്‍ദ്ദേശീയ വിമാനയാത്രകള്‍ വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഇനിയും കൂടുതല്‍ മെച്ചപ്പെടേണ്ടതായുണ്ട്.
ഈ നഗരത്തിലെ പ്രധാന വില്പന വസ്തു ഭക്ഷ്യവസ്തുക്കളാണ്. അമ്മവഴി അമൃത്സര്‍ സംസ്കാരമുള്ളതുകൊണ്ട് എന്റെ ഭാഷയിലും ആഹാരശീലത്തിലും അമൃത്സര്‍ സംസ്കാരം കാണപ്പെടുന്നുണ്ട്. ഇതെല്ലാം എന്നെ വീണ്ടും അമൃത്സര്‍ നഗരത്തിലേക്കു തന്നെ കൊണ്ടുപോകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: