ചിറ്റഗോങ്ങ്: ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിലെ സിംഹങ്ങളുടെ അങ്കത്തില്‍ ശ്രീലങ്കയ്ക്കു ജയം. ഗ്രൂപ്പ് ഒന്നിലെ വാശിയേറിയ മുഖാമുഖത്തില്‍ ലങ്കന്‍ സിംഹങ്ങള്‍ കീഴടക്കിയത് ദക്ഷിണാഫ്രിക്കന്‍ സിംഹങ്ങളെ. അഞ്ച് റണ്‍സിനായിരുന്നു ലങ്കന്‍ പടയുടെ ജയം. അവസാന ഓവറുകളില്‍ ബൗളര്‍മാര്‍ കാട്ടിയ നെഞ്ചുറപ്പാണ് സിംഹളവീരര്ക്ക് തുണയായത്. ആദ്യം ബാറ്റ് ചെയ്ത ലങ്ക ഓപ്പണര്‍ കുശാല്‍ പെരേര (40 പന്തില്‍ 61), എയ്ഞ്ചലോ മാത്യൂസ് (32 പന്തില്‍ 43) എന്നിവരുടെ തുണയില്‍ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് സ്കോര്‍ ചെയ്തു. ദക്ഷിണാഫ്രിക്കയുടെ മറുപടി 8ന് 160ല്‍ ഒതുങ്ങി. കുശാല്‍ പെരേര കളിയിലെ കേമന്‍.
കെട്ടുറപ്പുള്ള തുടക്കം തുലച്ച ആഫ്രിക്കന്‍ സംഘം തോല്‍വി ചോദിച്ചുവാങ്ങിയെന്നു പറയാം. ഭേദപ്പെട്ട ലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഒന്നാം വിക്കറ്റില്‍ ക്വിന്റണ്‍ ഡി കോക്കും (25) ഹാഷിം ആംലയും (23) ഏറെക്കുറെ നിറഞ്ഞു കളിച്ചു. നാലു ബൗണ്ടറികളും ഒരു സിക്സറും പറത്തിയ ഡി കോക്കിനെ ലസിത് മലിംഗ ബൗള്‍ഡാക്കി. പിന്നെ ആംല ജെപി ഡുമിനിക്ക് കൂട്ടുനിന്നു. അര്‍ധശതകം തികച്ച ഈ സഖ്യത്തെ സചിത്ര സേനാനായകെയുടെ ഓഫ് സ്പിന്‍ വേര്‍പിരിച്ചു, ആംല കൂടാരംകയറിയാള്. ഡുമിനിക്കൊപ്പം എബിഡിവില്ലിയേഴ്സ് ചേര്‍ന്നപ്പോള്‍ ദക്ഷിണാഫ്രിക്ക ജയത്തിലേക്ക് മിന്നല്‍ വേഗത്തില്‍ പറന്നുകയറുമെന്നു തോന്നി. പക്ഷെ, 16 പന്തില്‍ മൂന്നു ഫോറുകള്‍ ഉള്‍പ്പെടെ 24 റണ്‍സ് കുറിച്ച എബിഡിയെ മാത്യൂസ് വീഴ്ത്തി. പതിനാറാം ഓവറില്‍ ഡുമിനിയെ (30 പന്തില്‍ 39, മൂന്നു ഫോര്‍, രണ്ടു സിക്സ്) സേനാനായകെ ദില്‍ഷന്റെ കൈകളിലെത്തിച്ചു. അപ്പോള്‍ ദക്ഷിണാഫ്രിക്ക 119/4 എന്ന നിലയില്‍.
പിന്നാലെ ആല്‍ബി മോര്‍ക്കല്‍ അജന്താ മെന്‍ഡിസിനെ ലോങ്ങ് ഓണിനു മുകളിലൂടെ രണ്ടു തവണ ഗ്യാലറിയിലെത്തിച്ചു. എന്നാല്‍ മെന്‍ഡിസിനെ അതേ ഏരിയയിലൂടെ ഹാട്രിക്ക് സിക്സറടിക്കാന്‍ ശ്രമിച്ച മോര്‍ക്കല്‍ ചന്ദിമലിന്റെ കൈയില്‍ കുടുങ്ങി. അവസാന മൂന്ന് ഓവറില്‍ ദക്ഷിണാഫ്രിക്കന്‍ ലക്ഷ്യം, 29. വെടിക്കെട്ടിന്റെ ആശാന് ഡേവിഡ് മില്ലറിലായിരുന്നു ദക്ഷിണാഫ്രിക്കയുടെ പിന്നത്തെ പ്രതീക്ഷ. മലിംഗ എറിഞ്ഞ അടുത്ത ഓവറില്‍ പത്തു റണ്‍സ് അവര്‍ക്കു കിട്ടി. 19-ാം ഓവറില്‍ ഫര്ഹാന് ബഹര്ദീനെ ഡഗ് ഔട്ട് കാട്ടിയ നുവാന്‍ കുലശേഖര വഴങ്ങിയത് നാല് റണ്‍സ് മാത്രം. അവസാന ഓവറില്‍ വേണ്ടത്, 15. മലിംഗയുടെ ആദ്യ പന്തില്‍ ഡെയ്ല്‍ സ്റ്റെയ്ന് (0) റണ്ണൗട്ട്; രണ്ടാം പന്തില്‍ മില്ലറും (19). അവസാന ബോള്‍ ഇമ്രാന് താഹിര്‍ സിക്സറിനു പൊക്കിയെങ്കിലും ലങ്കന്‍ ജയം തടയാനായില്ല. ലങ്കയ്ക്കുവേണ്ടി സേനാനായകെ രണ്ടും കുലശേഖര, മാത്യൂസ്, മലിംഗ മെന്‍ഡിസ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും വീഴ്ത്തി.
നേരത്തെ, ലങ്കന്‍ നിരയില്‍ കുശാല്‍ ഏകാങ്കയുദ്ധം നയിക്കുകയായിരുന്നു. തിലകരത്നെ ദില്ഷന് (0), മഹേല ജയവര്‍ധനെ (9), കുമാര്‍ സംഗക്കാര (14) തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ നിറംമങ്ങിയ വേളയില്‍ അരഡസന്‍ ബൗണ്ടറികളും മൂന്നു സിക്സറുകളുമായി പെരേര ജ്വലിച്ചുയര്‍ന്നു. മാത്യൂസും കത്തിക്കയറയപ്പോള് ലങ്ക ആശ്വാസംകൊണ്ടു. മാത്യൂസ് മൂന്നു തവണ പന്ത് അതിര്‍ത്തി കടത്തി. ഒരു തവണ ഗ്യാലറിയിലുമെത്തിച്ചു. ഇമ്രാന് താഹിര്‍ (3), ഡെയ്ല്‍ സ്റ്റെയ്ന് (2), മോണി മോര്‍ക്കല്‍ (2) എന്നിവര്‍ ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് വേട്ടക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: