കൊച്ചി: വിവിധ സമ്പ്രദായങ്ങളിലും പരമ്പരകളിലും അവാന്തര വിഭാഗങ്ങളിലുംപെട്ട സന്യാസിശ്രേഷ്ഠന്മാരും ധര്‍മ്മഗുരുക്കന്മാരും സംഘടനാ നേതാക്കളും ഒരേ വേദിയില്‍ ഇന്ന് സംഗമിക്കുന്നതോടെ ചരിത്രപ്രാധാന്യമുള്ള മഹാസംഭവത്തിന് എറണാകുളം മറൈന്‍ ഡ്രൈവ് മൈതാനം സാക്ഷ്യം വഹിക്കും.
1982 ലെ വിശാലഹിന്ദു സമ്മേളനത്തിനുശേഷം ശ്രദ്ധേയമായ ഹൈന്ദവ കൂട്ടായ്മ നടക്കുന്നത് ഇതാദ്യമായാണ്. ഹൈന്ദവ ആചാര്യന്മാര്ക്കും മഠങ്ങള്‍ക്കും ധാര്‍മ്മിക മാനബിന്ദുക്കള്‍ക്കും നേരെ വര്‍ധിച്ചുവരുന്ന വെല്ലുവിളികള്‍ക്കും കുപ്രചരണങ്ങള്‍ക്കുമെതിരെ ബഹുജനാഭിപ്രായം സ്വരൂപിക്കുന്നതിനാണ് ഈ ധര്‍മ്മരക്ഷാസംഗമം സംഘടിപ്പിക്കുന്നത്. വിവിധ ഹൈന്ദവ സംഘടനകളുടെ കൂട്ടായ്മയായ ധര്മ്മരക്ഷാവേദിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സംഗമത്തില്‍ ഒരു ലക്ഷത്തില്‍പ്പരം പേര് പങ്കെടുക്കും.
രാവിലെ 5.30 ന് മഹാഗണപതി ഹോമത്തോടെ പരിപാടികള്‍ ആരംഭിക്കും. ഉച്ചക്ക് 2 മണിക്ക് ഭക്തിഗാനസുധ, 3.15 ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ ആമുഖപ്രഭാഷണം നടത്തും. തുടര്‍ന്ന് സന്യാസിശ്രേഷ്ഠന്മാരെയും സംഘടനാനേതാക്കളെയും വേദിയിലേക്ക് ആനയിക്കും.
ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ അധ്യക്ഷത വഹിക്കുന്ന സംഗമം ഉഡുപ്പി പേജാവര്‍ മഠാധിപതി വിശ്വേശ്വതീര്ത്ഥസ്വാമികള് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. വിശ്വഹിന്ദുപരിഷത്ത് രക്ഷാധികാരി അശോക് സിംഗാള്‍ മുഖ്യാതിഥിയായിരിക്കും.
കേന്ദ്രീയ മാര്‍ഗ്ഗദര്‍ശക് മണ്ഡല് നിര്‍വാഹകസമിതി അംഗം സാധ്വി ഋതംഭര, സദ്ഗുരു ജഗ്ഗി വാസുദേവ്, കന്യാകുമാരി വിവേകാനന്ദ കേന്ദ്രം അധ്യക്ഷന്‍ പി. പരമേശ്വരന്, വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ ജസ്റ്റിസ് എം. രാമചന്ദ്രന്, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് എന്നിവരും ഇരുപതോളം മഠങ്ങളിലെ സന്യാസിവര്യന്മാരും 40-ലേറെ ഹിന്ദുസംഘടനാ നേതാക്കളും പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: