തിരുവനന്തപുരം: ലാവ്ലിന് കേസില്‍ പിണറായി വിജയന് കുറ്റക്കാരനല്ലെന്ന് പറഞ്ഞിട്ടില്ലെന്ന് വി.എസ്. അച്യുതാനന്ദന്. കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ കീഴ്കോടതി വിധിയെ അഭിനന്ദിക്കുകമാത്രമാണ് ചെയ്തത്. മുകളിലും കോടതികളുണ്ടെന്ന് താന്‍ പറഞ്ഞത് മാധ്യമങ്ങള്‍ ഒഴിവാക്കുകയായിരുന്നുവെന്നും അച്യുതാനന്ദന് വിശദീകരിച്ചു. പ്രസ്ക്ലബില്‍ ഇന്ത്യ എങ്ങോട്ട് സംവാദ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയനുമായി അഭിപ്രായ വ്യത്യാസങ്ങള്‍ അവസാനിച്ചോ എന്ന ചോദ്യത്തിന് പിന്നെ എന്താണ് ചെയ്യേണ്ടതെന്നായിരുന്നു മറുചോദ്യം. കോണ്‍ഗ്രസിന്റെ കൂടെ ചേരണമെന്നാണോ പറയുന്നതെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.
ടി.പി. ചന്ദ്രശേഖരന്റെ വധത്തിന് കാരണക്കാര്‍ യുഡിഎഫ് സര്‍ക്കാരാണെന്നും വിഎസ് പറഞ്ഞു. കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും നേരില്‍ കണ്ട് തനിക്ക് വധഭീഷണി ഉള്ളതായും സംരക്ഷണം നല്‍കണമെന്നും ടി.പി. ചന്ദ്രശേഖരന് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ചന്ദ്രശേഖരനെ കശാപ്പു ചെയ്യാന്‍ കൂട്ടുനിന്നവര്‍ ഇപ്പോള്‍ വ്യസനം നടിക്കുകയാണ്. ചന്ദ്രശേഖരന്റെ മരണം പുസ്തകമാക്കി വിറ്റുകാശാക്കിയത് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ്. താനതു ചെയ്തിട്ടില്ല. ചന്ദ്രശേഖരനെ കൊലചെയ്തവര്ക്കുവേണ്ടി മാധ്യമപ്രവര്‍ത്തകര്‍ ഇത്തരം ചോദ്യങ്ങള്‍ ചോദിച്ച് ക്ഷീണിക്കേണ്ടതില്ല. വിലക്കയറ്റം ഉള്‍പ്പെടെയുള്ള മൗലിക വിഷയങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും അച്യുതാനന്ദന് പറഞ്ഞു.
ടിപി കേസില്‍ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് എടുത്ത സമീപനത്തെ താന്‍ അഭിനന്ദിച്ചിട്ടുണ്ട്. തന്റെ ആവശ്യം അനുസരിച്ചാണ് പാര്‍ട്ടി രഹസ്യമായി അന്വേഷണം നടത്തിയത്. അതില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ കെ.സി. രാമചന്ദ്രനെ പുറത്താക്കണമെന്നു പിണറായി വിജയനോട് കാരാട്ട് നേരിട്ട് ആവശ്യപ്പെട്ടു. അന്വേഷണ കമ്മീഷന് ആരാണെന്ന് പുറത്തുപറയാന്‍ ആഗ്രഹിക്കുന്നില്ല. സഹപ്രവര്‍ത്തകരെ കശാപ്പ് ചെയ്യുന്ന പാര്‍ട്ടിയല്ല സിപിഎം. പാര്‍ട്ടി ജനറല്‍ സെക്രട്ടറി കണ്ടെത്തിയതില്‍ കൂടുതല്‍ എന്തെങ്കിലും വിവരങ്ങളുണ്ടെങ്കില്‍ സിബിഐ അന്വേഷിച്ച് കണ്ടെത്തട്ടെ.
സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയാണ് നിലപാട് മാറ്റം എന്ന ആക്ഷേപവും വിഎസ് തള്ളിക്കളഞ്ഞു. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയല്ല പ്രവര്‍ത്തിക്കുന്നത്. അങ്ങനെ ബോധപൂര്‍വം പ്രചരിപ്പിച്ച് മൗലികവിഷയങ്ങളില് നിന്ന് ഒളിച്ചോടാനാണ് ഭരണകൂടവും അവരെ അനുകൂലിക്കുന്ന മാധ്യമങ്ങളും ശ്രമിക്കുന്നത്. സോളാര്‍ വിഷയത്തില്‍ സെക്രട്ടറിയേറ്റ് ഉപരോധസമരം അവസാനിപ്പിച്ചതിനെതിരെ പ്രതികരിക്കണമെന്ന് വിഎസ് ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടെന്ന ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ. അസീസിന്റെ ആരോപണത്തോട്, മാപ്പുസാക്ഷിയുടെ സ്ഥാനം മാത്രമുള്ള അസീസ് വിവരക്കേട് പറയുന്നുവെന്നായിരുന്നു പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: