സംസ്ഥാനത്തു തലങ്ങും വിലങ്ങും രാഷ്ട്രീയനേതാക്കള്‍ നടത്തുന്ന കേരള സംരക്ഷണ ജാഥകള്‍ സമ്മാനിക്കുന്നത് വന്‍ ഫ്ലെക്സ് മലിനീകരണവും അതുവഴി കുടിവെള്ളത്തിലെ മാരകവിഷവല്കരണവുമാണ്; ജാഥകളുടെ ലക്ഷ്യം കേരള ജനതയുടെ വികസനവും സാമൂഹ്യനീതിയുമൊക്കെയാണെങ്കിലും. ഹൈദരാബാദ് നഗരത്തില്‍ മാത്രം 2200 ലധികം 40/30 ചതുരശ്ര അടിയുള്ള ഫ്ലെക്സ് ബോര്ഡുകളുണ്ടത്രെ! ഒരുമാസം ഈ നഗരത്തില്‍ 750 ടണ്‍ ഫ്ലെക്സാണ് മാലിന്യമായി തള്ളുന്നത്. ഇതില്‍ 80 ശതമാനത്തിലധികം ഫ്ലെക്സുകള്‍ കത്തിച്ചു കളയുകയാണ്. പുനരുപയോഗ സാധ്യതയുള്ള ഫ്ലെക്സ്പോലും പുറത്തിട്ട് കത്തിച്ചോ ഇന്സറിനേറ്ററുകളില് തള്ളിയും പുകയ്ക്കുകയാണ്. അതിമാരകമായ രാസവിഷമാണ് ഇതുമൂലം അന്തരീക്ഷത്തിലെത്തുന്നത്. ഇത് ഒരു ഇന്ത്യന്‍ നഗരത്തിലെ സാധാരണ സംഭവം മാത്രം.
ഏപ്രില്‍ 10 ന് കേരളത്തില്‍ ഇരുപത് പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഒരു മണ്ഡലത്തില്‍ ചുരുങ്ങിയത് അഞ്ച് മുതല്‍ 10 വരെ സ്ഥാനാര്‍ത്ഥികളുണ്ടാകും. ഇവരെല്ലാം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫ്ലെക്സ് ബോര്ഡുകളുപയോഗിക്കും. ഇത് ചുരുങ്ങിയത് പത്ത് ലക്ഷത്തിലധികം വലതും ചെറുതുമായ ഫ്ലെക്സ് ബോര്‍ഡുകളെങ്കിലും സൃഷ്ടിക്കും എന്നത് തീര്‍ച്ചയാണ്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിന് ശേഷമുള്ള കേരളം അതിമാരകമായ രാസവിഷ വസ്തുക്കള്‍കൊണ്ടുള്ള മലിനീകരണത്തിന്റെ പിടിയിലാണമരുക.
പിവിസി എന്നറിയപ്പെടുന്ന പോളിവിനെയില്‍ ക്ലോറെഡ് അഥവാ വിനെയില്‍ എന്ന രാസവസ്തുകൊണ്ടാണ് ഫ്ലെക്സ് ബോര്‍ഡുകള്‍ നിര്‍മിക്കപ്പെടുന്നത്. ഫ്ലെക്സ് നിര്‍മാണ സമയത്തും സംസ്ക്കരണ സമയത്തും മാരക രാസവിഷങ്ങള്‍ പുറത്തുവിടും. അത് മണ്ണിനെയും വായുവിനെയും വെള്ളത്തെയും മാരക രാസവിഷങ്ങളെകൊണ്ട് മലിനീകരിക്കും. ഒരേസമയം മനുഷ്യനെയും മൃഗങ്ങളെയും മലിനീകരണത്താല്‍ പ്രതിരോധത്തിലാക്കുവാന്‍ ഫ്ലെക്സിന് കഴിയും. ഫ്ലെക്സില്‍ അച്ചടിക്കുവാന്‍ ഉപയോഗിക്കുന്ന മഷിയില്‍ നിന്നുപോലും മാരകവിഷമാലിന്യങ്ങള്‍ പുറത്തുവരുന്നുണ്ട്. 1960 മുതല്‍ പിവിസിയുടെ ഉപയോഗം തുടങ്ങിയെങ്കിലും കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായിട്ടാണ് പിവിസി ഫ്ലെക്സായി രൂപംമാറ്റം വന്ന് മലിനീകരണത്തിന്റെ രൂക്ഷത വര്‍ധിപ്പിച്ചത്. ഫ്ലെക്സില്‍ നിന്ന് ഡൈയോക്സിന്‍ എത്തിലീന്‍ ഡൈക്ലോറൈഡ്, ഖാനലോഹങ്ങള്‍ കുമിള്‍ നാശിനി, ഫ്ത്താലേറ്റുകള്‍, മഷി എന്നീ രാസപദാര്‍ത്ഥങ്ങളാണ് നിര്‍മാണ വേളയിലും സംസ്ക്കരണ വേളയിലും പുറത്തുവരുന്നത്. ഖാനലോഹങ്ങള്‍ നിറങ്ങള്‍ നല്‍കുന്നതിനും, പിവിസി വലിച്ചാല്‍ നീളുന്നതും മൃദുവുമാക്കി തീര്‍ക്കുന്നതിനും ഫ്ലെക്സിനെ സഹായിക്കുന്നു. പൂപ്പല്‍ തിന്നുപോകാതിരിക്കാനാണ് ഫ്ലെക്സില്‍ കുമിള്‍ നാശിനി ചേര്‍ക്കുന്നത്.
സാധാരണയായി ഫ്ലെക്സ് മാലിന്യം തുറസ്സായ സ്ഥലങ്ങളിലിട്ട് കത്തിച്ചും ഉയര്‍ന്ന ഊഷ്മാവില്‍ ഉരുക്കിക്കളയുകയുമാണ് സംസ്ക്കരണ രീതികളായി ഉപയോഗിച്ചുവരുന്നത്. ഇത് രണ്ടും അമ്ലവാതകങ്ങള്, ഡൈയോക്സിന്‍, ഖാനലോഹങ്ങള്‍ എന്നിവയുടേയും ബിസ്ഫീനോള്‍ എ, ഫ്ത്താലേറ്റുകള്‍ എന്നിവയുടേയും ഉല്‍പ്പാദനത്തിലാണ് എത്തിച്ചേരുന്നത്. ഈ രാസവസ്തുക്കള്‍ വായുവിലൂടെ നേരിട്ടും മണ്ണിലെത്തുന്ന വിഷങ്ങള്‍ കുടിവെളളത്തിലൂടെയും മരങ്ങളും ചെടികളും മണ്ണില്‍നിന്നും വലിച്ചെടുക്കുന്നതിനാല്‍ പാല്, മുട്, മത്സ്യം, മാംസം എന്നിവയിലൂടെയും മനുഷ്യശരീരത്തിലെത്തുന്നു. രക്തത്തിലെത്തുന്ന ഡൈയോക്സിനുകള്‍, ഖാനലോഹങ്ങള്‍, ബിസ്ഫീനോള്‍ എ, ഫ്ത്താലേറ്റ്കള്, കുമിള്‍നാശിനികള്‍ എന്നിവയെല്ലാം രക്തത്തിലൂടെ ശരീരത്തിലെത്തുന്നു. കരളിനേയും കിഡ്നിയേയും അതിമാരകമായ രീതിയില്‍ ഫ്ലെക്സിലെ രാസമാലിന്യങ്ങള്‍ പ്രവര്‍ത്തനരഹിതമാക്കും. ശ്വാസകോശത്തില്‍ വായുവില്‍നിന്നും നേരിട്ട് ശ്വസനം വഴി എത്തുന്ന രാസമാലിന്യങ്ങള്‍ ശ്വാസകോശത്തേയും കാന്‍സറിന് അടിമപ്പെടുത്തുന്നു. നിരന്തരമായി ഡൈയോക്സിന്‍ ശ്വസിക്കുന്നവര്‍ക്ക് ഒട്ടനവധി രോഗങ്ങളാണ് ഉണ്ടാക്കുക. ടെട്രാക്ലോറോഡൈബെന്‍സോ, പാരാഡൈയോക്സിന്‍ (ടിസിഡിഡി)എന്ന ഡൈയോക്സിനാണ് ഫ്ലക്സ് കത്തിക്കുമ്പോള്‍ പുറത്തവരുന്ന അനേകം രാസമാലിന്യങ്ങളില്‍ മനുഷ്യശരീരത്തിന് ഏറ്റവും ഹാനികരമായിട്ടുള്ളത്.
ഫ്ലക്സ് എവിടെയെങ്കിലും കൂട്ടിയിട്ടാലും മഴവെള്ളത്തിലൂടെ അതിലെ മഷിയോ മറ്റു രാസവസ്തുക്കളോ ജലസ്രോതസ്സുകളിലെത്തി ചേരുവാന്‍ സാധ്യത ഏറെയാണ്. കുടിവെള്ളത്തിലൂടെയോ ഭക്ഷണ വസ്തുക്കളിലൂടെയോ അമ്മയിലെത്തുന്ന ഡൈയോക്സിനുകള്‍ മുലപ്പാലിലൂടെ കുട്ടികളിലെത്തുന്നു. ഗര്‍ഭിണികളായ സ്ത്രീകളില്‍ ഡൈയോക്സിനുകള്‍ കാന്‍സറിനും കുഞ്ഞുങ്ങളില്‍ ജനനവൈകല്യത്തിനും കാരണമാക്കുന്നു. കുടിവെള്ളത്തിലൂടെയോ, ഭക്ഷ്യവസ്തുക്കളിലൂടെയോ, വായുവിലൂടെയോ മനുഷ്യനിലെത്തുന്ന ഡയോക്സിന്‍ എന്ന മാരകവിഷം പ്രമേഹം, പ്രതിരോധ ശേഷിക്കുറവ്, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, കുടല്-ഉദര പ്രശ്നങ്ങള്‍ എന്നിവ സൃഷ്ടിക്കുന്നു. രക്തത്തിലെ പോസിറ്റീവ് അയോണുകളുടെ എണ്ണം വര്‍ധിപ്പിക്കുവാന്‍ ഡയോക്സിനുകള്‍ക്ക് കഴിയുന്നതിനാല്‍ സ്വതന്ത്രറാഡിക്കലുകള്‍ ഉണ്ടാക്കുന്നതിന് ഇടവരുത്തും. ഇത് അമ്ല സ്വഭാവമുള്ള റാഡിക്കലുകള്‍ സൃഷ്ടിക്കപ്പെടുന്നതിന് കാരണമാകുകയും ശരീരത്തിലെ സാധാരണ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുകയും ചെയ്യുന്നു. ഫ്ലെക്സുകളില്‍ നിന്നും ഊഷ്മാവ് വര്ധനവുണ്ടാകുമ്പോള് പുറത്തേക്ക് അരിച്ചിറങ്ങുന്ന ബിസ്ഫീനോള്‍ എയും വിവിധങ്ങളായ ഫ്ത്താലേറ്റുകളും ആണ്‍കുട്ടികളില്‍ സ്ത്രൈണ സ്വഭാവം വര്‍ധിപ്പിക്കുന്നതിനും പെണ്‍കുട്ടികളില്‍ സ്തനാര്‍ബുദത്തിനും കാരണമാക്കുന്നു. ആണ്‍കുട്ടികളില്‍ ഈ രാസവസ്തുക്കള്‍ വന്ധ്യതയ്ക്കും ലിംഗത്തിന്റെ വളര്‍ച്ചാ കുറവിനും കാരണമാക്കും. ഇവ ഹൃദ്രോഗ വര്‍ധനയ്ക്ക് കാരണമാകുന്നുണ്ടെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
ഫ്ലെക്സ് ബോര്‍ഡുകളില്‍ അച്ചടിക്കുന്നതിന് ഉപയോഗിക്കുന്ന മഷി ത്വക് രോഗങ്ങള്‍ക്കും അലര്‍ജിക്കും കാരണമാകുന്നുണ്ട്. ഫ്ലെക്സ് ലാമിനേറ്റ് ചെയ്യുവാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ ആസ്മയ്ക്കും നാഡീവ്യൂഹത്തിന്റെ തകര്‍ച്ചയ്ക്കും വഴിവെയ്ക്കുന്നു. മഷിയില്നിന്നും പുറത്തുവരുന്ന വസ്തുക്കള്‍ ദ്രവിപ്പിച്ചു കളയുവാന്‍ ശേഷിയുള്ള അമ്ലങ്ങള്‍ കണ്ണുകളുടെ നാശത്തിന് കാരണമാകുന്നുണ്ട്. ഈ മഷികള്‍ ഗര്‍ഭസ്ഥ ശിശുക്കളുടെ വളര്‍ച്ചയെ ബാധിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ജൈവവിഘടനം തുലോം അസാധ്യമായ ഫ്ലെക്സുകള്‍ വായുവും ജലവും മണ്ണും മലിനീകരിക്കുന്നു എന്നതാണ് ഈ തെരഞ്ഞെടുപ്പ് കാലത്ത് നാം മനസ്സിലാക്കേണ്ടത്.
കേരളത്തിന്റെ മുക്കിലും മൂലയിലും ഫ്ലെക്സ് ചവര്‍ അടിച്ചുകൂട്ടി കത്തിക്കുന്നതിനോടൊപ്പം കത്തിച്ചുകളയുന്നത് പതിവുകാഴ്ചയാണ്. ഖരമാലിന്യം തള്ളുന്ന പ്രദേശങ്ങളില്‍ ചവറുകൂനയ്ക്ക് തീകൊടുക്കുന്നതും പതിവാണ്. ഇതെല്ലാം ഫ്ലെക്സില്‍ നിന്നും പുറത്തെത്തുന്ന മാരകവിഷ വസ്തുക്കളുടെ അന്തരീക്ഷത്തിലെ സഞ്ചാരം സുഗമമാക്കുകയാണ്. നാം അറിയാതെ നമ്മെ കാര്‍ന്നുതിന്നുന്ന കാന്‍സറാണ് ഫ്ലെക്സ് എന്ന തിരിച്ചറിവ് നമുക്കുണ്ടാകണം. ഈ തലമുറയെ മാത്രമല്ല ഫ്ലക്സ് രോഗാതുരമാക്കുന്നത്. വരുംതലമുറയുടെ ജീവിക്കാനുള്ള അവകാശത്തെയാണ് ഫ്ലെക്സ് ചോദ്യം ചെയ്യുന്നത്. തെരഞ്ഞെടുപ്പുകാലത്തെ ഫ്ലെക്സുകളുടെ അമിത ഉപയോഗം ജലസ്രോതസ്സുകളില്‍ ഇവയെത്തുന്നതിന് കളമൊരുക്കുകയാണ്. ഉപയോഗം കഴിഞ്ഞ ഫ്ലെക്സുകള്‍ കുളങ്ങള്‍, കായലുകള്‍, നദികള്‍, കുഴികള്‍ എന്നിവയിലെല്ലാം നിക്ഷേപിക്കുന്ന സംസ്ക്കാരമാണ് കേരളീയര്‍ക്കുള്ളത്. ഇത് ഫ്ലെക്സിലെ മാരക രാസപദാര്‍ത്ഥങ്ങള്‍ക്ക് കുടിവെള്ള സ്രോതസ്സുകളിലും ഭൂഗര്‍ഭ ജലസ്രോതസ്സുകളിലും എത്തിച്ചേരുന്നതിനുള്ള സാധ്യത വര്‍ധിപ്പിക്കുകയാണ്. ഫ്ലെക്സ് കത്തി തുടങ്ങുമ്പോള്‍ തന്നെ ഉരുകാന്‍ തുടങ്ങും. ഇതു മറ്റു വസ്തുക്കള്‍ കത്തുന്നതു തടയും. അതുകൊണ്ട് ഖരമാലിന്യ സംസ്ക്കരണ യാര്‍ഡുകളില്‍ മാലിന്യ കൂമ്പാരങ്ങളില്‍ നിന്നും കനത്ത പുക ഉയര്‍ന്നുപൊങ്ങുന്നത് സര്‍വസാധാരണമാണ്. രാത്രിയും പകലും പുകയുന്ന പ്ലാസ്റ്റിക് മാലിന്യ കൂമ്പാരങ്ങളില്‍ വിഷവാതകങ്ങളാണെന്ന തിരിച്ചറിവ് നമുക്കുണ്ടാകണം. രാത്രി ഉറങ്ങിക്കിടക്കുന്ന സമീപവാസുകള് രാത്രി മുഴുവന്‍ അവരറിയാതെ ശ്വസിക്കുന്നത് ഡയോക്സിനുകളാണ്. ഇത് അലര്‍ജിയും ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ വര്‍ധിക്കുന്നതിന് ഇടവരുത്തുന്നുണ്ട്.
കുടിവെള്ളം കിട്ടാക്കനിയായിരിക്കുന്ന ഈ വേനലില്‍ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന ഫ്ലെക്സ് ബോര്‍ഡുകളില്‍ നിന്നുണ്ടാകുന്ന മാലിന്യങ്ങള്‍ ശുദ്ധജലസ്രോതസ്സുകളാണ് മലിനീകരിക്കുക എന്ന് നാം മനസ്സിലാക്കണം. ഇത് ജലദൗര്‍ലഭ്യം രൂക്ഷമാക്കുന്നതിനും കുടിവെള്ളം വിഷമയമാക്കുന്നതിനും കാരണമാകും. കാസര്‍കോട് എന്റോസള്ഫാന് വിതച്ച ദുരന്തം ജനിതക വൈകല്യങ്ങളുടെ രൂപത്തില്‍ കേരളീയ ജനത കണ്ടതാണ്. ഫ്ലെക്സ് മാലിന്യങ്ങള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ തെരഞ്ഞെടുപ്പു കഴിഞ്ഞ അടുത്ത ദിവസം നമുക്ക് അനുഭവപ്പെടുന്നില്ലെങ്കിലും കുന്നുകൂടാന്‍ പോകുന്ന ഫ്ലെക്സുകള്‍ അതിവിദൂരമല്ലാത്ത ഭാവിയില്‍ കേരളീയ ജനതയെ രോഗാതുരമാക്കുമെന്നതില് തര്‍ക്കമില്ല. ഇക്കാര്യത്തില്‍ സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും ഇടപെടേണ്ടതായിട്ടുണ്ട്.
കേരളീയ ജനതയുടെ ആരോഗ്യപ്രശ്നങ്ങള്‍ കണക്കിലെടുത്ത് കട്ടികൂടിയ കടലാസുകളും തുണിയും പ്രിന്റിങ്ങിനായി ഉപയോഗിച്ചില്ലെങ്കില്‍ വരുംതലമുറപോലും നിങ്ങള്‍ക്ക് മാപ്പു തരില്ല. ലാഭം മാത്രം കണക്കു കൂട്ടി അടിച്ചുകൂട്ടുന്ന ഫ്ലെക്സ് അതിപ്രസരം ഒരുപക്ഷേ നിങ്ങളേയും നിങ്ങളുടെ വരുംതലമുറയെതന്നെ മാറാരോഗങ്ങള്‍ക്ക് അടിമകളാക്കിയേക്കാം! സ്ഥാനാര്‍ത്ഥികളും ഈ സത്യം മനസ്സിലാക്കി ഫ്ലെക്സിന്റെ ഉപയോഗത്തില്‍ കുറവുവരുത്തുവാന്‍ തയ്യാറായാല്‍ കേരളം നേരിടേണ്ടിവരുന്ന വന്‍ രാസമലിനീകരണത്തില്നിന്നും ഒരുപക്ഷേ രക്ഷപ്പെടാനാകും.
ഡോ. സി.എം. ജോയ്
E-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: