മിര്‍പൂര്‍: റണ്‍മഴ പെയ്ത മത്സരത്തില്‍ പാക്കിസ്ഥാന് നാടകീയ വിജയം. ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റില്‍ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയയെയാണ് പാക്കിസ്ഥാന് അവിശ്വസനീയമായ തിരിച്ചുവരവിലൂടെ തകര്‍ത്തത്. ആദ്യമത്സരത്തില്‍ ഇന്ത്യയോട് പരാജയപ്പെട്ട പാക്കിസ്ഥാന് നിര്‍ണായകമായ രണ്ടാം മത്സരത്തില്‍ പരാജയത്തിന്റെ വക്കില്‍ നിന്ന് തിരിച്ചടിച്ചാണ് 16 റണ്‍സിന് ഓസ്ട്രേലിയയെ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തു. 54 പന്തില്‍ നാല് സിക്സറുകളും ഒമ്പത് ബൗണ്ടറിയും ഉള്‍പ്പടെ 94 റണ്‍സ് നേടിയ ഉമര്‍ അക്മലാണ് വിജയശില്പി. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 175 റണ്‍സിന് ഓള് ഔട്ടായി. ഓസ്ട്രേലിയന്‍ നിരയില്‍ രണ്ട് പേര് മാത്രമാണ് രണ്ടക്കം കടന്നത്. 33 പന്തില്‍ നിന്ന് 7 ഫോറും ആറ് സിക്സറുമടക്കം 74 റണ്‍സെടുത്ത ഗ്ലെന്‍ മാക്സ്വെലും 54 പന്തില്‍ നിന്ന് 65 റണ്‍സെടുത്ത ഫിഞ്ചും ഗംഭീര പ്രകടനം നടത്തിയെങ്കിലും മറ്റുള്ളവര്‍ക്കൊന്നും രണ്ടക്കം കടക്കാന്‍ കഴിയാതിരുന്നതോടെ കംഗാരുക്കള്‍ക്ക് പരാജയം ഏറ്റുവാങ്ങേണ്ടിവന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ പാക്കിസ്ഥാന് 25 റണ്‍സെടുക്കുന്നതിനിടെ അഹമ്മദ് ഷഹ്സാദിനെയും മുഹമ്മദ് ഹഫീസിനെയും നഷ്ടമായി. ആദ്യ ആറ് ഓവറില്‍ 36 റണ്‍സ് മാത്രമാണ് അവര്‍ക്ക് നേടാനായത്. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഉമര്‍ അക്മലും (94) കമ്രാന്‍ അക്മലും (31) ചേര്‍ന്ന് ഓസീസ് ബൗളര്‍മാര്‍ക്കെതിരെ ആക്രമണം അഴിച്ചുവിട്ടു. അവസാന ഓവര്‍ വരെ വെടിക്കെട്ട് തുടര്‍ന്ന ഉമര്‍ അക്മലിന് അര്‍ഹിച്ച സെഞ്ച്വറിയാണ് നഷ്ടമായത്. 11 പന്തില്‍ 20 റണ്‍സ് നേടിയ അഫ്രീദിയുടെ പ്രകടനവും നിര്‍ണായകമായി. 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 191 റണ്‍സ് കുറിച്ചതോടെ പാക് ആരാധകരും വിജയം ഉറപ്പിച്ചു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയെ ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ പിഴുത് പാക്കിസ്ഥാന് ആധിപത്യം നേടി. രണ്ടാം പന്തില്‍ വാര്‍ണറെയും (4) അവസാന പന്തില്‍ വാട്സണെയും (4) പുറത്താക്കി സുള്‍ഫിക്കര്‍ ബാബര്‍ പാക് ക്യാപ്റ്റന്റെ പ്രതീക്ഷ കാത്തതോടെ ഓസീസ് പ്രതിസന്ധിയിലായി.
പിന്നീട് ഓസ്ട്രേലിയ മാക്സ്വലിന്റെ വെടിക്കെട്ടിലൂടെ മറുപടി നല്‍കുന്നതാണ് കണ്ടത്. മറുവശത്ത് ആരോണ ഫിഞ്ചും വമ്പന്‍ അടികളുമായി മാക്സ്വലിന് ഉറച്ചപിന്തുണ നല്കി. പക്ഷേ അവസാന ഓവറുകളില്‍ വിക്കറ്റുകള്‍ പിഴുത് പാക്കിസ്ഥാന് കളി തിരിച്ചുപിടിച്ചു. 11.4 ഓവറില്‍ മാക്സ്വല്‍ പുറത്താകുമ്പോള്‍ ഓസീസ് സ്കോര്‍ 126 ലെത്തിയിരുന്നു. 50 പന്തില്‍ ഏഴ് വിക്കറ്റ് കൈയിലിരിക്കെ 66 റണ്‍സ് മാത്രമായിരുന്നു ജയിക്കാന്‍ ഓസീസിന് വേണ്ടിയിരുന്നത്.
കേവലം 33 പന്തില്‍ ആറ് സിക്സറും ഏഴ് ബൗണ്ടറിയും അടക്കം 74 റണ്‍സാണ് മാക്സ്വല്‍ നേടിയത്. മാക്സ്വലിനെ പുറത്താക്കിയ അഫ്രീദി ക്യാപ്റ്റന്‍ ബെയിലിയെയും പുറത്താക്കി ഇരട്ടപ്രഹരമേല്‍പ്പിച്ചു. കാര്യമായ സംഭാവന നല്കാന് കഴിയാതെ ഹോഡ്ജും മടങ്ങിയതോടെ ഓസ്ട്രേലിയയുടെ പ്രതീക്ഷ മുഴുവന്‍ ഫിഞ്ചിലായി.
എന്നാല്‍ 18-ാം ഓവര്‍ എറിയാനെത്തിയ സയീദ് അജ്മലാണ് കൈവിട്ട മത്സരം തിരിച്ചുപിടിച്ചത്. ആ ഓവറിലെ നാലാം പന്തില്‍ 54 പന്തില്‍ നിന്ന് 7 ഫോറും രണ്ട് സിക്സറുമടക്കം 65 റണ്‍സെടുത്ത ഫിഞ്ചിനെ ബൗള്‍ഡാക്കി. ഈ ഓവറില്‍ രണ്ട് റണ്‍സ് മാത്രമാണ് അജ്മല്‍ വിട്ടുകൊടുത്തത്. ആദ്യ മൂന്നു ഓവറില്‍ 31 റണ്‍സ് വഴങ്ങിയ ശേഷമായിരുന്നു അജ്മലിന്റെ ഈ തിരിച്ചുവരവ്. മാക്സ്വലും ഫിഞ്ചും ഒഴികെ മറ്റാര്‍ക്കും രണ്ടക്കം തികയ്ക്കാന്‍ കഴിയാതെ പോവുകയും ചെയ്തതോടെ ഓസ്ട്രേലിയ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. ഒടുവില്‍ അവസാന പന്തില്‍ 175ന് ഓള് ഔട്ടാകുമ്പോള് പാക്കിസ്ഥാന് 15 റണ്‍സിന്റെ വിജയം ആഘോഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: