ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടപോരാട്ടം ക്ലൈമാക്സിലേക്ക് നീങ്ങുന്നു. ചെല്‍സി, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി, ആഴ്സണല്‍ എന്നീ ടീമുകളാണ് പോരാട്ടത്തില്‍ മുന്‍പന്തിയില്‍ നിലയുറപ്പിച്ചിട്ടുള്ളത്.
ശനിയാഴ്ച രാത്രി നടന്ന പോരാട്ടങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍ എന്നീ ടീമുകള്‍ തകര്‍പ്പന്‍ വിജയങ്ങള്‍ നേടിയതോടെയാണ് കിരീടപോരാട്ടം സജീവമായിരിക്കുന്നത്. 31 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ചെല്‍സിയാണ് 69 പോയിന്റുമായി ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള ലിവര്‍പൂളിന് 30 മത്സരങ്ങളില്‍ നിന്ന് 65 പോയിന്റും മൂന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്ക് 28 മത്സരങ്ങളില്‍ നിന്ന് 63 പോയിന്റുമാണുള്ളത്. കഴിഞ്ഞ ദിവസം ചെല്‍സിയോട് 6-0ന് പരാജയപ്പെട്ടെങ്കിലും 30 മത്സരങ്ങളില്‍ നിന്ന് 62 പോയിന്റുമായി ആഴ്സണല്‍ നാലാം സ്ഥാനത്തുണ്ട്.
ശനിയാഴ്ച രാത്രി നടന്ന പോരാട്ടങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റി മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ഫുള്‍ഹാമിനെയും ലിവര്‍പൂള്‍ മൂന്നിനെതിരെ ആറ് ഗോളുകള്‍ക്ക് കാര്‍ഡിഫ് സിറ്റിയെയും തകര്‍ത്തെറിഞ്ഞപ്പോള്‍ മറ്റൊരു പോരാട്ടത്തില്‍ വെയ്ന്‍ റൂണിയുടെ അത്ഭുതഗോളിന്റെ കരുത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 2-0ന്വെസ്റ്റ് ഹാമിനെയും കീഴടക്കി.
കാര്‍ഡിഫിനെതിരായ മത്സരത്തില്‍ സൂപ്പര്‍താരം ലൂയി സുവാരസിന്റെ ഹാട്രിക്കാണ് ലിവര്‍പൂളിന് ഗംഭീര വിജയം സമ്മാനിച്ചത്. രണ്ട് തവണ പിന്നിട്ടുനിന്നശേഷമാണ് ലിവര്‍പൂള്‍ എതിര് വലയിലേക്ക് ഗോള്‍മഴ പെയ്യിച്ചത്. മത്സരത്തില്‍ ആദ്യം ഗോള്‍നേടിയത് കാര്ഡിഫായിരുന്നു. 9-ാം മിനിറ്റില്‍ ജോര്‍ദാന്‍ മച്ചിലൂടെ കാര്‍ഡിഫ് ലീഡ് നേടി. എന്നാല്‍ 16-ാം മിനിറ്റില്‍ സുവാരസിലൂടെ ലിവര്‍പൂള്‍ സമനില പിടിച്ചു. പിന്നീട് 25-ാം മിനിറ്റില്‍ കാംപെല്ലിലൂടെ കാര്‍ഡിഫ് വീണ്ടും ലീഡ് നേടിയെങ്കിലും 41-ാം മിനിറ്റില്‍ സ്കെര്ട്ടലിലൂടെ ലിവര്‍പൂള്‍ സമനില പിടിച്ചു. ആദ്യപകുതിയില്‍ ഇരുടീമുകളും 2-2ന് തുല്യത പാലിച്ചു. പിന്നീട് 54-ാം മിനിറ്റില്‍ വീണ്ടും സ്കെര്‍ട്ടല്‍ ലക്ഷ്യം കണ്ടതോടെ ലിവര്‍പൂള്‍ 3-2ന് മുന്നിലെത്തി. 60-ാം മിനിറ്റില്‍ സുവാരസും 75-ാം മിനിറ്റില്‍ ഡാനിയേല്‍ സ്റ്ററിഡ്ജും ലക്ഷ്യം കണ്ടതോടെ ലിവര്‍പൂള്‍ 5-2ന്റെ ലീഡ് കരസ്ഥമാക്കി. 88-ാം മിനിറ്റില്‍ ജോര്‍ദാന്‍ മച്ച് കാര്‍ഡിഫിനായി ഒരു ഗോള്‍ കൂടി മടക്കിയെങ്കിലും മത്സരത്തിന്റെ ഇഞ്ച്വറി സമയത്ത് സുവാരസ് തന്റെ ഹാട്രിക്കിനൊപ്പം ടീമിന്റെ ഗോള്‍പട്ടികയും പൂര്‍ത്തിയാക്കി.
മറ്റൊരു മത്സരത്തില്‍ യായാ ടൂറേയുടെ ഹാട്രിക്കിന്റെ കരുത്തിലാണ് മാഞ്ചസ്റ്റര്‍ സിറ്റി ഫുള്‍ഹാമിനെ 5-0ന് തകര്‍ത്തുവിട്ടത്. 26, 56 മിനിറ്റുകളില്‍ പെനാല്‍റ്റിയിലൂടെയും 65-ാം മിനിറ്റിലും ഗോള്‍ നേടിയാണ് ടൂറേ ഹാട്രിക്ക് തികച്ചത്. പിന്നീട് 84-ാം മിനിറ്റില്‍ ഫെര്‍ണാണ്ടീഞ്ഞോയും 88-ാം മിനിറ്റില്‍ ഡെമിഷെലിസുമാണ് സിറ്റിയുടെ മറ്റ് ഗോളുകള്‍ നേടിയത്. 53-ാം മിനിറ്റില്‍ ഫെര്‍ണാണ്ടോ അമോര്ബിയേറ്റ ചുവപ്പുകാര്‍ഡ് പുറത്തുപോയശേഷം ഫുള്‍ഹാം 10 പേരുമായാണ് കളിച്ചത്.
കഴിഞ്ഞ ദിവസം ഒളിമ്പിയാക്കോസിനെ തകര്‍ത്ത് ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറില്‍ കടന്ന യുണൈറ്റഡ് പ്രീമിയര്‍ ലീഗിലും ആ മികവ് തുടര്‍ന്നു. വെസ്റ്റ് ഹാം യുണൈറ്റഡിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു യുണൈറ്റഡ് തകര്‍ത്തത്. സൂപ്പര്‍താരം വെയ്ന്‍ റൂണിയാണ് യുണൈറ്റഡിന്റെ രണ്ട് ഗോളുകളും നേടിയത്. അതിലൊന്ന് അത്ഭുത ഗോളുമായിരുന്നു. മത്സരത്തിന്റെ എട്ടാം മിനിറ്റില്‍ ഏകദേശം 50 വാര അകലെനിന്ന് വെയ്ന്‍ റൂണി പായിച്ച ഹാഫ് വോളിയാണ് വെസ്താം ഗോളിയെ നിഷ്പ്രഭനാക്കി വലയില്‍ കയറിയത്. 1996-ല്‍ മുന്‍ ഇംഗ്ലീഷ് ഇതിഹാസവും യുണൈറ്റഡ് താരവുമായിരുന്ന ബെക്കാം വിംബിള്ഡണനിത്രെ നേടിയ ഗോളിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു റൂണിയുടെ ഗോള്‍. മാഞ്ചസ്റ്റര്‍ കുപ്പായത്തില്‍ ബെക്കാമും ഇത്തരത്തില്‍ ഒരു അത്ഭുത ഗോള്‍ നേടിയിരുന്നു. പിന്നീട് 33-ാം മിനിറ്റില്‍ റൂണി വീണ്ടും വലകുലുക്കി. യുണൈറ്റഡിന് വേണ്ടി 212 ഗോളുകള്‍ നേടിയ റൂണി ക്ലബിന് വേണ്ടി കൂടുതല്‍ ഗോളുകള്‍ നേടിയവരുടെ പട്ടികയില്‍ മൂന്നാമതാണ്.
മറ്റ് മത്സരങ്ങളില്‍ നോര്‍വിച്ച് 2-0ന് സണ്ടര്‍ലാന്റിനെയും ന്യൂകാസില്‍ 1-0ന് ക്രിസ്റ്റല്‍ പാലസിനെയും ഹള്‍സിറ്റി 2-0ന് വെസ്റ്റ് ബ്രോംവിച്ചിനെയും എവര്ട്ടണ് 3-2ന് സ്വാന്‍സീ സിറ്റയെയും കീഴടക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: