മിര്‍പൂര്‍: നിലവിലെ ചാമ്പ്യന്മാരായ വിന്‍ഡീസിനെ തകര്‍ത്തെറിഞ്ഞ് ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ ടെന്‍ പോരാട്ടത്തില്‍ ഇന്ത്യക്ക് രണ്ടാം വിജയം. കഴിഞ്ഞ ദിവസം പാക്കിസ്ഥാനെ തകര്‍ത്ത ഇന്ത്യ ഇന്നലെ ഏഴ് വിക്കറ്റിനാണ് വിന്‍ഡീസിനെ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 7 വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുത്തു. 34 റണ്‍സെടുത്ത ഗെയിലാണ് ടോപ് സ്കോറര്‍. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ രണ്ട് പന്തുകള്‍ ബാക്കിനില്‍ക്കേ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുത്ത് വിജയം സ്വന്തമാക്കി. പുറത്താകാതെ 62 റണ്‍സ് നേടിയ ഓപ്പണര്‍ രോഹിത് ശര്‍മ്മയും 54 റണ്‍സെടുത്ത വിരാട് കോഹ്ലിയുമാണ് ഇന്ത്യക്ക് മികച്ച വിജയം സമ്മാനിച്ചത്. നാല് ഓവറില്‍ 18 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ അമിത് മിശ്രയാണ് മാന്‍ ഓഫ് ദി മാച്ച്. പാക്കിസ്ഥാനെതിരായ ആദ്യ മത്സരത്തിലും മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് മിശ്രക്കായിരുന്നു.
നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ നായന് വിന്‍ഡീസിനെ ബാറ്റിംഗിനയച്ചു. എന്നാല്‍ റണ്ണൊന്നുമെടുക്കുന്നതിന് മുന്നേ ഗെയിലിനെ മടക്കാനുള്ള അവസരം ഇന്ത്യ നഷ്ടപ്പെടുത്തി. രണ്ടാം ഓവര്‍ എറിഞ്ഞ മുഹമ്മദ് ഷാമിയുടെ അവസാന പന്തില്‍ ഗെയില്‍ നല്കിയ അവസരം അശ്വിനാണ് വിട്ടുകളഞ്ഞത്. ഒന്നാം വിക്കറ്റില്‍ വിന്‍ഡീസ് ഓപ്പണര്‍മാരായ സ്മിത്തും ഗെയിലും ചേര്‍ന്ന് 38 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഉജ്ജ്വലമായ രീതിയില്‍ പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ വിന്‍ഡീസിനെ വരിഞ്ഞുമുറുക്കി. ഭുവനേശ്വര്‍കുമാറും അശ്വിനും മുഹമ്മദ് ഷാമിയും ഗെയിലിനെയും സ്മിത്തിനെയും ആക്രമിച്ചു കളിക്കാനനുവദിക്കാതെ പിടിച്ചുകെട്ടി. ഇതിനിനെ അമിത് മിശ്രയുടെ പന്തില്‍ ഗെയിലിനെ പിടികൂടാനുള്ള അവസരം യുവരാജും നഷ്ടപ്പെടുത്തി. 7.5 ഓവറിലാണ് വിന്‍ഡീസ് സ്കോര്‍ 38 റണ്‍സിലെത്തിയത്. 29 പന്തില്‍ നിന്ന് 11 റണ്‍സെടുത്ത സ്മിത്തിനെ അശ്വിന് സ്വന്തം പന്തില്‍ പിടികൂടി. പിന്നീട് സ്കോര്‍ 62-ല്‍ എത്തിയപ്പോള്‍ 33 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത ഗെയില്‍ റണ്ണൗട്ടായി മടങ്ങി. സ്കോര്‍ 74-ല്‍ എത്തിയപ്പോള്‍ 18 റണ്‍സെടുത്ത സാമുവല്‍സിനെ മിശ്രയുടെ പന്തില്‍ ധോണി സ്റ്റാമ്പ് ചെയ്തു. തൊട്ടടുത്ത പന്തില്‍ ബ്രാവോയെ മിശ്ര വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നീട് സമിയും സിമണ്‍സും ചേര്‍ന്ന് പൊരുതിനോക്കിയെങ്കിലും സ്കോര്‍ 97-ല്‍ എത്തിയപ്പോള്‍ അഞ്ചാം വിക്കറ്റും നഷ്ടമായി. 11 റണ്‍സെടുത്ത സമിയെ രവീന്ദ്ര ജഡേജയുടെ പന്തില്‍ രോഹിത് ശര്‍മ്മ പിടികൂടി. സ്കോര്‍ 108-ല്‍ എത്തിയപ്പോള്‍ 7 റണ്‍സെടുത്ത റസ്സലിനെയും ജഡേജ മടക്കി. അവസാന ഓവറിലെ നാലാം പന്തില്‍ 22 പന്തില്‍ നിന്ന് 27 റണ്‍സെടുത്ത സിമണ്‍സിനെയും ജഡേജ മടക്കി. പിന്നീടുള്ള രണ്ട് പന്തുകളില്‍ നിന്ന് അഞ്ച് റണ്‍സ് നേടിയതോടെ വിന്‍ഡീസ് സ്കോര്‍ 129-ല്‍ എത്തി. ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ മൂന്നും അമിത് മിശ്ര രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
130 റണ്‍സ് വിജയലക്ഷ്യം പിന്തുടര്ന്ന് ഇന്ത്യക്ക് തുടക്കത്തില്‍ തിരിച്ചടി നേരിട്ടു. സ്കോര്‍ബോര്‍ഡില്‍ വെറും ഒരു റണ്‍സ് മാത്രമുള്ളപ്പോള്‍ ധവാനെ ബദ്രി വിക്കറ്റിന് മുന്നില്‍ കുടുക്കി മടക്കി. മൂന്നു പന്തുകള്‍ നേരിട്ട ധവാന് റണ്ണൊന്നുമെടുത്തില്ല. എന്നാല്‍ രണ്ടാം വിക്കറ്റില്‍ രോഹിത് ശര്‍മ്മക്കൊപ്പം ഉജ്ജ്വല ഫോമിലുള്ള വിരാട് കോഹ്ലി ഒത്തുചേര്‍ന്നതോടെ ഇന്ത്യ മത്സരത്തില്‍ പിടിമുറുക്കി. 6.1 ഓവറില്‍ 50 റണ്‍സ് പിന്നിട്ട ഇന്ത്യ 12.5 ഓവറില്‍ 100 റണ്‍സും കടന്നു. ഒടുവില്‍ വിജയത്തിന് 23 റണ്‍സകലെവെച്ച് വിരാട് കോഹ്ലി മടങ്ങി. ഇതിനിടെ ഇരുവരും അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കി. ഒടുവില്‍ 41 പന്തില്‍ നിന്ന് അഞ്ച് ഫോറും ഒരു സിക്സറുമടക്കം 54 റണ്‍സെടുത്ത കോഹ്ലിയെ ആന്ദ്രെ റസ്സല്‍ ബൗള്‍ഡാക്കിയതോടെയാണ് 106 റണ്‍സിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് പിരിഞ്ഞത്. പിന്നീട് രോഹിത് ശര്‍മ്മയും യുവരാജും ചേര്‍ന്ന് സ്കോര്‍ 129-ല്‍ എത്തിച്ചു. 10 റണ്‍സെടുത്ത യുവിയെ സാമുവല്‍സ് മടക്കി. എന്നാല്‍ അവസാന ഓവറിലെ നാലാം പന്തില്‍ സുരേഷ് റെയ്ന വിജയറണ്‍ നേടി.
ഇന്ന് നടക്കുന്ന ഗ്രൂപ്പ് ഒന്നിലെ പോരാട്ടങ്ങളില്‍ ന്യൂസിലാന്റ് ദക്ഷിണാഫ്രിക്കയുമായും യോഗ്യത നേടിയെത്തിയ നെതര്‍ലന്റ്സ് ശ്രീലങ്കയുമായും എറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: