തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് കണക്കില്‍പെടാത്ത സ്വര്‍ണം കണ്ടെത്തി. അമിക്കസ്ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് പൂട്ടിയിട്ട മുറികളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം കണ്ടെത്തിയത്. പതിനഞ്ചു മുറികളിലായാണ് സ്വര്‍ണം കണ്ടെത്തിയത്. ഇത് ലക്ഷംകോടി നിധി സൂക്ഷിച്ചിട്ടുള്ള നിലവറകള്‍ക്കു പുറമെയുള്ള മുറികളായതിനാല്‍ സ്വര്‍ണം എത്തിയത് എങ്ങനെയെന്നുള്ളത് ദുരൂഹമായിരിക്കുയാണ്. സ്വര്‍ണം കണ്ടെത്തിയ വിവരം അതീവ രഹസ്യമാക്കി വച്ചിരിക്കുകയാണ്. അതേ സമയം അമിക്കസ്ക്യൂറി മൂന്നു ദിവസത്തിനകം സുപ്രീംകോടതിയില്‍ ഇടക്കാല റിപ്പോര്‍ട്ടു നല്‍കും. ഈ റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശം കണക്കില്‍പ്പെടാത്ത സ്വര്‍ണത്തിന്റെ കാര്യമായിരിക്കും.
ക്ഷേത്ര നിലവറകളിലെ സ്വര്‍ണത്തിന്റെ മൂല്യനിര്‍ണയം ആരംഭിച്ച ഘട്ടത്തില്‍ തന്നെ തുറക്കാത്ത പതിനഞ്ച് മുറികളുടെ താക്കോല്‍ അമിക്കസ്ക്യൂറി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, താക്കോല്‍ ലഭ്യമാകാതായപ്പോള് അമിക്കസ്ക്യൂറിയുടെ നിര്‍ദേശപ്രകാരം പൂട്ട് പൊളിച്ചപ്പോഴാണ് മുറിക്കുള്ളില്‍ സ്വര്‍ണക്കട്ടികളും ആഭരണങ്ങളും കണ്ടെത്തിയത്. സ്വര്‍ണക്കട്ടികളില്‍ ചിലത് മുറിച്ച് മാറ്റിയ നിലയിലായിരുന്നു. ചില മുറികള്‍ ഇടയ്ക്കിടെ തുറന്നതിന്റെ സൂചനകളും അമിക്കസ്ക്യൂറിക്ക് ലഭിച്ചിട്ടുണ്ട്. കണക്കിലില്ലാത്ത സ്വര്‍ണം കണ്ടെത്തിയതോടെ ക്ഷേത്രത്തിനുള്ളിലേക്കും പുറത്തേക്കും കടക്കുന്നവരെ കര്‍ശനമായി നിയന്ത്രിക്കാന്‍ ഗോപാല്‍ സുബ്രഹ്മണ്യം നിര്‍ദേശം നല്കി. കൂടാതെ മുറികള്‍ പുതിയ താഴിട്ട് പൂട്ടി താക്കോല്‍ സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ചു. ഇതിനെ തുടര്‍ന്നാണ് ക്ഷേത്രം നമ്പിയെ തടഞ്ഞതടക്കമുള്ള പ്രശ്നങ്ങളുണ്ടായത്. കോടതിയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ അക്കമിട്ടു പറയുമെന്നാണറിയുന്നത്.
കൂടാതെ ക്ഷേത്രത്തില്‍ ഇതുവരെ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളുടെയും ക്ഷേത്രത്തിനുള്ളിലും ചുറ്റുപാടുകളിലും ആചാരങ്ങളിലും വരുത്തേണ്ട മാറ്റങ്ങളും അടക്കമുള്ള കാര്യങ്ങളാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. സ്വര്‍ണം എങ്ങനെ ഈ മുറികളിലെത്തിയെന്നുള്ള അന്വേഷണവും ക്ഷേത്രത്തില്‍ സുരക്ഷ ശക്തമാക്കണമെന്നുമുള്ള ആവശ്യങ്ങളും റിപ്പോര്‍ട്ടിലുണ്ടാകും. ഇതിന്റെ ഭാഗമായി ക്ഷേത്രത്തിലെത്തുന്ന ഭക്തരെയും ജീവനക്കാരെയും ക്ഷേത്രത്തിലേക്കു വരുമ്പോഴും പോകുമ്പോഴും ദേഹപരിശോധന നടത്തുന്നതിനുള്ള അനുമതിയും റിപ്പോര്‍ട്ടിലൂടെ ആവശ്യപ്പെടും.
ക്ഷേത്രത്തിന്റെ സുരക്ഷ, വൃത്തിഹീനമായ ചുറ്റുപാട്, അറ്റകുറ്റ പണികള്‍, അതീവ സുരക്ഷാ മേഖലയിലെ പ്രശ്നങ്ങള്‍ തുടങ്ങിയുള്ള കാര്യങ്ങളും റിപ്പോര്‍ട്ടില്‍ ഉണ്ടാകും. ലക്ഷംകോടി സ്വത്തിരിക്കുന്ന ശ്രീപദ്മനാഭ ക്ഷേത്രത്തിന്റെ ചുറ്റിലുമുള്ള പ്രദേശങ്ങള്‍ പ്രത്യേക സോണായി തിരിച്ചാണ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിനു ക്ഷേത്രസുരക്ഷ കാര്യക്ഷമമായി ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ കേന്ദ്ര സേനയെ നിയോഗിക്കാനുള്ള തീരുമാനമെടുക്കുന്നതടക്കം റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടും.
ഡി നിലവറയ്ക്കു സമീപം ഉണ്ടായിരുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള പത്തായപ്പുരയും പൊളിച്ചു പരിശോധന നടത്തിയിരുന്നു. ഇതില്‍ ക്ഷേത്രജീവനക്കാര്ക്കു ശക്തമായ പ്രതിഷേധമുണ്ടായിരുന്നു. ഡി നിലവറയ്ക്കുസമീപം വിടവു കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അമിക്കസ്ക്യൂറി അത് പൊളിച്ചു പരിശോധന നടത്താന്‍ ആവശ്യപ്പെട്ടത്. ഇതിനായി ഐഎസ്ആര്‍ഒയില്‍നിന്ന് ആധുനിക ഉപകരണങ്ങളുമായി ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്നാണ് പുറമെ പറഞ്ഞതെങ്കിലും സ്വര്‍ണം കണ്ടെത്തിയ വിവരം അതീവരഹസ്യമായി വയ്ക്കുകയായിരുന്നു. മൂന്നു ദിവസം കഴിഞ്ഞു അമിക്കസ്ക്യൂറി സുപ്രീംകോടതിയില്‍ നല്കുന്ന റിപ്പോര്‍ട്ടില്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളിലെ നിധികള്‍ അല്ലാതെ ഞെട്ടിക്കുന്ന മറ്റു സത്യങ്ങളും ഉണ്ടാകുമെന്നാണറിയുന്നത്.
എ.എസ്. ദേവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: