കൊച്ചി: ധര്‍മ്മാചാര്യന്മാരും ഹൈന്ദവ വിശ്വാസികളും ഒന്നിച്ച മനുഷ്യ സാഗരം ഹിന്ദുഐക്യത്തിന്റെയും ധര്‍മ്മ രക്ഷയുടെയും ഇന്നത്തെ പ്രസക്തസന്ദേശത്തിന്റെ വിളംബരമായി. ഹൈന്ദവ സ്ഥാപനങ്ങള്‍ക്കും ആത്മീയ ആചാര്യന്മാര്ക്കും എതിരെ നടക്കുന്ന ഗൂഢാലോചനകള്‍ തിരിച്ചറിയണമെന്ന് കൊച്ചി മറൈന്‍ ഡ്രൈവില്‍ ജനലക്ഷങ്ങള്‍ അണിനിരന്ന ധര്‍മ്മരക്ഷാ സംഗമം ഓര്‍മ്മപ്പെടുത്തി.
സന്യാസിവര്യന്മാരും സാമൂഹ്യ-സാംസ്ക്കാരിക നേതാക്കളും അണിനിരന്ന വേദിയും ജനസാഗരവും ഹിന്ദു വിരുദ്ധര്‍ക്ക് താക്കീതായി. ഹിന്ദുസമൂഹം നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം സമൂഹത്തിന്റെ ഐക്യം മാത്രമാണെന്ന സന്ദേശം ഉറപ്പിക്കുകയായിരുന്നു ധര്‍മ്മരക്ഷാ സംഗമം. ഹൈന്ദവ ആചാര്യന്മാര്ക്കും മഠങ്ങള്‍ക്കും നേരെ നടക്കുന്ന ഗൂഢാലോചനയും കുപ്രചാരണങ്ങളും അവസാനിപ്പിക്കാന്‍ ഹിന്ദുസമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഹിന്ദു സമൂഹത്തിന്റെ ഒറ്റക്കെട്ടായ നിലനില്‍പ്പിന്റേയും മുന്നേറ്റത്തിന്റെയും ആവശ്യകത ആവേശമായി മാറ്റുന്നതായി സംഗമം.
ഉഡുപ്പി പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശതീര്‍ത്ഥ സംഗമം ഉദ്ഘാടനം ചെയ്തു. ഹിന്ദുധര്‍മ്മത്തിനു നേരെ എല്ലാക്കാലത്തും ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതിനെയെല്ലാം അതിജീവിക്കാനുള്ള കരുത്ത് ഹിന്ദുധര്മ്മത്തിനുണ്ടെന്ന് സ്വാമി വിശ്വേശതീര്‍ത്ഥ പറഞ്ഞു. സീതാദേവിയെ അപമാനിക്കാന്‍ ചിലര്‍ ശ്രമം നടത്തിയതുപോലെയാണ് ഇപ്പോള്‍ മാതാ അമൃതാനന്ദമയിക്കെതിരായ പ്രചാരണം നടക്കുന്നത്. തന്റെ രചനയിലൂടെ വാത്മീകി സീതയുടെ മഹത്വം ജനങ്ങളെ അറിയിച്ചു. ഭാരതത്തിലെ സന്യാസി സമൂഹം ഒറ്റക്കെട്ടായി അമൃതാനന്ദമയിക്ക് പിന്നില്‍ നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹൈന്ദവ സമൂഹത്തിന്റെ ഐക്യത്തിനും ധര്മ്മരക്ഷക്കുമുള്ള സമ്മേളന വേദിയില്‍ വിശ്വാസികള്‍ ദൃഢപ്രതിജ്ഞയെടുത്തു. ഐക്യമന്ത്രത്തിന്റെ ഉദ്ഘോഷമായി മാറുകയായിരുന്നു സമ്മേളന സന്ദേശം. ഹൈന്ദ ധര്‍മ്മത്തിലെ നുറുകണക്കിനു വിവിധ ആചാര പദ്ധതികള്‍ പിന്തുടരുന്ന ആചാര്യന്മാരും വിവിധ സാമൂഹ്യ സംഘടനാ പ്രതിനിധികളും ഒന്നിച്ച സംഗമം കേരള സമൂഹത്തിനു പുതിയ സന്ദേശമായി മാറി.
ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ അധ്യക്ഷത വഹിച്ചു. വിശ്വഹിന്ദുപരിഷത്ത് മാര്‍ഗദര്‍ശി അശോക് സിംഗാള്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്, ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍, സ്വാമി ചിദാനന്ദപുരി, സ്വാമി വിവിക്താനന്ദ സരസ്വതി, സ്വാമി പൂര്‍ണാമൃതാനന്ദപുരി തുടങ്ങിയവര്‍ പ്രസംഗിച്ചു. ബാബാ രാംദേവ്, കാഞ്ചി ശങ്കരാചാര്യര്‍, ജയേന്ദ്ര സരസ്വതി സ്വാമികള്‍, ശ്രീശ്രീ രവിശങ്കര്‍ എന്നിവരുടെ സന്ദേശം വേദിയില്‍ വായിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: