ഇടുക്കി: ആശയക്കുഴപ്പങ്ങള്‍ക്കൊടുവില്‍ ഇടുക്കി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന്റെ നാമ നിര്‍ദേശ പത്രിക കളക്ടര്‍ സ്വീകരിച്ചു.
നാമനിര്‍ദേശ പത്രികയിലെ വിവരങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് അടക്കമുള്ള ഏഴ് സ്ഥാനാര്‍ഥികളോട് കളക്ടര്‍ വിശദീകരണം തേടിയിരുന്നു. തുടര്‍ന്ന് ഡീന്‍ നല്കിയ മറുപടിയുടെ അടിസ്ഥാനത്തിലാണ് പത്രിക സ്വീകരിച്ചത്.
ഡീന്‍ കുര്യാക്കോസിനു പുറമെ ഇടുക്കി മണ്ഢലത്തിലെ മറ്റ് ഏഴ് സ്ഥാനാര്‍ത്ഥികളുടെയും പത്രികയില്‍ പിഴവുള്ളതായി കണ്ടെത്തിയിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥി സാബു വര്‍ഗ്ഗീസിന്റെ പത്രികയില്‍ പേരെഴുതേണ്ട സ്ഥലത്തായിരുന്നില്ല പേര് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ സാബു വര്‍ഗ്ഗീസ് കലക്ട്രേറ്റിലെത്തി പത്രിക തിരുത്തി നല്‍കിയിട്ടുണ്ട്.
മറ്റ് ആറ് പേരുടേയും പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് പിഴവ് കണ്ടെത്തിയത്. ഇക്കാര്യം വരണാധികാരി കൂടിയായ ജില്ലാകളക്ടര്‍ സ്ഥാനാര്‍ത്ഥികളെ അറിയിച്ചിരുന്നു. സാധാരണ പ്രധാന സ്ഥാനാര്‍ത്ഥികള്‍ക്ക് പുറമെ ഡമ്മികളും പത്രിക നല്‍കാറുണ്ട്. എന്നാല്‍, ഡീനിന് ഡമ്മിയില്ല. ഇടുക്കിയില്‍ നിലനില്‍ക്കുന്ന ഗ്രൂപ്പ് പോരിന്റെ ഭാഗമാണിതെന്നാണ് അറിയുന്നത്. ഇത് കോണ്‍ഗ്രസിലും മുന്നണിയും ആശങ്ക ഉയര്‍ത്തിയിരുന്നു.
കസ്തൂരി രംഗന് റിപ്പോര്‍ട്ടിനെതിരായ സമരത്തെ തുടര്‍ന്ന് സഭയുടെ എതിര്‍പ്പില്‍ സിറ്റിംഗ് എം.പി കൂടിയായ പി.ടി.തോമസിന് ഇടുക്കിയില്‍ സീറ്റ് നഷ്്ടമാകുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇടുക്കിയില്‍ നിന്ന് ജനവിധി തേടുവാന്‍ ഡീനിന് അവസരമൊരുങ്ങിയത്. മാര്‍ച്ച് 26നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.
അതേസമയം കളക്ടര്‍ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി എല്‍.ഡി.എഫ് പരാതി നല്കി. ഡീനിന്റെ പത്രിക പിന്നീട് സ്വീകരിച്ചത് നിയമവിരുദ്ധ നടപടിയാണെന്നും എല്‍.ഡി.എഫ് ആരോപിച്ചു.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് തിരുത്തല്‍ വരുത്താന്‍ സമ്മതം നല്‍കിയെന്നും സൂക്ഷ്മപരിശോധനക്ക് മുമ്പ് ഡീന്‍ കുര്യാക്കോസില്‍ നിന്നും പത്രികകള്‍ പൂരിപ്പിച്ച് വാങ്ങാന്‍ ശ്രമിച്ചെന്നും വരണാധികാരി കൂടിയായ കളക്ടര്‍ക്കെതിരായ പരാതിയില്‍ എല്‍ഡിഎഫ് ചൂണ്ടിക്കാണിക്കുന്നു. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ലീഗല്‍ അഡ്വൈസര്‍ ജോയ്സ് ജോര്‍ജാണ് ഇടുക്കിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: