ചിറ്റഗോംഗ്: ലോക ക്രിക്കറ്റിലെ ശിശുക്കളായ നെതര്‍ലന്റ്സിനെതിരെ ശ്രീലങ്കക്ക് വിജയം. ട്വന്റി 20 ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ ഒമ്പത് വിക്കറ്റിനാണ് ശ്രീലങ്ക നെതര്‍ലന്റ്സിനെ പരാജയപ്പെടുത്തിയത്. ട്വന്റി 20 ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്കോറിന് (39 റണ്‍സ്) നെതര്‍ലന്റ്സിനെ പുറത്താക്കിയ ശ്രീലങ്ക അഞ്ച് ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 40 റണ്‍സെടുത്ത് ലക്ഷ്യം മറികടന്നു.
ടോസ് നേടിയ ശ്രീലങ്ക ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 16 റണ്‍സെടുത്ത ടോം കൂപ്പറാണ് നെതര്‍ലന്റ്സ് നിരയില്‍ രണ്ടക്കം കടന്ന ഏക ബാറ്റ്സ്മാന്. യോഗ്യതാ റൗണ്ടിന്റെ അവസാന മത്സരത്തില്‍ അയര്‍ലന്റിനെതിരെ അത്ഭുതവിജയം നേടിയ നെതര്‍ലന്റ്സിന് കരുത്തുറ്റ ശ്രീലങ്കന്‍ ബൗളിംഗ് നിരക്കെതിരെ പിടിച്ചുനില്ക്കാന് കഴിഞ്ഞില്ല. ഒരു ഘട്ടത്തില്‍ ഒമ്പത് റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റുകളാണ് അവര്‍ക്ക് നഷ്ടമായത്. പിന്നീട് 7ന് 36 എന്ന നിലയിലായി. സ്കോര്‍ 39-ല്‍ നില്‍ക്കേ തുടര്‍ച്ചയായി മൂന്നുവിക്കറ്റുകളും നഷ്ടമായതോടെ ട്വന്റി 20 ക്രിക്കറ്റിലെ ഏറ്റവും ചെറിയ സ്കോറിന് നെതര്ന്റ്സ് അവകാശികളായി. ശ്രീലങ്കക്ക് വേണ്ടി ആഞ്ചലോ മാത്യൂസ്, അജാന്ത മെന്‍ഡിസ് എന്നിവര്‍ മൂന്നുവീതവും മലിംഗ രണ്ട് വിക്കറ്റുകളും വീഴ്ത്തി.
40 റണ്‍സിന്റെ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന ശ്രീലങ്കക്ക് 14 റണ്‍സെടുത്ത കുശല്‍ പെരേയയുടെ വിക്കറ്റ് മാത്രമാണ് നഷ്ടമായത്. പിന്നീട് ദില്‍ഷനും (12) ജയവര്‍ദ്ധനെയും (11) ചേര്‍ന്ന് അഞ്ച് ഓവറില്‍ ലക്ഷ്യം മറികടന്നു.
ഗ്രൂപ്പ് രണ്ടില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശ് വെസ്റ്റിന്‍ഡീസിനെ നേരിടും. ആദ്യ മത്സരത്തില്‍ ഇന്ത്യയോട് പരാജയപ്പെട്ടതിനാല്‍ നിലവിലെ ചാമ്പ്യന്മാരായ വിന്‍ഡീസിന് ഇന്ന് ജയിച്ചേ മതിയാവൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: