ഇടുക്കി : ആശയക്കുഴപ്പത്തിലാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജോയിസ് ജോര്‍ജ്ജ്. ഇടതുമുന്നണിയും ഹൈറേഞ്ച് സംരക്ഷണ സമിതിയും സ്വന്തമെന്ന് പറയുന്ന സ്ഥാനാര്‍ത്ഥിയാണ് അദ്ദേഹം. സ്വന്തമെന്ന് കരുതിയിരുന്നവര്‍ തള്ളിപ്പറയുന്ന യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ അഡ്വ. ഡീന്‍ കുര്യാക്കോസ്. ഇവര്‍ക്കിടയില്‍ ആഹ്ലാദാരവങ്ങളോടെ ബി.ജെ.പി. സ്ഥാനാര്‍ത്ഥി അഡ്വ. സാബു വര്‍ഗ്ഗീസ്. ഇവരാണ് മലയോര മണ്ണിലെ ജനഹിതമറിയാന്‍ കളത്തിലിറങ്ങിയിട്ടുള്ളത്. ഇടതുമുന്നണിയുടെ ചുമതലക്കാരനായ സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണി പറയുന്നത് ജോയിസ് ജോര്‍ജ്ജ് ഇടതുമുന്നണി സ്വതന്ത്രനാണെന്നാണ്. ഹൈറേഞ്ച് സംരക്ഷണ സമിതിയും ഇടതുമുന്നണി സ്വതന്ത്രന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അവര്‍ പറയുന്നു. എന്നാല്‍ ഹൈറേഞ്ച് സംരക്ഷണ സമിതി പറയുന്നത് ജോയിസ് ജോര്‍ജ്ജ് തങ്ങളുടെ നിയമോപദേശകനാണെന്നും ഞങ്ങള്‍ നിര്‍ത്തിയിരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണെന്നുമാണ്.
പിതൃത്വത്തിന് വേണ്ടിയുള്ള തര്‍ക്കം നിലനില്‍ക്കുന്നതുകൊണ്ട് പിതൃസ്ഥാനീയനായി ആരെ അംഗീകരിക്കണമെന്നറിയാതെ കടുത്ത ആശയക്കുഴപ്പം നേരിടുകതയാണ് ജോയിസ് ജോര്‍ജ്ജെന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി. ഇടുക്കി, ഉടുമ്പന്‍ചോല എന്നീ മണ്ഡലങ്ങളാണ് ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ വോട്ട് ബാങ്ക് കേന്ദ്രങ്ങള്‍. ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ തൊടുപുഴ, ദേവികുളം, പീരുമേട്, മുവാറ്റുപുഴ, കോതമംഗലം എന്നിവിടങ്ങളിലെല്ലാം ഹൈറേഞ്ച് സംരക്ഷണ സമിതി അന്യരാണ്. ഈ മണ്ഡലങ്ങളിലെല്ലാം തെരഞ്ഞെടുപ്പ് പ്രചരണം പോലും നടക്കണമെങ്കില്‍ സി.പി.എം. ന്റെ പിന്തുണ വേണം.
ഈയൊരു സാഹചര്യത്തില്‍ ആരുടെ സ്ഥാനാര്‍ത്ഥിയാണ് ജോയിസ് ജോര്‍ജ്ജ് എന്നു പറയുന്നവരുടെ മുഖത്തു നോക്കി അല്ലെന്നും, ആണെന്നും പറയാന്‍ കഴിയാതെ സ്ഥാനാര്‍ത്ഥി കുഴങ്ങുകയാണ്. വിവാദം ചൂടുപിടിച്ചാല്‍ സ്ഥാനാര്‍ത്ഥി കുഴിയില്‍ വീഴാനുള്ള സാധ്യതയും തള്ളിക്കളയാന്‍ പറ്റില്ല.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന്റെ സ്ഥിതിയും അധോഗതിയില്‍ തന്നെ. സ്വന്തമെന്ന് കരുതിയിരുന്നതെല്ലാം മറ്റൊരാള്‍ അപഹരിക്കുന്നത് കണ്ട് വേദനയോടെ നിസ്സഹായനായി നോക്കിനില്‍ക്കുകയാണ് അദ്ദേഹം. കോണ്‍ഗ്രസിന്റെ ഇടുക്കിയിലെ സഖ്യകക്ഷികളില്‍ പ്രാധാന്യമുള്ളത് കേരള കോണ്‍ഗ്രസിനാണ്. തൊടുപുഴ, ഇടുക്കി, ഉടുമ്പന്‍ചോല എന്നീ അസംബ്ലി, നിയോജക മണ്ഡലങ്ങളിലാണ് അവര്‍ക്ക് സ്വാധീനം കൂടുതല്‍ ഉള്ളത്.
തൊടുപുഴയില്‍ മന്ത്രി പി.ജെ. ജോസഫും, ഇടുക്കിയില്‍ റോഷി അഗസ്റ്റ്യനും കേരള കോണ്‍ഗ്രസിന്റെ എം.എല്‍.എ.മാരാണ്. ഇതില്‍ തൊടുപുഴ മണ്ഡലം ജോസഫ് ഗ്രൂപ്പിന്റെ നിയനത്രണത്തിലാണ്. ഇടുക്കിയും ഉടുമ്പന്ചോലയുമാണ് മാണി ഗ്രൂപ്പിന്റെ സ്വാധീനത്തിലുള്ളത്. ഈ രണ്ട് മണ്ഡലത്തിലേയും കേരള കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമാണ് ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പിന്നില്‍ അണിനിരന്നിട്ടുള്ളത്. ഇത് മന്ത്രി കെ.എം. മാണിക്ക് കടുത്ത ബുദ്ധിമുട്ടാണ് വരുത്തിവെച്ചിട്ടുള്ളത്.
ഇടുക്കി രൂപത ബിഷപ്പ് ഫാ. മാത്യു ആനിക്കുഴിക്കാട്ടിലും, ഹൈറേഞ്ച് സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കലും ചേര്‍ന്നാണ് ഇടവക പള്ളിവികാരിമാരുടെ സഹായത്തോടെ ക്രൈസ്തവ വോട്ടര്‍മാരെ കേരള കോണ്‍ഗ്രസില്‍ നിന്നും അടിച്ചുമാറ്റി ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ബാനറിന് കീഴിലാക്കിയത്. ഇവരെ തിരിച്ച് കേരള കോണ്‍ഗ്രസിലേക്ക് മടക്കി കൊണ്ടുവരിക എന്നുള്ളത് മന്ത്രി മാണിക്ക് ക്ഷിപ്രസാധ്യമായ കാര്യമല്ല. സ്വന്തം അണികളെക്കൊണ്ട് പട്ടയ പ്രശ്നത്തിന്റെ പേരില്‍ പാലായില്‍ മന്ത്രി മാണിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിക്കുവാനും ഹൈറേഞ്ച് സംരക്ഷണ മുന്നണിക്ക് കഴിഞ്ഞു എന്നുള്ളതും ഗൗരവമായി കാണേണ്ട വസ്തുതയാണ്. കോണ്‍ഗ്രസിലെ (ഐ) വിഭാഗം ഹൈറേഞ്ച് സംരക്ഷണ സമിതിക്ക് ഒപ്പമാണെന്നതും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ഭീഷണിയാണ്. ഇതെല്ലാം വച്ച് നോക്കുമ്പോള്‍ ഇടത്-വലത് മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് സ്വന്തമെന്നു പറയാന്‍ ഒന്നുമില്ലാത്ത അവസ്ഥയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.
പൂവത്തിങ്കല്‍ ബാലചന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: