തൃശൂര്‍: വ്യക്തമായ വികസനത്തില്‍ ഏതുപ്രദേശത്തേക്കാളും മുന്നില്‍ ഹരിതകേരളം എത്താനുള്ള സുവര്ണാവസരങ്ങള് കളഞ്ഞുകുളിച്ചതിന്റെ നഷ്ടത്തെപ്പറ്റിയാണ് തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കെ. പി. ശ്രീശന് പറയാനുള്ളത്. എട്ട് കേന്ദ്രമന്ത്രിമാരും സംസ്ഥാനവും കേന്ദ്രവും കോണ്‍ഗ്രസ്സിന് നിലവില്‍ ഭരണമുണ്ടായിട്ടും മുഴുവന്‍ തേങ്ങ കിട്ടിയ ശ്വാനന്റെ അവസ്ഥയിലാണ് കോണ്‍ഗ്രസ്സ്. പടക്കളത്തില്‍ നിന്നും ഭയന്ന് തെക്കെ ഗോപുരം കടന്ന് തൃശൂരിന്റെ എംപി തെക്കോട്ടിറങ്ങി. ചാലക്കുടിയില്‍ നിന്നാണ് പാര്‍ലമെന്റിലേക്ക് മത്സരിക്കുന്നത്. അവിടുത്തെ എംപി കെ. പി. ധനപാലനെ തൃശൂരിലേക്കും കൂടുമാറ്റി. തോല്‍വി ഉറപ്പാണെന്ന അവരുടെ നിശ്ചയം അസ്ഥാനത്താവില്ല. ഇടതുപക്ഷത്ത് ഇന്ന് ആര് പാര്‍ലമെന്റില്‍ എത്തിയാലും കോണ്‍ഗ്രസ്സിന് ഏറാന്‍ മൂളിയായി നില്‍ക്കേണ്ടി വരും. ചരിത്രം ഒട്ടേറെ തവണ നമ്മളെ പഠിപ്പിച്ചിട്ടുണ്ട്. അതിനാല്‍ കോണ്‍ഗ്രസ്സും ബിജെപിയും തമ്മിലാണ് മേറ്റ്വിടത്തെയും പോലെ തൃശൂരിലും മത്സരിക്കുന്നത്.തൃശൂരിന്റെ സമഗ്ര വികസനമാണ് പ്രധാനമായും ബിജെപിക്കുള്ളത്.കെ.പി.ശ്രീശന് ജനങ്ങള്‍ക്കിടയിലേക്ക് കടന്നുവന്നത് വിദ്യാര്‍ത്ഥി പരിഷത്തിലൂടെയായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രവര്‍ത്തനത്തിന് ശക്തിപകര്‍ന്ന് പൊതുപ്രവര്‍ത്തനത്തിന്റെ ദിശയും കാറ്റുമറിഞ്ഞ് നീങ്ങി. എബിവിപി ബേപ്പൂര്‍ യൂണിറ്റിന്റെ സെക്രട്ടറിയായിട്ടായിരുന്നു ചുമതലകള്‍ സ്വീകരിച്ചത്. ഗവണ്മെന്റ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ മീന്‍ചന്ത യൂണിറ്റ് സെക്രട്ടറിയായി. തുടര്‍ന്ന് എബിവിപിയുടെ സംസ്ഥാന സെക്രട്ടറി, നാഷണല്‍ കൗണ്‍സില്‍ അംഗവുമായി. പിന്നീട് യുവമോര്ച്ചയിലേക്കാണ് പ്രവേശനം കിട്ടിയത്. ജില്ലയുടേയും സംസ്ഥാനത്തിന്റേയും പ്രവര്‍ത്തനത്തില്‍ സജീവമായി പ്രവര്‍ത്തിച്ചു.
ഇക്കാലത്താണ് യുവാക്കളുടെ തൊഴിലില്ലായ്മക്ക് വേണ്ടി ശക്തമായ പോരാട്ടം അഴിച്ചുവിടാന്‍ യുവമോര്‍ച്ചയുടെ നീക്കമുണ്ടായത്. ഇതേത്തുടര്‍ന്ന് തൊഴില്‍ അല്ലെങ്കില്‍ മതിയായ വേതനം എന്നീ മുദ്രാവാക്യവുമായിട്ടായിരുന്നു പ്രക്ഷോഭത്തിന് തിരി കൊളുത്തിയത്. ഈ സമരം കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള യുവാക്കളെ ഉദ്ബുദ്ധരാക്കിക്കൊണ്ടായിരുന്നു മുന്നേറ്റം. മറ്റ് യുവജന പ്രസ്ഥാനങ്ങള്‍ യുവാക്കളെ വഴി തെറ്റിക്കും വിധമുള്ള നീക്കത്തിനെതിരെ ശക്തമായ നീക്കമായിരുന്നു യുവമോര്‍ച്ചയുടേത്. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ നയിച്ച കെ. പി. ശ്രീശന്റെ യാത്ര തലസ്ഥാന നഗരിയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ലാത്തിച്ചാര്ജ്ജായിട്ടായിരുന്നു വരവേറ്റത്. ലാത്തിയടിയില്‍ പരിക്കേറ്റ് ആശുപത്രിയിലും കെ. പി. ശ്രീശന് കഴിയേണ്ടിവന്നു. ബിജെപി കോഴിക്കോട് ജില്ലാപ്രസിഡണ്ടായും ഉത്തരമേഖല (മലബാര്‍) പ്രസിഡണ്ടായും പ്രവര്‍ത്തിക്കുകയായിരുന്നു. തുടര്‍ന്ന് സ്റ്റേറ്റ് സെക്രട്ടറി, വൈസ് പ്രസിഡണ്ട് തുടങ്ങിയ പദവികള്‍ ഏറ്റെടുത്തു. ബിജെപി വളര്‍ന്നു തുടങ്ങുന്ന ദിശയായിരുന്നു ഇത്. കെ. പി. ശ്രീശനോടൊപ്പം ധാരാളം യുവാക്കള്‍ ബിജെപിയുടെ തലങ്ങളില്‍ വളര്‍ന്നു. ഇപ്പോള്‍ സ്റ്റേറ്റ് ജനറല്‍ സെക്രട്ടറിയാണ് കെ. പി. ശ്രീശന്.കൂടാതെ യുവമോര്‍ച്ച പഠനവേദി, രാഷ്ട്രീയ ഗുരുകുലം എന്നിവയുടെ പ്രവര്‍ത്തനത്തില്‍ പങ്കാളിയായി ആദ്യ ചെയര്‍മാനുമായി. പാര്‍ട്ടി സ്കൂളിന്റെ ചുമതല ഇപ്പോഴും ശ്രീശനിലുണ്ട്. അടിയന്തിരാവസ്ഥയില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ രഹസ്യമായി കുരുക്ഷേത്ര വിതരണം ചെയ്യാന്‍ ജില്ലയില്‍ എല്ലായിടത്തും പ്രവര്‍ത്തിച്ചു. പാര്‍ട്ടി പ്രസിദ്ധീകരണത്തില്‍ എഴുതി നിറക്കുന്നതിനുള്ള ചുമതല ഇപ്പോഴും ശ്രീശന് മാസ്റ്ററിലാണ്. മലയാളം എംഎ ബിരുദം നേടിയ ഇദ്ദേഹം പാരലല്‍ കോളേജില്‍ അദ്ധ്യാപകനായിട്ടായിരുന്നു പ്രവര്‍ത്തനം. പാര്‍ട്ടിയിലെ നാഷണല്‍ ലെവല്‍ കരിക്കുലം ക്ലാസ് കാമ്പയിന് പരീക്ഷ തുടങ്ങിയവയുടെ ചുമതലയും ഇദ്ദേഹത്തിനുണ്ട്. പരീക്ഷാനന്തരം സര്‍ട്ടിഫിക്കറ്റ് പാര്‍ട്ടി നല്‍കും. വില്ലേജ് ഓഫീസറായിരുന്ന ഗോപി പണിക്കര്‍ അച്ഛനും, പാര്‍വ്വതി അമ്മയുമാണ്.ഇരുവരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. ഭാര്യ രമണി, മകന് ശ്രാവണ്‍ കമ്പനി സെക്രട്ടറിക്ക് പഠിക്കുന്നു.പ്ലസ് ടു വിദ്യാര്‍ത്ഥി ശുതി മകളുമാണ്.
പാലേലി മോഹന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: