തിരുവനന്തപുരം: ജില്ലാ വരണാധികാരി നിയോഗിച്ച ഫ്ലയിംഗ് സ്ക്വാഡിലെ മൂന്നു പൊലീസുകാര്‍ക്കെതിരെ, ബിഷപ്പിന്റെ കാര്‍ തടഞ്ഞെന്നാരോപിച്ച് അച്ചടക്ക നടപടിയെടുക്കുകയും അവരെ സ്ക്വാഡില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്ത ആഭ്യന്തരവകുപ്പിന്റെ നടപടി വിവാദമായി. നടപടിയില്‍ തെരഞ്ഞെടുപ്പു കമ്മീഷന് വിശദീകരണം തേടും. പോലീസുകാര്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ബിഷപ്പിന്റെ വാഹനം മൂന്നുമിനിറ്റുപോലും തടഞ്ഞുനിര്ത്തിയിട്ടില്ലെന്നും കാല്‍മണിക്കൂര്‍ തടഞ്ഞിട്ടെന്ന വാദം കള്ളമാണെന്നും ഫ്ലയിംഗ് സ്ക്വാഡ് നയിച്ചിരുന്ന എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് കിരണ്‍ ജില്ലാകളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കിയ സാഹചര്യത്തിലാണിത്.
ബിഷപ്പിനെ തടഞ്ഞതുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മറ്റുള്ളവരും നടത്തിയ പ്രസ്താവനകളും കമ്മീഷന് പരിശോധിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിന് ഹവാലാപ്പണം ഒഴുകുന്നത് തടയാനാണ് കമ്മീഷന്റെ നിര്‍ദേശപ്രകാരം ഓരോ നിയമസഭാ മണ്ഡലത്തിലും എക്സിക്യുട്ടീവ് മജിസ്ട്രേറ്റിന്റെ നേതൃത്വത്തില്‍ ഫ്ലയിംഗ് സ്ക്വാഡുകളെ ജില്ലാകളക്ടര്‍ നിയോഗിച്ചത്. മണ്ഡലത്തിന് പുറത്തുള്ളവരാണ് സ്ക്വാഡിലുള്ളത്. ഈ സ്ക്വാഡിലെ അംഗങ്ങളെ മാറ്റാന്‍ കമ്മീഷന്റെ അനുമതി വേണം. അത് തീരുമാനിക്കേണ്ടത് വരണാധികാരി കൂടിയായ ജില്ലാ കളക്ടറാണ്. ഇവിടെ സ്ക്വാഡിലെ മൂന്നു പൊലീസുകാരെ നീക്കാന്‍ ആഭ്യന്തരവകുപ്പാണ് നിര്‍ദേശം നല്‍കിയത്. ഇക്കാര്യം കളക്ടറെ അറിയിച്ചതുമില്ല.
സംഭവം വിവാദമായ ഉടന്‍ റിപ്പോര്‍ട്ടു നല്കാന് സിറ്റി പൊലീസ് കമ്മീഷര്‍ എച്ച് വെങ്കടേഷിനെ ചുമതലപ്പെടുത്തി. വെങ്കടേഷിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസുകാരെ കണ്ട്രോള് റൂമിലേക്ക് മാറ്റാന്‍ വെള്ളിയാഴ്ച തീരുമാനമുണ്ടായത്. പിറ്റേന്ന് പുതിയ പോലീസ് ഉദ്യോഗസ്ഥര്‍ സ്ക്വാഡില്‍ എത്തുകയും ചെയ്തു. പക്ഷേ, ഇക്കാര്യങ്ങളൊന്നും കളക്ടറെ അറിയിച്ചില്ല.
മാത്രമല്ല, മതമേലധ്യക്ഷന്മാര് അടക്കമുള്ളവരോട് ഇത്തരം നടപടി ആവര്‍ത്തിക്കരുതെന്ന് ഉന്നത പൊലീസ് മേധാവികള്‍ക്കും ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ആഭ്യന്തരമന്ത്രി നിര്‍ദേശവും നല്കി. സ്ക്വാഡുകള്‍ക്ക് സംശയംതോന്നുന്ന ഏതുവണ്ടിയും പരിശോധിക്കാമെന്നിരിക്കെ മതപ്രീണനത്തിനായി ഇത്തരമൊരു പ്രസ്താവന നടത്തിയതും തെരഞ്ഞെടുപ്പു കമ്മീഷന് പരിശോധിക്കും.
വ്യാഴാഴ്ച വൈകിട്ടാണ് കോവളം റോഡില്‍ വാഴമുട്ടത്തുവച്ച് വാഹനപരിശോധനയ്ക്കിടെ സിഎസ്ഐ ദക്ഷിണമേഖല മഹായിടവക ബിഷപ്പ് ഡോ. ധര്‍മ്മരാജ് റസാലം സഞ്ചരിച്ച വാഹനം പൊലീസ് തടഞ്ഞത്.
എ.എസ്. ദേവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: