ന്യൂദല്‍ഹി: ആലുവാപ്പുഴയുടെ തീരത്ത് അനധികൃതമായി നിര്‍മ്മിച്ച ഡിടിപിസിയുടെ മഴവില്‍ റസ്റ്റോറന്റ് പൊളിച്ചു നീക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാത്തതിനെ തുടര്‍ന്ന് അധികൃതര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ തുടങ്ങി. എറണാകുളം ജില്ലാകളക്ടര്‍, ടൂറിസം സെക്രട്ടറി, കെടിഡിസി ചെയര്മാന് എന്നിവരോട് നേരിട്ട് കോടതി മുമ്പാകെ ഹാജരാകാന്‍ സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. ജസ്റ്റിസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം.
പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച് നിര്‍മ്മിച്ച റസ്റ്റോറന്റ് പൊളിച്ചു നീക്കാന്‍ മാസങ്ങള്‍ക്ക് മുമ്പ് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ കോടതി നിര്‍ദ്ദേശം നടപ്പാക്കാന്‍ തയ്യാറാവാതെ മെല്ലെപ്പോക്ക് തുടര്‍ന്നതോടെ ഫെബ്രുവരി 21ന് കോടതി പ്രശ്നത്തില്‍ വീണ്ടും ഇടപെടുകയും ഒരു ദിവസം പോലും ഇനി നല്‍കില്ലെന്നും വ്യക്തമാക്കി. ഇതിനു ശേഷം ഒരു മാസം കൂടി പിന്നിട്ടതോടെയാണ് സുപ്രീംകോടതി കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.
ബുള്‍ഡോസര്‍ ഉപയോഗിച്ചോ കേന്ദ്രസേനയെ ഉപയോഗിച്ചോ റെസ്റ്റോറന്റ് പൊളിച്ചു നീക്കാനാണ് സുപ്രീംകോടതി എറണാകുളം ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നത്. എന്നാല്‍ ടെണ്ടര്‍ വിളിച്ച് പതിവു നടപടിക്രമങ്ങളുമായി ജില്ലാഭരണകൂടം മുന്നോട്ടുപോയതാണ് പ്രശ്നത്തിന് കാരണം. കെട്ടിടം പൊളിക്കുന്നതിനുള്ള ഫയലുകള്‍ പിഡബ്ല്യുഡി ഓഫീസില്‍ കെട്ടിക്കിടക്കുകയാണ്.
ആലുവ മണപ്പുറത്ത് മാര്‍ത്താണ്ഡവര്‍മ പാലത്തിനു സമീപം ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ നിര്‍മിച്ച റെയിന്‍ബോ ഫാമിലി റസ്റ്റോറന്റ് മൂന്നു മാസത്തിനകം പൊളിച്ചു നീക്കാന്‍ കഴിഞ്ഞ ജൂലൈയിലാണ് സുപ്രീം കോടതി ഉത്തരവിട്ടത്. പാരിസ്ഥിതികാഘാത പഠനം നടത്താതെയും പരിസ്ഥിതിനിയമങ്ങള്‍ ലംഘിച്ചുമാണ് ഹോട്ടലിന്റെ നിര്‍മാണം നടത്തിയതെന്നും പദ്ധതി നദിയിലെ ജൈവവൈവിധ്യത്തെയും ഭൂഗര്‍ഭജലത്തെയും പ്രതികൂലമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി അസോസിയേഷന് ഫോര്‍ എന്‍വയോണ്‍മെന്റ് പ്രൊട്ടക്ഷന്‍ എന്ന സംഘടനയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: