ന്യൂദല്‍ഹി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ വിജ്ഞാപനം പുറത്തിറങ്ങുംവരെ നവംബര്‍ 13ലെ ഉത്തരവ് നിലനില്‍ക്കുമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ദേശീയ ഹരിത ട്രിബ്യൂണലിനെ അറിയിച്ചു. കരട് വിജ്ഞാപനത്തില്‍ കാര്യമില്ലെന്നും അന്തിമ വിജ്ഞാപനത്തിനു മാത്രമേ പ്രസക്തിയുള്ളെന്നും ദേശീയ ഹരിത ട്രിബ്യൂണലും വ്യക്തമാക്കി. കരട് വിജ്ഞാപനത്തില്‍ കേരളത്തിന് മാത്രം ഇളവ് നല്‍കിയതെന്തിനാണെന്ന് കേന്ദ്രസര്‍ക്കാരിനോട് ചോദിച്ച ട്രിബ്യൂണല്‍ കരട് വിജ്ഞാപനമിറക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ ഇടപെടാന്‍ തയ്യാറായില്ല. ഇതോടെ കേരളത്തില്‍ രാഷ്ട്രീയക്കളിക്കിറക്കിയ കരടു വിജ്ഞാപനത്തിനു വെറും കടലാസു വിലയായി. കേരളത്തിനു കനത്ത തിരിച്ചടിയുമായി.
കരട് വിജ്ഞാപനത്തില്‍ എതിര്‍പ്പുള്ളവര്‍ വനം-പരിസ്ഥിതി മന്ത്രാലയത്തെ സമീപിക്കണമെന്നും അന്തിമ വിജ്ഞാപനം പുറത്തുവരുമ്പോള്‍ അതിനെതിരായ നിലപാട് കോടതി പരിഗണിക്കാമെന്നും സ്വതന്തര്‍കുമാര്‍ അധ്യക്ഷനായ ട്രിബ്യൂണല്‍ വ്യക്തമാക്കി. പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ച കേരളത്തിലെ 123 വില്ലേജുകളെ കരട് വിജ്ഞാപനത്തില്‍ നിന്ന് ഒഴിവാക്കിയതിനെ ഇന്നലെ വാദം തുടങ്ങിയപ്പോള്‍ തന്നെ ട്രിബ്യൂണല്‍ ചോദ്യം ചെയ്തു. കസ്തൂരി രംഗന് സമിതി റിപ്പോര്‍ട്ട് തത്വത്തില്‍ അംഗീകരിച്ചതിനു ശേഷം എന്തിന് വെട്ടിത്തിരുത്തിയെന്ന് കേന്ദ്രസര്‍ക്കാരിനോട് ട്രിബ്യൂണല്‍ ചോദിച്ചു. കേരളത്തിനു വേണ്ടി മാത്രമാണോ കരട് ഇറക്കിയതെന്നും കോടതി ചോദിച്ചു. കസ്തൂരി രംഗന് സമിതി റിപ്പോര്‍ട്ടാണോ ഗാഡ്ഗില്‍ റിപ്പോര്‍ട്ടാണോ നടപ്പിലാക്കുക, പഴയ നിലപാടില്‍ നിന്ന് കേന്ദ്രം മാറിയിട്ടുണ്ടോ, ഭാവി പരിപാടികള്‍ എന്താണ് എന്നീ വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കണമെന്നു ട്രിബ്യൂണല്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഡെപ്യൂട്ടി സെക്രട്ടറിക്കു കരട് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ അധികാരമുണ്ടോയെന്നു പരിശോധിക്കണമെന്നും വനം പരിസ്ഥിതി മന്ത്രാലയത്തിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനോട് ട്രിബ്യൂണല്‍ ആവശ്യപ്പെട്ടു.
കസ്തൂരി രംഗന് റിപ്പോര്‍ട്ടില്‍ കേന്ദ്രം വെള്ളം ചേര്‍ത്തെന്ന് ഗോവ ഫൗണ്ടേഷനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് രാജ് പഞ്ച്വാനി കോടതിയില്‍ പറഞ്ഞു. ഇത് പശ്ചിമഘട്ടത്തെ നശിപ്പിക്കുന്നതാണെന്നും അദ്ദേഹം വാദിച്ചു. കരടു വിജ്ഞാപനം പുറത്തിറക്കിയ സാഹചര്യത്തില്‍ ഗോവ ഫൗണ്ടേഷന്റെ പരാതി നിലനില്‍ക്കില്ലെന്ന് കേരളത്തിന് വേണ്ടി ഹാജരായ അഭിഭാഷകന് കൃഷ്ണന് വേണുഗോപാല്‍ വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: