ന്യൂദല്‍ഹി: സര്‍ക്കാര്‍ സേവനങ്ങള്‍ക്കും ആനുകുല്യങ്ങള്ക്കും ആധാര്‍ നിര്‍ബന്ധമാക്കിയ എല്ലാ കേന്ദ്രസര്‍ക്കാര്‍ എല്ലാ ഉത്തരവുകളും നിര്‍ദേശങ്ങളും പിന്‍വലിക്കണമെന്ന് സുപ്രീം കോടതി. ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ഉടമസ്ഥന്റെ അനുവാദമില്ലാതെ മറ്റൊരു ഏജന്‍സിക്കും കൈമാറരുതെന്നും കോടതി നിര്‍ദേശിച്ചു.
ആധാര്‍ കാര്‍ഡിന്റെ നിയമസാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയിലാണ് സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ മാനദണ്ഡമാക്കാനാവില്ലെന്ന് വീണ്ടും സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് ജസ്റ്റിസുമാരായ ബി.എസ്. ചൗഹാന്, ജെ. ചെലമേശ്വര്‍ എന്നിവരുടെ ബെഞ്ചാണ് കേന്ദ്ര സര്‍ക്കാരിനു നിര്‍ദേശം നല്‍കിയത്. ബയോമെട്രിക് കാര്‍ഡിലെ വിവരങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ രേഖാമൂലമുള്ള സമ്മതപത്രം വാങ്ങിയിരിക്കണമെന്നും കോടതി വ്യക്തമാക്കി.
സര്‍ക്കാര്‍ സേവനങ്ങള്‍ക്കും ആനുകുല്യങ്ങള്ക്കും ആധാര്‍ മാനദണ്ഡമാക്കുന്നത് കഴിഞ്ഞ സപ്റ്റംബര്‍ 13ന് സുപ്രീം കോടതി ഇടക്കാല ഉത്തരവിലൂടെ തടഞ്ഞിരുന്നു. തുടര്‍ന്നു പദ്ധതി കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിക്കുകയും ചെയ്തു. എല്‍പിജി സബ്സിഡിക്ക് ആധാര്‍ ബന്ധിപ്പിക്കുന്നതു തല്ക്കാലം നിര്‍ത്തിവച്ചെങ്കിലും ആധാര്‍ നിര്‍ബന്ധമാക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ തുടര്‍ന്നിരുന്നു. പുതിയ വിധിയോടെ ആധാര്‍ പദ്ധതി പൂര്‍ണ്ണമായും ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് കേന്ദ്രസര്‍ക്കാര്‍.
അതിനിടെ ആധാര്‍ കാര്‍ഡ് വിതരണത്തില്‍ വന്‍ അപാകതകള്‍ സംഭവിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതും കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയായി മാറിയിട്ടുണ്ട്. വിദേശികള്‍ക്കും അനധികൃത കുടിയേറ്റക്കാര്‍ക്കും വരെ ആധാര്‍ കാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. വ്യാജ കാര്‍ഡുകള്‍ നിര്‍മിക്കുന്ന സംഘങ്ങള്‍ വ്യാപകമായെന്നും ഇതിനായി ബയോമെട്രിക് വിവരങ്ങള്‍ മോഷ്ടിച്ചിട്ടുണ്ടെന്നുമുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: