ന്യൂദല്‍ഹി: ആയുധശേഖരത്തിന്റെ കുറവുമൂലം ഇന്ത്യന്‍ സൈന്യം അതീവ ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സൈനിക ശക്തിയെയാണ് കേന്ദ്ര സര്‍ക്കാരിന്റേയും പ്രത്യേകിച്ച് പ്രതിരോധമന്ത്രിയുടേയും പിടിപ്പുകേടുമൂലം രാജ്യസുരക്ഷയെത്തന്നെ അപകടത്തിലാക്കുന്ന സ്ഥിതിവിശേഷത്തില്‍ എത്തിച്ചിരിക്കുന്നത്.
സൈന്യത്തിന്റെ സമസ്ത രംഗങ്ങളിലും ഈ പ്രശ്നം ഗുരുതരമാണ്. പൂര്‍ണ തോതില്‍ 20 ദിവസം നീണ്ടുനില്‍ക്കുന്ന യുദ്ധത്തെ പോലും അതിജീവിക്കാന്‍ ഇന്നത്തെ അവസ്ഥയില്‍ ഇന്ത്യന്‍ സൈന്യത്തിന് കഴിയില്ലെന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ സൈന്യവും കേന്ദ്രപ്രതിരോധ മന്ത്രാലയവും ഇതെക്കുറിച്ച് തികഞ്ഞ മൗനത്തിലാണ്.
ആന്റണി പ്രതിരോധമന്ത്രിയായ ശേഷം നാവികസേന പാടെ തകര്‍ന്നതായി ഉദാഹരണങ്ങള്‍ സഹിതം നേരത്തെ ‘ജന്മഭൂമി’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അപകടാവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍വാഹിനികളില്‍ ചാവേറുകളെപ്പോലെയാണ് ജീവനക്കാര്‍ കഴിഞ്ഞുകൂടുന്നതെന്നും ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് നാവികസേന നേരിടുന്നതെന്നും നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സമാനമായ സ്ഥിതിവിശേഷമാണ് ഇപ്പോള്‍ സൈന്യവും നേരിടുന്നത്. വേണ്ടത്ര ആയുധങ്ങള്‍ ഇല്ലെന്ന് മാത്രമല്ല ഉള്ളതുതന്നെ ഏറെ കാലപ്പഴക്കം ചെന്നവയുമാണ്. കടുത്ത യുദ്ധമുണ്ടാകുന്ന സാഹചര്യത്തില്‍ 40 ദിവസത്തേക്കു വേണ്ട ആയുധശേഖരം ഉണ്ടായിരിക്കണം. ഇതില്‍ അതിവേഗം ഉപയോഗിക്കേണ്ട ആയുധങ്ങള്‍ 21 ദിവസത്തേക്കും ഉണ്ടായിരിക്കണം. എന്നാല്‍ ഇപ്പോള്‍ കരുതല്‍ ശേഖരത്തിന്റെ 50 ശതമാനം ആയുധം പോലും ഇന്ത്യന്‍ സൈന്യത്തിന്റെ പക്കലില്ല. അതായത് 20 ദിവസത്തെ യുദ്ധം അതിജീവിക്കാന്‍ പോലും ഇന്ത്യക്ക് കഴിയില്ലെന്ന് അര്‍ത്ഥം.
സൈന്യത്തിനുവേണ്ടി 19,250 കോടി രൂപ ചെലവഴിക്കാന്‍ കേന്ദ്രം തയ്യാറായാല്‍ 2019ഓടെ മാത്രമേ 100 ശതമാനം കരുതല്‍ ആയുധശേഖരം കൈവരിക്കാന്‍ കഴിയും. കരസേനാ മേധാവി ജനറല്‍ ബിക്രം സിംഗ് ഏറെ മുമ്പുതന്നെ ഇതു സംബന്ധിച്ച മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നെങ്കിലും ആന്റണിയും കേന്ദ്രസര്‍ക്കാരും കേട്ടഭാവം പോലും നടിച്ചിരുന്നില്ല.
പുതിയ ഹവിറ്റ്സറുകള്, ഹെലികോപ്ടറുകള്‍, ടാങ്ക് വേധ മിസെയിലുകള്‍, വ്യോമ പ്രതിരോധ തോക്കുകള്‍ എന്നിവയുള്‍പ്പെടെ സൈന്യത്തിന്റെ നിര്‍ണായക ആധുനികവല്‍ക്കരണ പദ്ധതികളെല്ലാം രാജ്യസുരക്ഷ ബലികഴിച്ചുകൊണ്ട് സ്വന്തം പ്രതിഛായ കാത്തുസൂക്ഷിക്കാനും അഴിമതിയില്ലാത്ത വ്യക്തിയെന്ന് പേരുകേള്പ്പിക്കാനുമുള്ള ആന്റണിയുടെ തത്രപ്പാടില്‍ കുടുങ്ങിക്കിടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: