കോട്ടയം: ആശയക്കുഴപ്പങ്ങള്‍ക്കൊടുവില്‍ കോട്ടയെത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ്.കെ.മാണിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി. പത്രികയില്‍ അപാകതയില്ലെന്നു കണ്ടതിനാലാണ് പത്രിക സ്വീകരിക്കുന്നതെന്നും കമ്മീഷന് അറിയിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകള്‍ പ്രകാരം കേരള കോണ്‍ഗ്രസ് എമ്മിന്റെ ചെയര്മാന് കെ എം മാണി തന്നെയാണെന്ന് കമ്മീഷന് കണ്ടെത്തി. അതിനെത്തുടര്‍ന്നാണ് പത്രിക സ്വീകരിക്കാന്‍ തീരുമാനമുണ്ടായത്. ജോസ്.കെ.മാണിയുടെ പത്രികയിന്മേല് എതിര് സ്ഥാനാര്‍ത്ഥികള്‍ പരാതി ഉന്നയിച്ച സാഹചര്യത്തില്‍ പത്രിക സ്വീകരിക്കുന്നത് കമ്മീഷന് നീട്ടിയിരുന്നു. പത്രികയോടൊപ്പമുള്ള എ കോളത്തില്‍ പാര്‍ട്ടി ചെയര്‍മാന്റെ കോളത്തില്‍ മാണിയാണ് ഒപ്പിട്ടിരുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകള്‍ പ്രകാരം സി.എഫ് തോമസാണ് പാര്‍ട്ടി ചെയര്മാന്. ഇത് വിവാദമായിരുന്നു.
പത്രികയിന്മേല് തെളിവ് ഹാജരാക്കാന്‍ ഇന്ന് രാവിലെ 11 വരെ തെരഞ്ഞെടുപ്പ് കമ്മീഷന് സമയം അനുവദിച്ചിരുന്നു. തുടര്‍ന്ന് മാണിയാണ് പാര്‍ട്ടി ചെയര്മാന് എന്നു കാണിക്കുന്ന രേഖകള്‍ പാര്‍ട്ടി ഹാജരാക്കിയതോടെയാണ് ആശയക്കുഴപ്പം നീങ്ങിയത്. ജോസ്.കെ.മാണിക്ക് പുറമെ ആറ്റിങ്ങലിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബിന്ദുകൃഷ്ണയുടേയും തിരുവനന്തപുരത്ത് ശശിതരൂരും തിരുവനന്തപുരത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ബെനറ്റ് എബ്രഹാമിന്റേയും പത്രികകളും സ്വീകരിച്ചിരുന്നില്ല.
സംസ്ഥാനത്ത് ആകെ ഏഴ് സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രികയിലാണ് ആശയക്കുഴപ്പം നിലനില്‍ക്കുന്നത്. എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളിലെ നാല് സ്ഥാനാര്‍ത്ഥികളും മറ്റ് മൂന്നുപേരുമാണ് ഇവര്‍. തിരുവനന്തപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ബെനറ്റ് എബ്രഹാം, ശശി തരൂര്‍ എന്നിവരുടെ പത്രിക സ്വീകരിക്കുന്നതും നീട്ടിവച്ചിട്ടുണ്ട്. ശശി തരൂര്‍ ഭാര്യ സുനന്ദ പുഷ്കറിന്റെ സ്വത്ത് വിവരങ്ങള്‍ സമര്‍പ്പിച്ചിട്ടില്ലെന്നും ബെനറ്റ് എബ്രഹാം കോടതിയില്‍ നടക്കുന്ന സാമ്പത്തിക ഇടപാടകളുമായി ബന്ധപ്പെട്ട കേസ് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്നുമാണ് പരാതി.
ആറ്റിങ്ങലില്‍ ബിന്ദു കൃഷ്ണ വരുമാന സ്രോതസുകളുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ സമര്‍പ്പിച്ചിട്ടില്ലെന്ന് കാട്ടിയാണ് എതിര്‍സ്ഥാനാര്‍ത്ഥിയായ സമ്പത്ത് പരാതി സമര്‍പ്പിച്ചിട്ടുള്ളത്. സ്ഥാനാര്‍ത്ഥികള്‍ നേരിട്ടെത്തി രേഖകളും വിശദീകരണവും വരണാധികാരിയെ ബോധ്യപ്പെടുത്തണം. വിശദീകരണം ബോധ്യപ്പെട്ടാല്‍ വരണാധികാരി നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: