303. രാധാമാനസതോഷകഃ – രാധയുടെ മനസ്സിനെ സന്തോഷിപ്പിച്ചവന്‍.
രാധ ഭഗവാന്റെ അര്ധാംഗവും കര്‍മശക്തിയുമാണ്. ഭാഗവതത്തിലെ രാധ കൃഷ്ണന് ഏറ്റവും പ്രിയപ്പെട്ടവളാണ്. രാധാതുംഗപയോധരസാധുപരീരംഭലോലുംപാത്മാവായി നാരായണീയകാരന്‍ ശ്രീകൃഷ്ണനെ സ്തുതിക്കുന്നു. (നാരായണീയം 66-10). എല്ലാ ലോകങ്ങള്‍ക്കും മുകളിലുള്ള ഗോലോകത്തില്‍ ഒരിക്കലും പിരിയാത്ത ദമ്പതികളായി കൃഷ്ണനും രാധയും വിരാജിക്കുന്നു. വൈകുണ്ഠത്തില്‍ വിഷ്ണുവിനോടൊപ്പം ലക്ഷ്മീദേവിയായി രാധ ലോകത്തെ അനുഗ്രഹിക്കുന്നു. വിഷ്ണു കൃഷ്ണനായി അവതരിച്ചപ്പോള്‍ രാധ ഗോകുലത്തില്‍ വൃഷഭാനുവിന്റെ മകളായി ജനിച്ചു. നമ്മുടെ ചര്ച്ചാസന്ദര്ഭത്തില് ഈ രാധയുടെ മനസ്സിനെ സന്തോഷിപ്പിക്കുന്നവനായി വ്യാഖ്യാനിക്കുന്നത് ഉചിതം.
304. സര്വസന്തോഷദായകഃ – എല്ലാവരെയും സന്തോഷിപ്പിക്കുന്നവന്. തന്റെ ഭക്തര്‍ക്ക് എല്ലാ സന്തോഷവും കൊടുത്ത് അനുഗ്രഹിക്കുന്നവന് എന്നും വ്യാഖ്യാനിക്കാം.
മുന്‍ നാമത്തിന്റെ തുടര്‍ച്ചയായി വ്യാഖ്യാനിക്കുമ്പോള്‍ തന്റെ കാമിനിയായ രാധയ്ക്ക് എല്ലാ സന്തോഷവും കൊടുത്തവന് എന്ന വ്യാഖ്യാനം യുക്തം.
ശ്ലോകം: 72
ഗോപികാഗര്‍വശമനഃ വിരഹക്ലേശ നാശകഃ
സുദര്‍ശനചക്രധരഃ ശാപമുക്തസുദര്‍ശനഃ
305. ഗോപികാഗര്‍വശമനഃ – ഗോപികമാരുടെ ഗര്‍വം നശിപ്പിച്ചവന്.
രാസലീലയില്‍ പങ്കെടുത്ത ഗോപികമാര്‍ക്ക് കൃഷ്ണന് തങ്ങള്‍ക്ക് വിധേയനാണെന്ന ധാരണ ഉണ്ടായി. ‘മഹാന്തമാപുര്മദമംബുജാക്ഷ്യഃ’ (സുന്ദരികളായ ഗോപികമാര്‍ക്ക് വലിയ അഹങ്കാരമുണ്ടായി) എന്നു നാരായണീയം. അപ്പോള്‍ പെട്ടെന്ന് കൃഷ്ണന് അവരുടെ മുന്നില്‍ നിന്ന് മറഞ്ഞു.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: