തിരുവനന്തപുരം: ആറ്റിങ്ങലിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബിന്ദുകൃഷ്ണയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു. പത്രികയില്‍ അപാകതയില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വരണാധികാരി കൂടിയായ ജില്ലാകളക്ടര്‍ ബിജു പ്രഭാകറാണ് പത്രിക സ്വീകരിച്ചത്.
പത്രികയില്‍ കൃത്രിമം നടന്നെന്ന എല്‍ഡിഎഫിന്റെ പരാതിയെ തുടര്‍ന്നാണ് ബിന്ദുവിന്റെ പത്രിക സ്വീകരിക്കുന്നത് നീട്ടിയിരുന്നത്. പത്രികയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് വരണാധികാരിയായ ബിജു പ്രഭാകര്‍ പറഞ്ഞു. കുടുംബാംഗങ്ങളുടെ സ്വത്തുവിവരം, ക്രിമിനല്‍ കേസുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ എന്നിവ സത്യവാങ്മൂലത്തില്‍ നിന്നും മറച്ചുവച്ചു എന്നായിരുന്നു എല്‍.ഡി.എഫിന്റെ ആരോപണം. ഇതുസംബന്ധിച്ച് ഇന്നലെ തെളിവെടുപ്പ് നടന്നിരുന്നു. തുടര്‍ന്ന് ഇന്ന് പത്രിക സ്വീകരിക്കുകയായിരുന്നു.
അതേസമയം ബിന്ദുകൃഷ്ണയുടെ പത്രിക സ്വീകരിച്ച നടപടി ചട്ടവിരുദ്ധമാണെന്ന ആരോപണവുമായി എല്‍.ഡി.എഫ് രംഗത്തെത്തിയിട്ടുണ്ട്. വരണാധികാരിയുടെ നടപടിക്കെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും പിന്നില്‍ ഗൂഢാലോചനയാണെന്നുമാണ് വാദം. ആദ്യഘട്ട സൂക്ഷ്മപരിശോധനയില്‍ നല്കിയ രേഖയല്ല ഇപ്പോഴുള്ളതെന്നും ഇത് പിന്നീട് കളക്ടേറ്ററിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തിരുകിക്കയറ്റിയതാണെന്നും എല്‍.ഡി.എഫ് പറയുന്നു. ഇതില്‍ നോട്ടറിയുടെ ഒപ്പും ക്രമനമ്പറുമില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ബിന്ദു കൃഷ്ണയ്ക്കു പുറമെ തിരുവനന്തപുരം മണ്ഡലത്തിലെ യു.ഡി.എഫ് സാഥാനാര്‍ത്ഥി ശശിതരൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ബെനറ്റ് എബ്രഹാം കോട്ടയം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ്.കെ.മാണി എന്നിവരുടേയും പത്രികകള്‍ സ്വീകരിക്കുന്നത് നീട്ടിയെങ്കിലും ഇന്നലെ തെളിവെടുപ്പിനു ശേഷം സ്വീകരിച്ചിരുന്നു. ഇവര്‍ക്കു പുറമെ ചില സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടേയും പത്രികകളില്‍ തീരുമാനമായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: