ന്യൂദല്‍ഹി: പെട്രോള്‍ വില ഒരു രൂപ 25 പൈസ കുറച്ചേക്കും. വില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ആരംഭിക്കുന്നതിന് മുമ്പ് തന്നെ പുതുക്കിയ വില പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് എണ്ണക്കമ്പനികള്‍ ശ്രമിക്കുന്നത്.
അന്താരഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില ബാരലിന് 2.16 ഡോളര്‍ കുറഞ്ഞതിനെ തുടര്‍ന്നാണ് വില കുറയ്ക്കുന്നത്. ഏപ്രില്‍ ആദ്യവാരത്തില്‍ പെട്രോള്‍ വില കുറയ്ക്കാനാണ് ആലോചിക്കുന്നത്. അതേസമയം, തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയുണ്ടെങ്കില്‍ മാത്രമേ വില കുറയ്ക്കാന്‍ കഴിയുകയുള്ളൂ. ഇതിനായി കമ്മിഷനെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനികള്‍. അനുമതി ലഭിച്ചാല്‍ ഏപ്രില്‍ ഒന്നു മുതല്‍ വില കുറയ്ക്കാനാണു തീരുമാനം.
അതേസമയം സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന കമ്മീഷന് തള്ളിക്കളയാനാണു സാധ്യതയെന്നു കമ്മിഷന് വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ ഉണ്ടെങ്കിലും പെട്രോളിന്റെ വില നിയന്ത്രണാധികാരം എണ്ണക്കമ്പനികള്‍ക്ക് ആയതുകൊണ്ട് പെരുമാറ്റച്ചട്ട ലംഘനമാകില്ലെന്നും വില കുറയ്ക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യമില്ലെന്നും എണ്ണക്കമ്പനികള്‍ പറയുന്നു. ഡീസല്‍ വില 50 പൈസ കൂട്ടാനും ആലോചിക്കുന്നു.
നേരത്തെ പ്രകൃതിവാതക വില നാലു ഡോളറില്‍ നിന്ന് എട്ടു ഡോളറാക്കി കൂട്ടാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഏപ്രില്‍ ഒന്നു മുതല്‍ നടപ്പിലാക്കുന്നതു കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മിഷന് തടഞ്ഞിരുന്നു. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജരിവാളിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: