ന്യൂദല്‍ഹി: നിക്ഷേപകര്‍ക്ക് പണം തിരിച്ചു നല്‍കാത്ത കേസില്‍ സഹാറ മേധാവി സുബ്രതാ റോയിക്ക് ഉപാധികളോടെ സുപ്രീംകോടതി ജാമ്യം അനുവദിച്ചു. സെക്യൂരിറ്റി എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യില്‍ പതിനായിരം കോടി അടക്കണമെന്ന ഉപാധിയാണ് കോടതി മുന്നോട്ടുവെച്ചിരിക്കുന്നത്. 5000 കോടി രൂപ പണമായും ബാക്കി തുക ബാങ്ക് ഗ്യാരണ്ടിയായുമായാണ് നല്‍കേണ്ടത്.
നിക്ഷേപകര്‍ക്ക് നല്‍കാനുള്ള തുകയില്‍ 2500 കോടി രൂപ മൂന്ന് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ നല്‍കാമെന്ന് സഹാറ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. ജൂണ്‍ 30, സെപ്തംബര്‍ 30 ഡിസംബര്‍ 31 എന്നിങ്ങനെ മൂന്നു തവണയായി 3500 കോടി രൂപ വീതം സെബിയ്ക്ക് മുമ്പാകെ കെട്ടിവയ്ക്കും. ശേഷിക്കുന്ന 7000 കോടി രൂപ 2015 മാര്‍ച്ച് 31നകം തിരികെ നല്‍കാമെന്നും റോയിയുടെ അഭിഭാഷകര്‍ അറിയിച്ചിട്ടുണ്ട്.
3.3 കോടി നിക്ഷേപകരില്‍ നിന്ന് 24000 കോടി രൂപയാണ് അനധികൃതമായി സഹാറ തട്ടിയെടുത്തത്. ഇത് തിരിച്ച് നല്‍കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഫെബ്രുവരി 28നാണ് സുബ്രതയെ പൊലീസ് അറസ്റ്റു ചെയ്തത്. നിക്ഷേപകര്‍ക്ക് 20,000 കോടി രൂപ മടക്കി നല്‍കണമെന്ന ഉത്തരവ് പാലിക്കാത്തതിനാല്‍ നേരിട്ട് ഹാജരാകാന്‍ സുബ്രതാ റോയിയോട് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ഇത് അനുസരിക്കാത്തതിനെത്തുടര്‍ന്ന് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. തുടര്‍ന്നായിരുന്നു അറസ്റ്റ്.
മാര്‍ച്ച് നാല് മുതല്‍ തീഹാര്‍ ജയിലിലാണ് സുബ്രതാ റോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: