കൊച്ചി: ഇടുക്കിയില്‍ ഫ്രാന്‍സിസ് ജോര്‍ജായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥിയെങ്കില്‍ അനായാസം ജയിക്കുമായിരുന്നുവെന്നു കേരളാ കോണ്‍ഗ്രസ് ജേക്കബ് ചെയര്മാന് ജോണി നെല്ലൂര്‍. ഇപ്പോഴത്തെ സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് ജയിക്കാന്‍ യുഡിഎഫ് അദ്ധ്വാനിക്കേണ്ടി വരും. എല്ലാവര്ക്കും മാധ്യമങ്ങളെ കാണുമ്പോള്‍ ബലഹീനതയുണ്ട്. അതുകൊണ്ടാണു മാധ്യമങ്ങളെ കൂട്ടി കാണാന്‍ വന്ന ഡീന്‍ കുര്യാക്കോസിനെ ഇടുക്കി ബിഷപ് ശകാരിച്ചത്.
ബിഷപ്പിനെ കാണാന്‍ ഡീന്‍ കുര്യാക്കോസ് മാധ്യമങ്ങളെക്കൂട്ടി പോകരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ് ക്ലബ് സംഘടിപിച്ച നിലപാട് 2014 എന്ന മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജോണി നെല്ലൂര്‍.
കേന്ദ്രം നല്കുന്ന അരി, ഗോതമ്പു വിഹിതം സംസ്ഥാനത്തിനു ലഭിക്കുന്നില്ലെന്ന കെ.വി. തോമസിന്റെ ആരോപണത്തിനു മറുപടി പറയേണ്ടത് ഉമ്മന്‍ചാണ്ടിയാണ്. കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന ഭക്ഷ്യധാന്യം കേരളത്തിന്റെ ആവശ്യത്തിന് അനുസരിച്ചല്ല. കേരളത്തില്‍ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കാന്‍ പഠനം നടത്തണം. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമേ യുഡിഎഫ് ശക്തിപ്പെടുത്തുന്നുള്ളൂ. യുഡിഎഫിലെ ചെറു പാര്‍ട്ടികളെ അവഗണിക്കരുത്. വക്കം റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണെങ്കില്‍ അത് യുഡിഎഫിന്റെ തകര്‍ച്ചയിലേക്കു നയിക്കും. റിപ്പോര്‍ട്ട് ഇപ്പോള്‍ പ്രസിദ്ധീകരിച്ചവര്‍ യുഡിഎഫിന്റെ ശത്രുക്കളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: