കോഴിക്കോട്: 16-ാം ലോക്സഭാതെരഞ്ഞെടുപ്പിനു ശേഷമുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ സിപിഎം കോണ്‍ഗ്രസ് കക്ഷികള്‍ സഹകരിച്ചു കൊണ്ട് കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന പ്രകാശ് കാരാട്ടിന്റെയും ബുദ്ധദേവ് ഭട്ടാചാര്യയുടെയും നിലപാടുകളെക്കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും കെപിസിസി പ്രസിഡന്റ് വി.എം സുധീരനും നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി ദേശീയ സെക്രട്ടറി പി.കെ. കൃഷ്ണദാസ് ആവശ്യപ്പെട്ടു.കോഴിക്കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച ദില്ലിചലോ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒന്നാം യുപിഎ മന്ത്രിസഭാരൂപീകരണ കാലത്തെ അതേ സാഹചര്യമായിരിക്കും തെരഞ്ഞെടുപ്പിനുശേഷമുണ്ടാവുക എന്നതാണ് ബുദ്ധദേവ് ഭട്ടാചാര്യ വ്യക്തമാക്കിയത്. കോണ്‍ഗ്രസിന്റെയും മറ്റു ബിജെപിയിതര സംഘടനകളുടെയും പുറത്തു നിന്നുള്ള പിന്തുണയോടെ സിപിഎം സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് പ്രകാശ് കാരാട്ട് പറഞ്ഞിരിക്കുന്നത്.പരസ്യമായി ഈ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസും സി.പി.എമ്മും തമ്മില്‍ നടക്കുന്ന സൗഹൃദമത്സരം അവസാനിപ്പിച്ച് 20 സീറ്റുകള്‍ വീതംവെച്ച് സംയുക്ത സ്ഥാനാര്‍ത്ഥികളായി ബിജെപിയോട് മത്സരിക്കാന്‍ ഇരു മുന്നണികളും തയ്യാറാവണം.
അറസ്റ്റിലായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരര്‍ കേരളത്തില്‍ സുഖവാസം നടത്തിയെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. പാക് കൊടുഭീകരര്‍ മൂന്നാറില്‍ സുഖവാസം നടത്തിയത് എവിടെയാണെന്ന് കണ്ടെത്താന്‍ പോലും കേരള പോലീസിന് കഴിഞ്ഞില്ല. നരേന്ദ്രമോദിയെ വധിക്കാനും രാജ്യത്താകമാനം സ്ഫോടനപരമ്പരനടത്താനുമാണ് ഇവര്‍ ഗൂഢാലോചന നടത്തിയത്. അദ്ദേഹം പറഞ്ഞു.
ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലെത്തുമെന്ന് കോണ്‍ഗ്രസ് തന്നെ സമ്മതിച്ചിരിക്കുകയാണ്. വടക്കുകിഴക്കന്‍ മേഖലകളിലും തമിഴ്നാട്ടിലും തെലുങ്കാനയിലും സീമാന്ധ്രയിലും കാശ്മീരിലും ബിജെപിക്ക് പുതിയസഖ്യകക്ഷികള് ഉണ്ടായിരിക്കുന്നു അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: