യുവത്വത്തിന്റെ വീറും വാശിയുമുള്ള നേതാവാണ് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റായ അഡ്വ.പി.സുധീര്‍. അനീതിക്കെതിരായ സമരമുഖത്ത് വീറോടെ പോരാടുന്ന സുധീറിലൂടെ മാവേലിക്കര പാര്‍ലമെന്റ് മണ്ഡലത്തില്‍ പുതിയ ചരിത്രമെഴുതാന്‍ തയ്യാറെടുക്കുകയാണ് ബിജെപി. ഒരു കാലത്ത് കേരളത്തിന്റെ സമരമുഖത്ത് വീറോടെ പോരാടിയ പാരമ്പര്യം യുവജനപ്രസ്ഥാനങ്ങള്ക്കുണ്ട്. എന്നാല്‍ ഇടതുപക്ഷത്തിന്റെയും കോണ്‍ഗ്രസിന്റെയും യുവജന പ്രസ്ഥാനങ്ങള്‍ക്ക് സമരപോരാട്ടങ്ങള്‍ ചരിത്രം മാത്രമായി. പോരാട്ടവഴിയില്‍ നിന്ന് അവര്‍ പിന്തിരിഞ്ഞപ്പോള് ബിജെപിയുടെ യുവജനപ്രസ്ഥാനമായ ഭാരതീയ ജനതായുവമോര്‍ച്ച പഴയതിലും വാശിയോടെ അതേറ്റെടുത്തു. അധികാരികളില്‍ നിന്നുണ്ടാകുന്ന യുവജന അവഗണയ്ക്കും തൊഴില്‍ നിഷേധത്തിനും അഴിമതിക്കുമെതിരായി പ്രതികരിക്കുന്ന യുവജന ശക്തിയായി യുവമോര്‍ച്ച മാറി. യുവമോര്‍ച്ചയുടെ സമരതീക്ഷ്ണ ചരിത്രത്തിന്റെ തിളങ്ങുന്ന കണ്ണിയാണ് അഡ്വ.പി.സുധീര്‍.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയും യുവജന പ്രസ്ഥാനത്തിലൂടെയും നേടിയ കരുത്തുമായാണ് സുധീര്‍ ഓണാട്ടുകരയുടെ മണ്ണില്‍ തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുന്നത്. കേരളത്തിന്റെ സാംസ്കാരികവും സാമൂഹ്യവുമായ നവോത്ഥാനത്തിന് നേതൃത്വം നല്കിയ ശ്രീനാരായണ ഗുരുദേവന് ജനിച്ച ചെമ്പഴന്തിയിലാണ് സുധീറും ജനിച്ചത്. കുട്ടിക്കാലം മുതല്‍ ആര്‍എസ്എസ് പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചും അനുഭവങ്ങളിലൂടെയും നേടിയ അറിവ് അദ്ദേഹത്തിന്റെ കൈമുതലാണ്.
എബിവിപി പ്രവര്‍ത്തന കാലത്ത് വിദ്യാഭ്യാസ അവകാശ സ്ഥാപനത്തിനായി സുധീര്‍ നടത്തിയ പോരാട്ടങ്ങള്‍ ശ്രദ്ധേയമായി. പട്ടികജാതി വിദ്യാര്‍ത്ഥികളുടെ പഠനാവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുന്ന ഭരണവര്‍ഗത്തിനെതിരെ വയനാട്ടില്‍ നിന്നും തിരുവനന്തപുരത്തേക്ക് നടത്തിയ പഠനാവകാശയാത്രയായിരുന്നു അതില്‍ പ്രധാനം. സമരത്തിനൊടുവില്‍ ഇവരുടെ ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് നല്‍കാനും തടഞ്ഞുവച്ചിരുന്നത് പുനഃസ്ഥാപിക്കാനും കഴിഞ്ഞത് എബിവിപിയുടേയും സുധീറിന്റേയും വിജയമായി. സ്വാശ്രയക്കോളേജുകള്‍ നടത്തുന്ന കൊള്ളയ്ക്കും സര്‍ക്കാര്‍ സ്വാശ്രയക്കോളേജ് മാഫിയയ്ക്കു വേണ്ടി ചെയ്തുകൊടുക്കുന്ന വഴിവിട്ട നടപടികള്‍ക്കുമെതിരെ സുധീരിന്റെ നേതൃത്വത്തില്‍ ശക്തമായ സമരപരമ്പര സംഘടിപ്പിച്ചു. മറ്റ് വിദ്യാര്‍ത്ഥിസംഘടനകള്‍ സമരത്തെ പാതിവഴിയില്‍ ഉപേക്ഷിച്ചപ്പോള്‍ സമരമുഖത്ത് അടിയുറച്ചു നില്‍ക്കുകയും പോലീസ് മര്‍ദ്ദനമേല്‍ക്കേണ്ടി വരികയും ചെയ്തു. റാഗിംഗിനെതിരെ എബിവിപി പ്രതികരിച്ചത് സുധീറിന്റെ നേതൃത്വത്തിലായിരുന്നു. എബിവിപിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന സുധീര്‍ വയനാട്, കോഴിക്കോട് പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലെ മുഴുവന്‍ സമയപ്രവര്‍ത്തകനും ആയിരുന്നു.
സമരപോരാട്ടത്തിലൂടെ ആര്‍ജ്ജിച്ച ഊര്‍ജ്ജവുമായാണ് സുധീര്‍ യുവമോര്‍ച്ചയുടെ സംസ്ഥാന അധ്യക്ഷപദവിയിലെത്തുന്നത്. യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരിക്കേയാണ് സംസ്ഥാനപ്രസിഡന്റ് ആകുന്നത്. സുധീര്‍ പ്രസിഡന്റായ ശേഷം യുവമോര്‍ച്ചയ്ക്ക് പോരാട്ട വീര്യം കൂടി. തൊഴിലില്ലായ്മയ്ക്കും യുവജന വഞ്ചനയ്ക്കും അഴിമതിക്കുമെതിരെ സമരപരമ്പര സൃഷ്ടിക്കാന്‍ യുവമോര്‍ച്ചയ്ക്ക് കഴിഞ്ഞു. പിഎസ്സിയില് റാങ്ക് പട്ടിക നിലവിലുണ്ടായിരിക്കെ ലക്ഷക്കണക്കിന് യുവജനങ്ങള്‍ തൊഴിലില്ലാതെ തെരുവില്‍ അലയുമ്പോള്‍, നിലവിലുള്ള ഒഴിവുകളൊന്നും പരിഗണിക്കാതെ സര്‍ക്കാര്‍ നിയമന നിരോധനം ഏര്‍പ്പെടുത്തി. അതിനെതിരെ ശക്തമായി പ്രതികരിച്ച ഏക യുവജനപ്രസ്ഥാനം യുവമോര്‍ച്ചയാണ്. സുധീറിന്റെ നേതൃത്വത്തില്‍ നിരവധി പ്രക്ഷോഭങ്ങള്‍ നടന്നു. പിഎസ്എസിയുടെ 12 തസ്തികയിലുള്ള റാങ്ക് ഹോള്‍ഡേഴ്സ് ചേര്‍ന്ന് രൂപീകരിച്ച സംയുക്തസമരസമിതിയുടെ ചെയര്‍മാനാണ്.
സോളാര്‍ അഴിമതി വിരുദ്ധ സമരത്തില്‍ സുധീറിന്റെ നേതൃത്വം ചരിത്രത്തില്‍ രേഖപ്പെടുത്തും. പോലീസിന്റെ ലാത്തിയടിക്ക് അദ്ദേഹം നിരവധി തവണ ഇരയായി. ആറന്മുളസമരം, പരിസ്ഥിതി സംവരണത്തിനു വേണ്ടിയുള്ള പോരാട്ടം എന്നിവയ്ക്കെല്ലാം സുധീറിന്റെ ധീരമായ നേതൃത്വം മുതല്‍ക്കൂട്ടായി.
മുപ്പത്തിമൂന്നുകാരനായ സുധീര്‍ തിരുവനന്തപുരത്ത് അഭിഭാഷകനാണ്. അച്ഛന് പ്രഭാകരന്, അമ്മ അംശുപതി, രാജേശ്വരി ഭാര്യയും, ഭഗത് ഏകമകനും ആണ്.
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: