ബെര്‍ലിന്‍: ബുണ്ടെസ് ലീഗ കിരീടം മാര്‍ച്ച് മാസത്തില്‍ തന്നെ ഉറപ്പിക്കുന്ന ആദ്യ ടീമെന്ന ഖ്യാതിയോടെ സൂപ്പര്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിച്ച് ചരിത്രം സൃഷ്ടിച്ചു. മാച്ച് ഡേ 27ല്‍ ഹെര്‍താ ബെര്‍ലിനെ നിഷ്പ്രഭമാക്കിയ ബയേണ്‍ ഏഴു റൗണ്ടുകള്‍ ബാക്കിവച്ചാണ് ദേശീയ ഫുട്ബോള്‍ ലീഗ് ജേതാക്കളായത്. ബയേണിന്റെ 24-ാം ലീഗ് കിരീടം കൂടിയാണിത്.
ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു ബയേണിന്റെ ജയം. 19 മത്സരങ്ങളില്‍ അപരാജിത കുതിപ്പ് നടത്തിയ ബയേണിന് ഇപ്പോള്‍ 77 പോയിന്റുകളുണ്ട്.
തൊട്ടു പിന്നിലുള്ള ബൊറൂസിയ ഡോര്ട്ട്മുന്ഡിനെക്കാള് 25 പോയിന്റിന്റെ മുന്‍തൂക്കം. കഴിഞ്ഞ ഒമ്പതു മാസത്തിനിടെ പെപ്പ് ഗാര്‍ഡിയോളയുടെ ശിഷ്യര്‍ ഷെല്‍ഫിലെത്തിക്കുന്ന മൂന്നാമത്തെ ട്രോഫിയാണിത്. ചാമ്പ്യന്‍സ് ലീഗും ക്ലബ്ബ് ലോകകപ്പും ആദ്യ രണ്ടെണ്ണം.
ലീഗ് ചാമ്പ്യന്‍ പട്ടം ഉറപ്പിക്കാനുള്ള പോരാട്ടത്തില്‍ ബയേണ്‍ സമഗ്രാധിപത്യം പുലര്‍ത്തി. എതിരാളിക്ക് യാതൊരു പഴുതും അവര്‍ നല്‍കിയില്ല. ആറാം മിനിറ്റില്‍ തന്നെ ടോണി ക്രൂസ് ബയേണിനു വേണ്ടി വെടിപൊട്ടിച്ചു.
തോമസ് മുള്ളറുടെ വിഫലശ്രമത്തിനൊടുവില്‍ വീണു കിട്ടിയ പന്ത് ക്രൂസ് ലക്ഷ്യത്തിലെത്തിച്ചു (1-0). എട്ടു മിനിറ്റുകള്‍ക്കുശേഷം ബയേണ്‍ ലീഡ് ഉയര്‍ത്തി. ബാസ്റ്റെയ്ന് ഷ്വയ്ന്സ്റ്റെയ്ഗറുടെ ക്രോസ് മരിയോ ഗോട്സെ തലകൊണ്ടു ചെത്തി എതിര് പോസ്റ്റിലിട്ടു (2-0).
66-ാം മിനിറ്റില്‍ അഡ്രിയന്‍ റാമോസിന്റെ പെനാല്‍റ്റി ഗോള്‍ ഹെര്തയ്ക്ക് ആശ്വാസമേകി. ഒടുവില്‍ സൂപ്പര്‍ താരം ആര്യന് റോബനും സ്കോര്‍ ഷീറ്റിലെത്തുമ്പോള് ആധികാരിക ജയത്തോടെ ബയേണ്‍ കിരീടത്തിലേക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: