നവറിയലിസത്തിന്റെ ശക്തിസൗന്ദര്യമെന്ന് നിരൂപകരും ആസ്വാദകരും സൈദ്ധാന്തികമായി അപഗ്രഥിച്ച ചലച്ചിത്രമാണ് ‘ന്യൂസ്പേപ്പര്‍ ബോയ്’. 1955ല്‍ പി.രാംദാസ് എന്ന യുവസംവിധായകന് ന്യൂസ്പേപ്പര്‍ ബോയിയുമായി വെള്ളിത്തിരയില്‍ വിപ്ലവം നടത്തുകയായിരുന്നു. അതുവരെ പ്രേക്ഷകനോട് ഒട്ടിനില്ക്കുന്ന ചലച്ചിത്രങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് പറയാം. അതിനാലാണ് മലയാളത്തിലെ ആദ്യത്തെ നിയോ റിയലിസ്റ്റിക് സിനിമ എന്ന ഖ്യാതി ‘ന്യൂസ്പേപ്പര്‍ ബോയി’ക്കു മേല്‍ ചാര്‍ത്തപ്പെട്ടത്. നല്ല പ്രേക്ഷകന് നേരിട്ടു മനസ്സിലാക്കാനും അവരോട് ചേര്‍ന്ന് നിന്ന് സംവദിക്കാനും സിനിമയ്ക്ക് കഴിഞ്ഞു.
എന്തു പേരിട്ടു വിളിച്ചാലും വെള്ളിത്തിരയിലെ ചലനചിത്രങ്ങള്‍ക്ക് ആസ്വാദക മനസ്സില്‍ വലിയ വികാരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് രാംദാസിന്റെ സിനിമ തെളിയിച്ചു. ബംഗാളില്‍ സത്യജിത് റായിയുടെ പഥേര്‍പാഞ്ചാലി ഇറങ്ങിയ കാലത്താണ് ഇവിടെ, കേരളത്തില്‍ ‘ന്യൂസ്പേപ്പര്‍ ബോയി’യും ഇറങ്ങുന്നത്. ഈ രണ്ടു ചലച്ചിത്രങ്ങള്‍ മാത്രം മതി, 1955 കാലം ഇന്ത്യന്‍ സിനിമയെ ചരിത്രത്തില്‍ അടയാളപ്പെടുത്തിയെന്ന് സ്ഥാപിക്കാന്‍. ‘പഥേര്‍പാഞ്ചാലി’യെ പോലെ ‘ന്യൂസ്പേപ്പര്‍ ബോയി’യും പ്രശ്സ്തിയിലേക്കുയര്ന്നു.
1955 മെയ് 13ന് സിനിമ റിലീസാകുമ്പോള്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകനായിരുന്നു രാംദാസ്. സിനിമാ മാസികയായിരുന്ന ഫിലിംഫെയറില്‍ വന്ന ഒരു ലേഖനമാണ് ‘ന്യൂസ്പേപ്പര്‍ ബോയി’യുടെ തുടക്കത്തിനു കാരണമായത്. രാജ്കപൂര്‍ ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ സംവിധായകന് എന്ന തലക്കെട്ടില്‍ മാസികയില്‍ ഒരു ലേഖനം വന്നു. ഈ തലക്കെട്ട് വായിച്ചതിനു ശേഷം തൃശ്ശൂരിലെ തേക്കിന്‍കാട് മൈതാനത്ത് കൂടിയിരുന്ന കൂട്ടുകാരോട് പി. രാംദാസ് പറഞ്ഞു; ഞാനാവും ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ സംവിധായകനെന്ന്. വിദ്യാര്‍ത്ഥികളായിരുന്ന രാംദാസും കൂട്ടുകാരും ചേര്‍ന്ന് സിനിമാനിര്‍മ്മാണം തുടങ്ങി. അന്നുമുതലുള്ള അഞ്ചുവര്‍ഷത്തെ കഠിനാധ്വാനത്തിന്റെ ഫലമായി പി. രാംദാസ് സംവിധായകനായി. അപ്പോള്‍ അദ്ദേഹത്തിന്റെ പ്രായം 22 വയസ്. ഒരു മാസികയില്‍ രാംദാസ് തന്നെ എഴുതിയ ‘കംപോസ്റ്റര്‍’ എന്ന കഥയെ അവലംബിച്ചാണ് സിനിമ നിര്‍മ്മിച്ചത്. ഇരുപത്തെട്ടാം വയസ്സില്‍ സംവിധായകനായ രാജ്കപൂറിന്റെ റെക്കോര്‍ഡാണ് ഇരുപത്തിരണ്ടാം വയസ്സില്‍ രാംദാസ് തകര്‍ത്തത്. അത് മലയാളത്തിന്റ ചരിത്ര നേട്ടവുമായി.
മലയാള സിനിമയെ നല്ലതിലേക്ക് നയിക്കുകയായിരുന്നു രാംദാസിന്റെയും സുഹൃത്തുക്കളുടെയും ലക്ഷ്യം. സിനിമയെന്നാല്‍ താരങ്ങളാണെന്ന ധാരണ മാറ്റിയെടുക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. താരങ്ങള്‍ക്കപ്പുറം ജീവിതത്തോട് ചേര്‍ന്ന് നില്ക്കുന്ന കഥയും നല്ല കലാകാരന്മാരുമുണ്ടെങ്കില് പ്രേക്ഷകര്ക്കിഷ്ടമാകുന്ന സിനിമ സൃഷ്ടിക്കാമെന്ന് തെളിയിച്ചു.
രാംദാസ് സിനിമ നിര്‍മ്മിക്കാന്‍ പോകുന്നു എന്നു പറഞ്ഞപ്പോള്‍ എല്ലാവരും കളിയാക്കുകയാണുണ്ടായത്. മീശമുളച്ചിട്ടില്ലാത്ത കുട്ടികളുടെ ഭ്രാന്തന് ചിന്തകളെന്ന് പലരും പരിഹസിച്ചു. ആദ്യ സിനിമയായിരുന്നെങ്കിലും പരിചയസമ്പന്നരായവരെ പോലും അത്ഭുതപ്പെടുത്തുന്നതായിരുന്നു ചിത്രീകരണ സമയത്തെ രാംദാസിന്റെ പ്രകടനമെന്നാണ് പലരും സാക്ഷ്യം പറഞ്ഞിട്ടുള്ളത്. എല്ലാം റിയലിസ്റ്റിക്കാകണമായിരുന്നു അദ്ദേഹത്തിന്. ഒരു ട്രെയിനിന്റെ സഞ്ചാരപഥം ചിത്രീകരിക്കുവാന്‍ ഒരു കാറിെന്റ ഡിക്കിയില്‍ ക്യാമറ പിടിപ്പിച്ച് എറണാകുളം മുതല്‍ തൃശൂര്‍ വരെയുള്ള റെയില്‍വേ ട്രാക്കിന്റെ സമാന്തര പാതയിലൂടെ സഞ്ചരിച്ച് ചിത്രീകരണം നടത്തി. അന്നത്തെക്കാലത്ത് ഇത്തരത്തില്‍ ചിത്രീകരണം നടത്തുമായിരുന്നില്ല. ഒരു സ്റ്റുഡിയോക്കുള്ളില്‍ ചെയ്യാമായിരുന്നതാണ് ഇത്തരത്തില്‍ ചിത്രീകരിച്ചത്.
മെരിലാന്‍ഡ് സ്റ്റുഡിയോയിലായിരുന്നു ന്യൂസ് പേപ്പര്‍ ബോയിയുടെ ചിത്രീകരണം. യുവാക്കളുടെ അമിതാവേശം കണ്ട് പി. സുബ്രഹ്മണ്യം യുവാക്കളെ സ്നേഹപൂര്‍വം ശാസിച്ചു. വളരെ ചെറിയ ഒരു മാര്‍ക്കറ്റ് മാത്രമേ മലയാള സിനിമയ്ക്കുള്ളൂവെന്നും അതിന്റെ പേരില്‍ ചിലവഴിക്കുന്ന പണത്തിന് ഒരു പരിധിയുണ്ടെന്നുമാണ് സുബ്രഹ്മണ്യം പറഞ്ഞത്. അതൊന്നും തലയില്കയറുന്ന പ്രായമായിരുന്നില്ല യുവാക്കള്‍ക്ക്. പണപ്പെട്ടി വേഗം കാലിയായി. ഒന്നേ മുക്കാല്‍ ലക്ഷം രൂപയാണ് സ്വന്തം വസ്തുവകകള്‍ വിറ്റ് രാംദാസും കൂട്ടരും ചെലവിട്ടത്. വിതരണച്ചുമതല ഏറ്റെടുത്തിരുന്ന കോട്ടയത്തെ വെറൈറ്റി പിക്ചേഴ്സ് 75,000 രൂപ സിനിമയ്ക്ക് മുന്‍കൂര്‍ നല്കി. എന്നിട്ടും ചിത്രനിര്‍മ്മാണം പൂര്‍ത്തിയായില്ല. സ്വന്തം കാര്‍ വിറ്റ് സിനിമയ്ക്ക് ചെലവിട്ട രാംദാസ് പിന്നീട് സഞ്ചാരം സൈക്കിളിലാക്കി. എങ്ങിനൊക്കെയോ ചിത്രം പൂര്‍ത്തിയാക്കിയെങ്കിലും ധാരാളം കടമുണ്ടായി. മെരിലാന്റ് സ്റ്റുഡിയോയ്ക്കും പണം കൊടുക്കാനുണ്ടായിരുന്നെങ്കിലും സുബ്രഹ്മണ്യം അതൊഴിവാക്കിക്കൊടുത്തു.
തൃശൂര്‍ ജോസ് തീയേറ്ററിലാണ് ലോകത്തിലെ തന്നെ ഏറ്റവും പ്രായംകുറഞ്ഞ ഒരു സംവിധായകന്റെ ആദ്യത്തെ മുഴുനീള ചലച്ചിത്രമായ ന്യൂസ് പേപ്പര്‍ ബോയ് പ്രദര്‍ശനം ആരംഭിച്ചത്. ലോകത്തു തന്നെ വിദ്യാര്‍ത്ഥികള്‍ അണിയറക്കാരായി നിര്‍മ്മിക്കപ്പെട്ട ആദ്യ ചിത്രമാണ് ‘ന്യൂസ്പേപ്പര്‍ ബോയ്’. നീലക്കുയിലിനുശേഷം മലയാള സിനിമയില്‍ ഉണ്ടായ ബലവത്തായ പരീക്ഷണമായിരുന്നു അത്. സാമ്പത്തികമായി സിനിമ തികഞ്ഞ പരാജയമായിരുന്നെങ്കിലും മലയാള സിനിമയുടെ ചരിത്രത്തില്‍ രേഖപ്പെടുത്തിയ ചലച്ചിത്രമായി അതുമാറി. നീലക്കുയിലിനേക്കാള് ധീരമായ ചുവടുവയ്പ്പാണ് ‘ന്യൂസ്പേപ്പര്‍ ബോയി’യുടേതെന്ന് പറയാം.
അന്നുവരെ അനുവര്‍ത്തിച്ചുവന്ന മാമൂലുകളെ ധൈര്യപൂര്‍വ്വം നിരാകരിക്കാന്‍ രാംദാസിനു കഴിഞ്ഞു. താരങ്ങളും പ്രണയവും വില്ലനും എല്ലാം ചേര്‍ന്ന ഫോര്‍മുലയിലായിരുന്നു അക്കാലത്ത് സിനിമ എടുത്തിരുന്നത്. അതൊരു ബോക്സ്ഓഫീസ് ഫോര്‍മുലയായി സ്ഥാപിക്കപ്പെട്ടിരുന്നു. സാധാരണ മലയാള സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന കമിതാക്കള്ക്കുപകരം ‘ന്യൂസ് പേപ്പര്‍ ബോയി’യില്‍ ഒരു ബാലനാണ് കേന്ദ്ര കഥാപാത്രമായത്. ‘കമ്പോസ്റ്റര്‍’ എന്ന സ്വന്തം കഥയ്ക്ക് രാംദാസ് തിരക്കഥയെഴുതി. സംഭാഷണം നാഗവള്ളിയുടേതായിരുന്നു.
പുതുമകള്‍ ഏറെ പരീക്ഷിച്ചിരുന്നെങ്കിലും അന്ന് അതൊന്നും പ്രേക്ഷകര്‍ സ്വീകരിച്ചില്ല. തീയറ്ററില്‍ കൂക്കുവിളികളുണ്ടായി. ‘ജീവിതത്തോട് ഒട്ടി നില്ക്കുന്ന സിനിമ’ പ്രേക്ഷകര്‍ക്ക് വേണ്ടായിരുന്നുവെന്ന് പിന്നീട് രാംദാസ് പറഞ്ഞിട്ടുണ്ട്. അവര്‍ വെള്ളിത്തിരയില്‍ കാണാന്‍ ആഗ്രഹിച്ചത് മരംചുറ്റി നടന്നും കായലിലെ വള്ളത്തിലിരുന്നും പ്രണയിക്കുന്ന താരങ്ങളെയായിരുന്നു. ദാരിദ്ര്യവും രോഗവും മൂലം മരിച്ച ഒരു അച്ചടിശാലാജീവനക്കാരന്റെ മകന് പഠനം ഉപേക്ഷിച്ച് ജോലിതേടി മദ്രാസിലേക്ക് വണ്ടി കയറുന്നതും അവിടെ അലഞ്ഞിട്ടും ജോലികിട്ടാതെ ഒടുവില്‍ നാട്ടില്‍ മടങ്ങിയെത്തി ന്യൂസ്പേപ്പര്‍ ബോയ് ആയി മാറുന്നതായിരുന്നു ചിത്രത്തിന്റെ കഥ. ദാരിദ്ര്യം നിറഞ്ഞ കാലത്തിന്റെയും തൊഴിലില്ലായ്മയുടെയുമെല്ലാം വേദനകളാണ് ചിത്രം ചര്‍ച്ചയ്ക്കു വച്ചത്. എന്നാല്‍ ദാരിദ്ര്യത്തിന്റെയും ദുരിതങ്ങളുടെയും വേദനകളില്‍ നിന്ന് മോചനം നേടി രണ്ടു മണിക്കൂര്‍ ‘സിനിമാ കൊട്ടക’യിലിരുന്ന് സന്തോഷിക്കാനെത്തുന്നവര്ക്ക് ‘ന്യൂസ്പേപ്പര്‍ ബോയി’യുടെ ദൈനത ‘ആസ്വദി’ക്കാനായില്ല.
സിനിമ വന്‍ നഷ്ടമായപ്പോള്‍ രാംദാസിനും കൂട്ടുകാര്‍ക്കും അതിനു വലിയ വില നല്‍കേണ്ടിവന്നു. 1.75 ലക്ഷം രൂപയായിരുന്നു സിനിമനിര്മ്മാണച്ചെലവ്. സ്വന്തം വീതത്തിലുള്ള 1.26 ഏക്കര്‍സ്ഥലവും ചേറൂര് ഏവന്നൂര്‍ കൊട്ടാരം വീടും രാംദാസ് നഷ്ടം തീര്‍ക്കാന്‍ വിറ്റു. അസി.ഡയറക്ടര്‍ എസ്.പരമേശ്വരന് അമ്പതുസെന്റ് തെങ്ങുംതോപ്പാണ് വില്‍ക്കേണ്ടിവന്നത്. എന്നാല്‍ ഇതൊന്നും നഷ്ടമായി തോന്നിയിട്ടേ ഇല്ലെന്ന് പിന്നീട് രാംദാസ് പറഞ്ഞിട്ടുണ്ട്. വലിയൊരു ലക്ഷ്യത്തിന് വേണ്ടിവരുന്ന ചെലവുകളാണവ. അതില്‍ നഷ്ടത്തിന്റെ കണക്കെടുപ്പില്ല.
സിനിമയെന്നത് ഒരു മോഹം എന്നതിലുപരി രാംദാസിന് അതൊരു സാമൂഹ്യ പ്രവര്‍ത്തനമായിരുന്നു. തന്റെ സിനിമയിലൂടെ ചിലതെല്ലാം പറയുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം. രാംദാസിനു ശേഷം മലയാളത്തിലുണ്ടായ റിയലിസ്റ്റിക് സിനിമാക്കാരെല്ലാം അദ്ദേഹത്തെ അനുകരിച്ചു. സിനിമയില്‍ നിന്ന് വന്‍തോതില്‍ പണമുണ്ടാക്കാമെന്ന് അദ്ദേഹം ആഗ്രഹിച്ചതുമില്ല. പിന്നെയും രണ്ട് ചലച്ചിത്രങ്ങള്‍ അദ്ദേഹം സൃഷ്ടിച്ചെങ്കിലും അതും വിജയിച്ചില്ല.
തീര്‍ച്ചയായും കാണേണ്ട പത്തു മലയാള ചിത്രങ്ങളുടെ പട്ടിക തെരഞ്ഞെടുത്തവര്‍ ‘ന്യൂസ്പേപ്പര്‍ ബോയി’യെയും അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1955ല്‍ ഈ സിനിമ കണ്ട പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും ഇന്നത്തെ കാലത്തെ പുതുതലമുറ സിനിമകളെക്കാള്‍ നിലവാരം പുലര്‍ത്തുന്നതാണ് ന്യൂസ്പേപ്പര്‍ ബോയ്. ആസ്വാദക നിലവാരത്തിലുണ്ടായ മാറ്റം ഈ സിനിമയെ ഇന്നത്തെ കാലത്ത് സ്വീകാര്യമാക്കുമെന്നതിനും തര്‍ക്കമില്ല. സിനിമാ വിദ്യാര്‍ത്ഥികള്‍ക്കും സിനിമയെ ഗൗരവത്തോടെ സമീപിക്കുന്നവര്‍ക്കും ‘ന്യൂസ്പേപ്പര്‍ ബോയി’യും പി.രാംദാസും പഠനവിഷയമാക്കാവുന്നതാണ്. തന്റെ സിനിമ ഷഷ്ഠ്യബ്ദപൂര്ത്തിയാഘോഷിക്കാന് ഒരു വര്‍ഷം മാത്രമുള്ളപ്പോഴാണ് രാംദാസ് വിടപറയുന്നത്. അറുപതും കടന്ന് ന്യൂസ്പേപ്പര്‍ ബോയിയും രാംദാസും ജിവിച്ചിരിക്കും. ‘ന്യൂസ് പേപ്പര്‍ ബോയി’ പാഴാകാത്ത പരീക്ഷണമാകുന്നതും അതിനാലാണ്.
ആര്. പ്രദീപ്
E-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: