ന്യൂദല്‍ഹി: പിഡിപി ചെയര്മാന് അബ്ദുള്‍നാസര്‍ മദനിയെ മോചിപ്പിക്കരുതെന്ന് കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്കി. ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന മദനിക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നും ജാമ്യം കിട്ടുന്നതിനായി മദനി തെറ്റായ വിവരങ്ങള്‍ നല്‍കുകയാണെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കര്‍ണ്ണാടക സര്‍ക്കാര്‍ വ്യക്തമാക്കുന്നു. മദനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് മദനിക്കെതിരായി കര്‍ണ്ണാടക സര്‍ക്കാര്‍ കോടതിയില്‍ നിലപാട് അറിയിച്ചിരിക്കുന്നത്.
അബ്ദുള്‍ നാസര്‍ മദനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമില്ല. സ്ഫോടനക്കേസില്‍ നിന്നും ജാമ്യം ലഭിക്കുന്നതിനായും സഹതാപം നേടിയെടുക്കുന്നതിനുമാണ് ആരോഗ്യനില മോശമാണെന്ന് പ്രചരിപ്പിക്കുന്നത്. കേസിലെ 31-ാം പ്രതിയായ മദനിക്ക് ജാമ്യം നല്‍കേണ്ട സാഹചര്യമല്ലുള്ളത്. നിലവിലെ സാഹചര്യത്തില്‍ മദനിക്ക് ജാമ്യം നല്കിയാല് വിചാരണയെ പ്രതികൂലമായി ബാധിക്കും, കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കര്‍ണ്ണാടക സര്‍ക്കാര്‍ വ്യക്തമാക്കി.
മദനിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് ജനുവരി 29ന് സുപ്രീംകോടതി കര്‍ണ്ണാടക സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ നാലുതവണ ആവശ്യപ്പെട്ടിട്ടും ചികിത്സയ്ക്ക് മദനി തയ്യാറായില്ലെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ കോടതി അറിയിച്ചതോടെ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ഇതനുസരിച്ച് തയ്യാറാക്കിയ സത്യവാങ്മൂലമാണ് ഇന്നലെ കോടതിയില്‍ നല്‍കിയത്. ബാംഗ്ലൂരിലെ അഗര്‍വാള്‍ ആശുപത്രിയില്‍ നേത്രരോഗവിഭാഗത്തില്‍ മദനിയെ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ പ്രമേഹം അനിയന്ത്രിതമായി തുടരുന്നതിനാല്‍ ശസ്ത്രക്രിയ നടത്താന്‍ സാധിക്കില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ വീണ്ടും ജയിലിലേക്ക് മാറ്റുകയായിരുന്നു.
മദനിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്ന കര്‍ണ്ണാടക സര്‍ക്കാരിന്റെ നിലപാടിനെതിരെ എതിര്‍സത്യവാങ്മൂലം നല്‍കുമെന്ന് മദനിയുടെ അഭിഭാഷകന് അഡ്വ. ഉസ്മാന് അറിയിച്ചിട്ടുണ്ട്. അടിയന്തിര ചികിത്സ നല്‍കണമെന്ന സുപ്രീംകോടതി ഉത്തരവ് കര്‍ണ്ണാടക സര്‍ക്കാര്‍ ലംഘിച്ചിരിക്കുകയാണ്. ആശുപത്രിയില്‍ കൊണ്ടുപോയി ഒരുമണിക്കൂറിനകം തിരികെ ജയിലിലാക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും മദനിയുടെ അഭിഭാഷകന് ആരോപിച്ചു. മോചനം അനുവദിക്കരുതെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയതോടെ മദനിയുടെ മോചനക്കാര്യത്തില്‍ ഇന്ന് സുപ്രീംകോടതിയില്‍ നിന്നും പ്രതികൂല നിലപാട് ഉണ്ടാകാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: