ബാങ്കോക്ക്: ദക്ഷിണ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മലേഷ്യന്‍ വിമാനത്തിന്റെ 300 ഓളം അവശിഷ്ടങ്ങളുടെ ചിത്രങ്ങള്‍ മലേഷ്യന്‍ ഉപഗ്രഹം പുറത്തുവിട്ടു.
പടിഞ്ഞാറന്‍ ഓസ്ട്രേലിയയുടെ തലസ്ഥാനമായ പെര്‍ത്തില്‍ നിന്നും 2,700 കിലോമീറ്റര്‍ മാറിയാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. രണ്ട് മുതല്‍ 15 മീറ്റര്‍ വരെ വലിപ്പമുള്ള അവശിഷ്ടങ്ങളാണ് ഉപഗ്രഹം കണ്ടെത്തിയത്. ജിയോ ഇന്‍ഫര്‍മേഷന്‍ ആന്റ് സ്പെയ്സ് ടെക്നോളജി ഡെവലപ്മെന്റ് ഏജന്‍സിയുടെ ഉപഗ്രഹമാണിത്. ഉപഗ്രഹം കണ്ടെത്തിയ അവശിഷ്ടം മലേഷ്യന്‍ വിമാനത്തിന്റേതെന്ന് ഉറപ്പില്ലെന്നും ഇത് അനുമാനം മാത്രമാണെന്നും ഏജന്‍സിയുടെ എക്സിക്യൂട്ടിവ് ഡയറക്ടര്‍ അനോണ്ഡ് സ്നിഡ്വോങ്ങ്സ് പറഞ്ഞു. തങ്ങള്‍ക്ക് ലഭിച്ച വിവരങ്ങളും ചിത്രങ്ങളും മലേഷ്യന്‍ സര്‍ക്കാരിന് കൈമാറി. ഭൂമിയെ നിരീക്ഷിക്കുന്ന തായ്ലാന്റിന്റെ ഏക ഉപഗ്രഹമാണിതെന്നും, കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തു വിടാന്‍ സാധിക്കുമെന്നും അനോണ്ഡ് വ്യക്തമാക്കി.
ഫ്രാന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍ബസ് ഡിഫന്‍സ് ആന്റ് സ്പെയ്സിന്റെ ഉപഗ്രഹം 122 വിമാനാവശിഷ്ടങ്ങളുടെ ചിത്രം കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. ഇതിനു മുന്നോടിയായി ചൈനയും ഓസ്ട്രേലിയയും ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തു വിട്ടിരുന്നു. മാര്‍ച്ച് എട്ടിന് മലേഷ്യയിലെ കോലാലംപൂരില്‍ നിന്നും ചൈനയിലെ ഹോങ്കോങ്ങിലേക്ക് 239 പേരുമായി പുറപ്പെട്ട വിമാനം കടലില്‍ തകര്‍ന്ന് വീണിരിക്കാമെന്നാണ് നിലവിലെ നിഗമനം.
വിമാനത്തിനായി നിരവധി രാജ്യങ്ങളുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. അമേരിക്കയില്‍ നിന്നും അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. ബ്ലാക്ക് ബോക്സ് കണ്ടെത്തിയാല്‍ മാത്രമെ വിമാനത്തിന് എന്ത് സംഭവിച്ചു എന്നത് കൃത്യമായി പറയാന്‍ കഴിയുകയുള്ളു. ഇനി തിരച്ചില്‍ സംഘത്തിന്റെ മുന്നില്‍ വെറും പത്ത് ദിവസങ്ങള്‍ മാത്രമെ ശേഷിക്കുന്നുള്ളു. അപകടം കഴിഞ്ഞ് 30 ദിവസം വരെ മാത്രമെ ബ്ലാക്ക് ബോക്സിന് വികിരണം പുറപ്പെടുവിക്കാന്‍ സാധിക്കുകയുള്ളു. ഇതിനുള്ളില്‍ ബോക്സ് കണ്ടെത്താനുള്ള ശ്രമത്തിലാണ് തിരച്ചില്‍ സംഘം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: