ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ഭരണ സംവിധാനത്തില്‍ വന്‍ ശുദ്ധികലശം ലക്ഷ്യമിട്ട് രാജ്യത്തെ പരമോന്നത കോടതിയുടെ കര്‍ശന ഇടപെടല്‍. ഒത്തുകളി-വാതുവയ്പ്പ് വിവാദങ്ങളുടെ കളങ്കം പേറുന്ന എന്‍. ശ്രീനിവാസന് പകരം ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്കറെ താത്കാലികമായി ബിസിസിഐ അധ്യക്ഷനാക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. ഒത്തുകളിയുടെ പേരില്‍ സംശയത്തിന്റെ നിഴലിലായ ചെന്നൈ സൂപ്പര്‍ കിങ്ങ്സ്, രാജസ്ഥാന് റോയല്‍സ് എന്നീ ടീമുകളെ ഐപിഎല്ലില്‍ നിന്ന് വിലക്കാനും കോടതി ബിസിസിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
തന്റെ ഉടമസ്ഥതയിലെ സൂപ്പര്‍ കിങ്ങ്സിനെതിരായ കോടതിയുടെ നിരീക്ഷണങ്ങള്‍ ശ്രീനിവാസനേറ്റ തിരിച്ചടിയുടെ ആഘാതമേറ്റി. ശ്രീനിവാസന് ഒഴിഞ്ഞില്ലെങ്കില്‍ പുറത്താക്കുമെന്ന് കോടതി കഴിഞ്ഞ ദിവസം തറപ്പിച്ചുപറഞ്ഞിരുന്നു. നിര്‍ദേശങ്ങളോടുള്ള ബിസിസിഐയുടെ പ്രതികരണം ഇന്ന് കോടതിയെ അറിയിക്കണം. ബിസിസിഐയുടെ നിലപാട് അറിഞ്ഞശേഷം കേസില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും.
ശ്രീനിവാസനെ നീക്കി ഗവാസ്കറെ ബിസിസിഐ പ്രസിഡന്റ് പദത്തില്‍ അവരോധിക്കണമെന്ന് ജസ്റ്റിസ് എ.കെ. പട്നായിക്കിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് നിര്‍ദേശിച്ചത്. ബിസിസിഐയുടെ പ്രവര്‍ത്തനത്തില്‍ ശ്രീനിവാസന്റെ സ്ഥാപനമായ ഇന്ത്യാ സിമന്റ്സിലെ ഉദ്യോഗസ്ഥര്‍ ഇടപെടുന്നത് തടയണം. സൂപ്പര്‍ കിങ്ങ്സിനെയും പ്രധാന കളിക്കാര്‍ കോഴവാങ്ങിയെന്ന ആരോപണത്തിന് വിധേയമായ രാജസ്ഥാന് റോയല്‍സിനെയും ഐപിഎല്ലില്‍ നിന്ന് മാറ്റിനിര്‍ത്താനും താത്പര്യപ്പെടുന്നു, കോടതി വ്യക്തമാക്കി.
ഐപിഎല്‍ ഒത്തുകളി- കോഴ വിവാദം അന്വേഷിച്ച മുദ്ഗല്‍ കമ്മിറ്റി റിപ്പോര്ട്ടിന്മേലുള്ള വാദത്തിനിടെ ബീഹാര്‍ ക്രിക്കറ്റ് അസോസിയേഷന്റെ അഭിഭാഷകന് ഹരീഷ് സാല്‍വെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചു. ഇന്ത്യാ സിമന്റ്സിലെ നിരവധി ഉദ്യോഗസ്ഥര്‍ ബിസിസിഐയുടെ പ്രവര്‍ത്തനങ്ങളില്‍ കൈകടത്തുന്നതായി സാല്‍വെ ചൂണ്ടിക്കാട്ടി. കമ്പനിയുടെ വൈസ് പ്രസിഡന്റും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെയും സൂപ്പര്‍ കിങ്ങ്സിന്റെയും ക്യാപ്റ്റനുമായ മഹേന്ദ്ര സിങ് ധോണിയുടെ പെരുമാറ്റത്തെ സംബന്ധിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ച സാല്‍വെ ഒത്തുകളിയിലും വാതുവയ്പ്പിലും എംഎസ്ഡിക്കും പങ്കുണ്ടെന്ന് പറഞ്ഞു.
ഇതേത്തുടര്‍ന്നാണ് ഇന്ത്യാ സിമന്റ്സ് ഒഫീഷ്യല്‍സിനെതിരെ കോടതി വിമര്‍ശനം ഉയര്‍ത്തിയത്. ഐപിഎല്‍ ഒത്തുകളി- വാതുവയ്പ്പു കേസില്‍ ശരിയായ രീതിയില്‍ അന്വേഷണത്തിന് തയ്യാറാണെന്ന് വാദത്തിന്റെ തുടക്കത്തില്‍ ബിസിസിഐ ബോധിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: