ആലപ്പുഴ: തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം അവശേഷിക്കെ ഇടതുവലതു മുന്നണികളില്‍ പാളയത്തില്‍പ്പട ശക്തമായി. അടിയൊഴുക്കുകളില്‍ നേതൃത്വത്തിന് ആശങ്ക.
2004ലെ തെരഞ്ഞെടുപ്പില്‍ വി.എം.സുധീരനെ പാലം വലിച്ച മുസ്ലിം ലീഗ് ഇത്തവണയും ചരിത്രം ആവര്‍ത്തിക്കാനുള്ള ശ്രമത്തിലാണെന്നതാണ് കോണ്‍ഗ്രസിനെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. 2004ലെ തെരഞ്ഞെടുപ്പില്‍ ആയിരത്തിലേറെ വോട്ടുകള്‍ക്കാണ് സുധീരന് കട പുഴകിയത്. സ്വതന്ത്രനായ വി.എസ്.സുധീരന് പിടിച്ച എണ്ണായിരത്തിലേറെ വോട്ടുകളാണ് തോല്‍വിയില്‍ നിര്‍ണായകമായത്. കരിമണല്‍ ഖാനന വിഷയത്തില്‍ സുധീരനും മുസ്ലിം ലീഗും നേരിട്ട് ഏറ്റുമുട്ടിയതിന്റെ തുടര്‍ച്ചയായാണ് സുധീരന് അപരന് രംഗത്തെത്തിയതും എല്‍ഡിഎഫ് അട്ടിമറി വിജയം നേടിയതും.
എന്നാല്‍ ഇത്തവണ കെ.സി.വേണുഗോപാലിനെതിരെ ലീഗ് നേതാവ് തന്നെ നേരിട്ട് മത്സരിക്കുന്നുവെന്നതാണ് പ്രത്യേകത. മുന്‍ ആലപ്പുഴ നഗരസഭാ വൈസ് ചെയര്‍മാനും ദീര്‍ഘകാലം കൗണ്‍സിലറുമായിരുന്ന എസ്.ബി.ബഷീറാണ് വേണുഗോപാലിന് വഴി മുടക്കാന്‍ മത്സര രംഗത്തുള്ളത്. ബഷീറിനെതിരെ നടപടിയെടുക്കുമെന്ന് ലീഗ് നേതൃത്വം പറയുന്നുണ്ടെങ്കിലും ലീഗിന്റെയും അനുഭാവികളുടെയും വോട്ട് ബഷീറിന് ലഭിക്കാനാണ് സാധ്യത. കൂടാതെ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ട മുന്‍ എഐസിസി സെക്രട്ടറിയടക്കമുള്ള മഹിളാ നേതാക്കള്‍ പ്രചാരണ രംഗത്ത് നിന്ന് വിട്ടുനില്‍ക്കുന്നതും ലീഗ് വിമതസ്ഥാനാര്‍ഥി മത്സരിക്കുന്നതും കൂട്ടി വായിക്കണമെന്നാണ് കോണ്‍ഗ്രസുകാര്‍ തന്നെ പറയുന്നത്.
യുഡിഎഫ് സ്ഥാനാര്‍ഥിക്ക് മുന്നണിക്കുള്ളിലെയും പാര്‍ട്ടിക്കുള്ളിലെയും കാലുവാരല്‍ ഭീഷണിയാണെങ്കില്‍ സിപിഎമ്മിനുള്ളിലെ വിഭാഗീയത പ്രാദേശിക തലങ്ങളില്‍ ഇപ്പോഴും ശക്തമായി നിലനില്ക്കുന്നുവെന്നതാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ചന്ദ്രബാബുവിന് തലവേദനയായി മാറിയിരിക്കുന്നത്. സാക്ഷാല്‍ വി.എസ്.അച്യുതാനന്ദന് നേതൃത്വത്തിന് മുന്നില്‍ മുട്ടുമടക്കിയെങ്കിലും വി എസ് പക്ഷക്കാരെ പ്രാദേശിക തലങ്ങളില്‍ ഔദ്യോഗിക പക്ഷം അടുപ്പിക്കുന്നില്ല. ഇതേത്തുടര്‍ന്ന് പലയിടങ്ങളിലും പ്രചാരണം നിര്‍ജീവമാണ്.
വി എസിന്റെ സ്വന്തം നാടായ അമ്പലപ്പുഴയില്‍ പ്രതിഷേധം ശക്തമായപ്പോള്‍ അമ്പലപ്പുഴ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറിയെ മാറ്റിയെങ്കിലും കാര്യമായ ഫലം കണ്ടിട്ടില്ല. പഴയ മാരാരിക്കുളം നിയോജക മണ്ഡലത്തിന്റെ പല പ്രദേശങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. വരും ദിവസങ്ങളിലും ഇതേ നില തുടര്‍ന്നാല്‍ ഇത്തവണ ആലപ്പുഴയില്‍ നിഷേധ വോട്ടുകള്‍ ചരിത്രം കുറിക്കാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: