ന്യൂദല്‍ഹി: ജുവനൈല്‍ എന്ന പദത്തിന് നിര്‍വചനം വേണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. ജുവനൈലിനെ പുനര്നിര്വചിക്കണമെങ്കില് പാര്‍ലമെന്റാണ് നിയമം പാസാക്കേണ്ടതെന്ന് ചീഫ് ജസ്റ്റീസ് പി.സദാശിവം അദ്ധ്യക്ഷനായ ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി.
ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമിയും ദല്‍ഹി കൂട്ടമാനഭംഗത്തെ തുടര്‍ന്ന് മരിച്ച പെണ്‍കുട്ടിയുടെ മാതാപിതാക്കളുമാണ് ഹര്‍ജി നല്‍കിയിരുന്നത്. കുട്ടിക്കുറ്റവാളികള്‍ ചെയ്യുന്ന കുറ്റങ്ങളുടെ തീവ്രതയ്ക്ക് ആനുപാതികമായി വിചാരണയും ശിക്ഷയും നിശ്ചയിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. 18 വയസു തികയാത്ത പ്രതിയെ ക്രിമിനല്‍ കോടതിയില്‍ വിചാരണ ചെയ്യാതിരിക്കുന്നത് ആഗോള തലത്തില്‍ തന്നെ നിരവധി പഠനങ്ങളും മറ്റും നടത്തിയ ശേഷം തീരുമാനിച്ചിരിക്കുന്നതാണ്. ഇത് നിയമത്തിന്റെ യഥാര്‍ത്ഥ അളവുകോലായി കാണേണ്ടതാണെന്നും കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സിദ്ധാര്‍ത്ഥ് ലുത്ര പറഞ്ഞു.
ദല്‍ഹിയില്‍ പെണ്‍കുട്ടി മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതിക്ക് സംഭവം നടക്കുമ്പോള്‍ 18 വയസ് തികയാന്‍ മൂന്നു മാസം ബാക്കിയുണ്ടായിരുന്നു. തുടര്‍ന്ന് ജുവനൈല്‍ കോടതിയില്‍ വിചാരണ ചെയ്ത പ്രതിയെ മൂന്നു വര്‍ഷത്തേക്ക് ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയയ്ക്കുകയായിരുന്നു. ബലാല്‍സംഗം, മോഷണം, കൊലപാതകം എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ തെളിഞ്ഞത്. പെണ്‍കുട്ടിയോട് ഏറ്റവും ക്രൂരമായി പെരുമാറിയത് ഇയാളാണെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 16നാണ് ദല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ 23കാരിയായ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായത്. തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി 13 ദിവസങ്ങള്‍ക്കു ശേഷം സിംഗപ്പൂരിലെ ആശുപത്രിയില്‍ വച്ച് മരിച്ചു. കേസില്‍ മൊത്തം അഞ്ചു പ്രതികളാണുള്ളത്. മറ്റു നാല് പ്രതികള്‍ക്കും കോടതി വധശിക്ഷ വിധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: