ന്യൂദല്‍ഹി: വിഷം ഉള്ളില്‍ച്ചെന്നല്ല മരണം സംഭവിച്ചതെന്ന ആന്തരികാവയവ പരിശോധനാ റിപ്പോര്‍ട്ട് പുറത്തുവരികയും വിവാദം അവസനിപ്പിക്കണമെന്ന് സുനന്ദയുടെ കുടുംബം അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടും സുനന്ദ പുഷ്ക്കറിന്റെ ദുരൂഹമരണം തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ശശി തരൂരിനെ വേട്ടയാടുന്നു. സുനന്ദയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ദല്‍ഹി പോലീസ് ഇക്കാര്യത്തില്‍ വേണ്ടത്ര താല്‍പ്പര്യം കാണിക്കാത്തതാണ് ഇതിനു കാരണം. കേസ് സ്വതന്ത്രമായി അന്വേഷിക്കാതിരിക്കാന്‍ പോലീസിനുമേല്‍ ഉന്നതകേന്ദ്രങ്ങളില്‍നിന്ന് സമ്മര്‍ദ്ദമുണ്ടെന്ന റിപ്പോര്‍ട്ട് തരൂരിനെ സംശയത്തിന്റെ കരിനിഴലില്‍ നിര്‍ത്തുകയാണ്.
കേസ് വിവിധ വകുപ്പുകളിലിട്ട് തട്ടിക്കളിക്കുന്ന ദല്‍ഹി പോലീസ് ഇത് എന്തുകൊണ്ടാണെന്ന് കൃത്യമായ മറുപടി നല്കാന് തയ്യാറാവുന്നില്ല. കേസന്വേഷണം മുന്നോട്ടു കൊണ്ടുപോകാന്‍ ആര്‍ക്കും താല്‍പ്പര്യമില്ലെന്നാണ് ദല്‍ഹി പോലീസിലെ ക്രൈബ്രാഞ്ച് വൃത്തങ്ങള്‍ നല്കുന്ന സൂചന.
ഈ വര്‍ഷം ജനുവരി 17 നാണ് ദല്‍ഹിയിലെ ഒരു സ്വകാര്യ ഹോട്ടല്‍ മുറിയില്‍ സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കേസിനെക്കുറിച്ച് ആദ്യം അന്വേഷിച്ച സബ്ഡിവിഷണല്‍ മജിസ്ട്രേറ്റ് ഒരാഴ്ചയ്ക്കകം സൗത്ത് ഡിസ്ട്രിക് പോലീസിന് റിപ്പോര്‍ട്ട് നല്കി. വിഷബാധയേറ്റാണ് സുനന്ദ പുഷ്ക്കര്‍ മരിക്കാനിടയായതെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് കേസ് അന്വേഷിക്കാന്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് പോലീസിനോട് നിര്‍ദ്ദേശിച്ചു. മാരക സ്വഭാവമുള്ളതായിരുന്നില്ലെങ്കിലും സുനന്ദയുടെ ശരീരത്തില്‍ ഒരു ഡസനിലേറെ മുറിവുകള്‍ ഉണ്ടായിരുന്നതായി ആന്തരികാവയവ പരിശോധനാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
അന്വേഷണം ആരംഭിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. എന്നാല്‍ കേസ് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് തയ്യാറായില്ല. കൂടുതലൊന്നും അന്വേഷിക്കാനില്ലെന്ന കാരണം പറഞ്ഞായിരുന്നു ഇത്. അതേസമയം, വകുപ്പില്‍ വേണ്ടത്ര ജീവനക്കാരില്ലാത്തതാണ് അന്വേഷണത്തിന് തടസ്സമായതെന്ന മറുപടിയാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന് ചില മാധ്യമങ്ങളോട് പറഞ്ഞത്. ഇപ്പോള്‍ തന്നെ നിരവധി കേസുകള്‍ കെട്ടിക്കിടക്കുകയാണെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ഇപ്പോള്‍ കേസ് വീണ്ടും ക്രൈംബ്രാഞ്ച് സൗത്ത് ഡിസ്ട്രിക്ട് പോലീസിന് കൈമാറിയിരിക്കുകയാണ്. ജനുവരി 23 നാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. കേസിന്റെ സങ്കീര്‍ണ സ്വഭാവം കണക്കിലെടുത്തായിരുന്നു അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.
യാതൊരു അന്വേഷണവും നടത്താതെ കേസ് ക്രൈംബ്രാഞ്ചില്‍നിന്ന് തിരിച്ചെത്തിയതിനെ സൗത്ത് ഡിസ്ട്രിക് പോലീസ് ന്യായീകരിക്കുകയാണ്. കേസിന്റെ തുടര്‍ച്ച നഷ്ടമാകാതിരിക്കാനാണ് ഇതെന്ന് അവര്‍ പറയുന്നു. എന്നാല്‍ തുടര്‍ച്ച നഷ്ടമാകാതിരിക്കാനാണെങ്കില് എന്തിന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി എന്ന ചോദ്യത്തിന് പോലീസിന്റെ ഭാഗത്തുനിന്ന് മറുപടിയില്ല. അന്വേഷണം ശരിയായ ദിശയില്‍ പോകാതിരിക്കാന്‍ പോലീസും ക്രൈംബ്രാഞ്ചും ഒത്തുകളിക്കുകയാണെന്ന ധാരണയാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ഇതിനു കാരണം ഉന്നതങ്ങളില്‍നിന്നുള്ള സമ്മര്‍ദ്ദമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഐഎസ്ഐയുടെ ചാരവനിതയെന്ന് കരുതപ്പെടുന്ന പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറുമായി തന്റെ ഭര്‍ത്താവ് ശശി തരൂരിന് അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് സുനന്ദ പുഷ്ക്കര്‍ മരണപ്പെട്ടത്. ഇത് വിവാദത്തിന്റെ കേന്ദ്രബിന്ദുവാക്കി തരൂരിനെ മാറ്റിയിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ ഒരു ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ മെഹര്‍ തരാറിനെക്കുറിച്ച് ചോദ്യമുയര്‍ന്നതോടെ ശശി തരൂര്‍ വേദി വിട്ടുപോവുകയുണ്ടായി. സുനന്ദയുടെ മരണത്തില്‍ താന്‍ നിരപരാധിയാണെന്ന് തരൂര്‍ ആവര്‍ത്തിച്ച് അവകാശപ്പെടുന്നുണ്ടെങ്കിലും അന്വേഷണത്തിലെ പാളിച്ചകളും കാലതാമസവും അദ്ദേഹത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: