പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന വിഷയമാണ് ആറന്മുള വിമാനത്താവള നിര്‍മ്മാണം. ഇതുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ പ്രധാന മൂന്ന് സ്ഥാനാര്‍ത്ഥികളുടെ നിലപാടുകള്‍ ഇവിടെ ചര്‍ച്ചാവിഷയമാകുകയാണ്. നിരവധി വാദഗതികള്‍ നിരത്തിയും ചില ആരോപണങ്ങള്‍ തൊടുത്തുവിട്ടും സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ നിലപാടിനെ ന്യായീകരിക്കുന്നു. സമൂഹം ചിന്തിക്കുന്നത് തന്നോടൊപ്പമാണെന്നാണ് ഓരോ സ്ഥാനാര്‍ത്ഥിയും പറയുന്നത്. ഇവിടെ ആറന്മുളയുടെ മനസ്സറിഞ്ഞ് നിലപാട് സ്വീകരിക്കുന്നവര്‍ക്ക് പോരാട്ടത്തില്‍ മുന്‍തൂക്കമുണ്ടാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ആറന്മുള വിമാനത്താവള പദ്ധതിക്ക് അനുമതി നല്കിയതുതന്നെ വി.എസ്. ന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാരാണെന്ന് നിലവിലുള്ള എംപി ആന്റോ ആന്റണി വ്യക്തമാക്കി. നിയമവിരുദ്ധമായി ഒരു നിലപാടും ഈ സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം അടിവരയിട്ട് പറയുന്നു. ആറന്മുളയിലെ ഏറ്റെടുത്ത സ്ഥലം വ്യാവസായിക മേഖലയായി പ്രഖ്യാപിച്ച തെറ്റ് തിരുത്താനാണ് ഈ സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിമാനത്താവള നിര്‍മ്മാണം സംബന്ധിച്ച് ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ വ്യാജ പ്രചാരണങ്ങള്‍ മാത്രമാണ്. പദ്ധതികൊണ്ട് ആറന്മുള ക്ഷേത്രത്തിന് യാതൊന്നും സംഭവിക്കില്ല. പദ്ധതിക്ക് ജനങ്ങളുടെ പിന്തുണയുണ്ടെന്നും ആന്റോ ആന്റണി എംപി ആവശ്യപ്പെടുന്നു.
ഒരു വിമാനത്താവള പദ്ധതിയെയല്ല താന്‍ എതിര്‍ക്കുന്നതെന്ന് എല്‍ഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ത്ഥി പീലിപ്പോസ് തോമസ് പറയുന്നു. വ്യക്തമായ പഠനം നടത്തിയതിന് ശേഷം മാത്രമാവണം വിമാനത്താവള നിര്‍മ്മാണം. പക്ഷെ അത് സിയാല്‍ മാതൃകയില്‍ നിര്‍മ്മിക്കണം. 51 ശതമാനം ഓഹരി സര്ക്കാരിനുള്ളതാവണം. സ്ഥലത്തിന്റെ ലഭ്യതകൂടി കണക്കിലെടുത്തുവേണം പദ്ധതികള്‍ നടപ്പിലാക്കാന്‍. ഇപ്പോള്‍ ആറന്മുളയില് നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതി പരിസ്ഥിതിയെ തകര്‍ക്കുമെന്നുറപ്പാണ്. 1500 വര്‍ഷം പഴക്കവും പാരമ്പര്യവുമുള്ള ക്ഷേത്രത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ഈ പ്രദേശത്ത് ഒരു വിമാനത്താവളം നിര്‍മ്മിക്കാമെന്ന് ഒരു പഠനത്തിലും തെളിഞ്ഞിട്ടില്ല. നിയമലംഘനങ്ങളാണ് ഇതിന് പിന്നില്‍ നടന്നിട്ടുള്ളത്. കോണ്‍ഗ്രസില്‍ നിന്നും രാജിവെയ്ക്കാനുള്ള ഒരു കാരണം മാത്രമാണ് ആറന്മുള വിമാനത്താവള വിഷയം. പലനയപരിപാടികളിലും കഠിനമായ എതിര്‍പ്പ് നേരിടേണ്ടിവന്നതിനെത്തുടര്‍ന്ന് പാര്‍ട്ടിക്കകത്ത് തനിക്ക് ഉണ്ടായിരുന്ന പരിഗണനകൂടി നഷ്ടമായി. എതിര്‍പ്പ് വര്‍ദ്ധിച്ചപ്പോള്‍ രാജിവെച്ച് പുറത്തുവരികെയായിരുന്നുവെന്നും പീലിപ്പോസ് തോമസ് വ്യക്തമാക്കി.
2ജി ഇടപാടിന് സമാനമായ അഴിമതിയാണ് ആറന്മുള വിമാനത്താവള നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ളതെന്ന് ബിജെപി സ്ഥാനാര്‍ത്ഥി എം.ടി രമേശ് വ്യക്തമാക്കി. രാജ്യത്ത് ഒരു പദ്ധതിക്കും ലഭിക്കാത്ത പിന്തുണയും ആനൂകൂല്യങ്ങളുമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും ഇതിനായി ലഭിച്ചിട്ടുള്ളത്.ഇതുവരെ ലഭ്യമായ അനുമതികള്‍ നിയമവിരുദ്ധമായ മാര്‍ഗ്ഗത്തിലൂടെയാണ് നേടിയെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാടിന്റെ പൈതൃകത്തെ തകര്‍ക്കുന്ന ഇത്തരം പദ്ധതികളെ അംഗീകരിക്കാനാവില്ല. വിമാനത്താവള പദ്ധതിക്കെതിരേ തുടക്കംമുതല്‍ തന്നെ ബിജെപി നിലപാട് സ്വീകരിച്ചിരുന്നു. പിന്നീട് പ്രദേശത്തുള്ള ജനങ്ങളുടെ കൂട്ടായ്മയായ പൈതൃകഗ്രാമകര്‍മ്മസമിതി സമരം ഏറ്റെടുത്തപ്പോള്‍ ധാര്‍മ്മികമായ പിന്തുണ ബിജെപി നല്കി. ഈ നിലപാട് രാഷ്ട്രീയമായി പ്രയോജനപ്പെടുത്താന്‍ ബിജെപി ശ്രമിച്ചിട്ടില്ലെന്നും രമേശ് വ്യക്തമാക്കി.
ആറന്മുളയില് വിമാനത്താവളം നിര്‍മ്മിക്കുന്ന എന്നത് മണ്ഡലത്തിലെ എം.പിയായ ആന്റോ ആന്റണിയുടെ മാത്രം സ്വപ്നമാണ്. വിമാനത്താവള നിര്‍മ്മാണ കമ്പനിയായ കെജിഎസ് ഗ്രൂപ്പിന്റെ അംബാസിഡറിനേപോലെയാണ് എംപി പ്രവര്‍ത്തിക്കുന്നത്. വിമാനത്താവള നിര്‍മ്മാണത്തിന് പിന്നില്‍ കെജിഎസ് ഗ്രൂപ്പ് മാത്രമല്ലെന്നും കോണ്‍ഗ്രസിലെ ഉന്നത നേതൃത്വവുമായി ബന്ധമുള്ള ചിലരുണ്ടെന്നും ജനങ്ങള്‍ കരുതുന്നതായി രമേശ് പറഞ്ഞു.
ചരിത്ര പ്രസിദ്ധമായ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണ് ഈ പദ്ധതി. പദ്ധതി നടപ്പിലാക്കണമെങ്കില്‍ ക്ഷേത്ര കൊടിമരത്തിന്റെ ഉയരം കുറയ്ക്കണമെന്നും ക്ഷേത്ര ഗോപുരത്തിന്റെ നിര്‍മ്മിതിയില്‍ മാറ്റം വരുത്തണമെന്നുമുള്ള പഠനങ്ങള്‍ പുറത്തുവന്നിരുന്നു. ഹൈക്കോടതി നിയോഗിച്ച കമ്മീഷന് റിപ്പോര്‍ട്ടിലും ഈ വസ്തുതകള്‍ പരാമര്‍ശിച്ചിരുന്നു. കൂടാതെ ആറന്മുളയിലെ നീര്‍ത്തടങ്ങള്‍ മണ്ണിട്ട് നികത്തുന്നത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളുയര്ത്തുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.
വിവാദ പദ്ധതിയ്ക്ക് പ്രാരംഭം കുറിച്ചത് വി.എസ്.അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. അന്ന് വ്യവസായ മന്ത്രി എളമരം കരീമായിരുന്നു. ആ കാലഘട്ടത്തില്‍ ജില്ലയിലെ സിപിഎം എംഎല്‍എമാര്‍ പദ്ധതിയെ പിന്തുണയ്ക്കുകയായിരുന്നു ചെയ്തത്. 2011 ല്‍ ഭരണമാറ്റം സംഭവിച്ചിരുന്നില്ലായെങ്കില്‍ കെജിഎസ് ഗ്രൂപ്പിനന്റെ സ്പോണ്‍സര്‍മാര്‍ സിപിഎമ്മും, അന്നത്തെ വ്യവസായ മന്ത്രിയുമായിരുന്നുവെന്നും രമേശ് കൂട്ടിച്ചേര്‍ത്തു.
വിമാനത്താവളത്തിനെതിരായ ജനവികാരം ശക്തമായപ്പോള്‍ സിപിഎം നിലപാട് മാറ്റാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു. എങ്കിലും ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ അവര്‍ക്ക് കഴിയില്ല. കോണ്‍ഗ്രസ് ഒന്നാം പ്രതിയാണെങ്കില്‍ സിപിഎമ്മാണ് രണ്ടാം പ്രതിയെന്ന് രമേശ് പറഞ്ഞു.
മണ്ഡലത്തിലെ എല്‍ഡിഎഫ് സ്വതന്ത്രനായ പീലിപ്പോസ് തോമസിനെ വിമാനത്താവള വിരുദ്ധ സമരത്തിന്റെ പേരില്‍ അവതരിപ്പിക്കുന്നത് പരിഹാസ്യമാണ്. സമരത്തിന്റെ ചില സന്ദര്‍ഭങ്ങളില്‍ അദ്ദേഹത്തിന്റെ സാന്നിദ്ധ്യമുണ്ടായിട്ടുണ്ട്. എന്നാല്‍ സ്ഥാനാര്‍ത്ഥിത്വവും ആറന്മുള സംബന്ധിച്ച നിലപാടും കൂട്ടിക്കുഴയ്ക്കാനാവില്ല. വിമാനത്താവളത്തിനായി ശക്തമായ നിലപാട് പീലിപ്പോസ് തോമസ് സ്വീകരിച്ചിരുന്നെങ്കില്‍ അദ്ദേഹം മുമ്പുതന്നെ രാജിവെയ്ക്കണമായിരുന്നു. ആറന്മുളക്കാരുടെ എതിര്‍പ്പിനെ മറികടന്ന് സര്‍ക്കാര്‍ വിമാനത്താവള കമ്പനിയില്‍ പത്തുശതമാനം ഓഹരിയെടുത്തപ്പോള് അദ്ദേഹത്തിന് രാജിവെയ്ക്കാമായിരുന്നു. കെപിസിസി എക്സിക്യൂട്ടീവില്‍ ഈ പ്രശ്നം അവതരിപ്പിച്ചപ്പോഴും പീലിപ്പോസ് രാജിവെച്ചില്ല. യുപിഎ സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തില്‍ ആറന്മുള പദ്ധതിയുടെ പേര് ഉള്‍പ്പെടുത്തിയിട്ടും അദ്ദേഹം രാജിവെച്ചില്ല.
അദ്ദേഹത്തിന്റെ ഇപ്പോഴുള്ള രാജി ആറന്മുളയ്ക്ക് വേണ്ടിയല്ല. ഇക്കുറി പത്തനംതിട്ട ലോക്സഭാമണ്ഡലത്തില്‍ മത്സരിക്കാന്‍ പീലിപ്പോസ് തോമസ് താല്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചു. സീറ്റിന് വേണ്ടി സിപിഎമ്മിലേക്ക് ചേക്കേറുകമാത്രമാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. പീലിപ്പോസ് തോമസിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം കാട്ടിയ വ്യഗ്രത പരിഹാസ്യമാണ്. ആര്‍ക്കും എപ്പോഴും കടന്നുചെല്ലാവുന്ന വഴിയമ്പലമായി സിപിഎം മാറിക്കഴിഞ്ഞു. പക്ഷെ ജനങ്ങള്‍ ഇതെല്ലാം തിരിച്ചറിയുന്നുണ്ടെന്നും ബിജെപി സ്ഥാനാര്‍ത്ഥി എം.ടി.രമേശ് പറഞ്ഞു.
ജി. സുനില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: