മിര്‍പൂര്‍: അവസാന ഓവറിലെ മൂന്നും നാലും പന്തുകള്‍ അതിര്ത്തിക്കുപുറത്തേക്ക് പറത്തിയ ഡാരന്‍ സമി ഓസ്ട്രേലിയക്കെതിരെ വിന്‍ഡീസിന് തകര്‍പ്പന്‍ വിജയം സമ്മാനിച്ചു. ഇന്നലെ ഗ്രൂപ്പ് രണ്ടില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് വിന്‍ഡീസ് കംഗാരുക്കള്‍ക്കെതിരെ വിജയം ആഘോഷിച്ചത്. രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ഓസ്ട്രേലിയയുടെ സെമിഫൈനല്‍ പ്രതീക്ഷ ഏറെക്കുറെ തകരുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 20 ഓവറില്‍ 8 വിക്കറ്റിന് 178 റണ്‍സെന്ന മികച്ച സ്കോര്‍ പടുത്തുയര്‍ത്തി. 45 റണ്‍സെടുത്ത ഗ്ലെന്‍ മാക്സ്വെല്ലാണ് ഓസീസ് നിരയിലെ ടോപ് സ്കോറര്‍. മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് രണ്ട് പന്തുകള്‍ ബാക്കിനില്‍ക്കേ നാല് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്ത് ലക്ഷ്യം മറികടന്നു. 13 പന്തില്‍ നിന്ന് രണ്ട് ഫോറും മൂന്ന് സിക്സറുമടക്കം പുറത്താകാതെ 34 റണ്‍സെടുത്ത സമിയും 12 പന്തില്‍ നിന്ന് രണ്ട് വീതം ഫോറും സിക്സറുമടക്കം 27 റണ്‍സെടുത്ത ഡ്വെയ്ന്‍ ബ്രാവോയും ചേര്‍ന്നാണ് പരാജയത്തിന്റെ വക്കില്‍ നിന്ന് വിന്‍ഡീസിനെ വിജയതീരത്തെത്തിച്ചത്. ഇരുവര്‍ക്കും പുറമെ ക്രിസ് ഗെയില്‍ 53 റണ്‍സുമെടുത്തു. അവസാന മൂന്ന് ഓവറില്‍ നിന്ന് 42 റണ്‍സായിരുന്നു വിന്‍ഡീസിന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. 18-ാം ഓവറില്‍ 11 റണ്‍സെടുത്തതോടെ 12 പന്തില്‍ നിന്ന് 31 റണ്‍സായിരുന്നു വിന്‍ഡീസിന് വേണ്ടിയിരുന്നത്. 19-ാം ഓവര്‍ എറിഞ്ഞ സ്റ്റാര്‍ക്കിന്റെ ഓവറില്‍ 19 റണ്‍സ് അടിച്ചുകൂട്ടിയതോടെ അവസാന ഓവറില്‍ വിജയിക്കാന്‍ 12 റണ്‍സ് എന്ന നിലയിലായി. ഫള്‍ക്നര്‍ എറിഞ്ഞ അവസാന ഓവറിലെ ആദ്യ രണ്ട് പന്തുകളിലും റണ്‍സെടുക്കാന്‍ കഴിയാതിരുന്നതോടെ നാല് പന്തുകളില്‍ നിന്ന് 12 റണ്‍സ് എന്ന നിലയിലായി. എന്നാല്‍ മൂന്നാം പന്ത് ലോംഗ് ഓഫിന് മുകളിലൂടെയും അടുത്ത പന്ത് സ്ട്രെയിറ്റ് ഡൈവിലൂടെയും സമി സിക്സറിന് പറത്തിയതോടെ അപ്രതീക്ഷിതമായ വിജയം വിന്‍ഡിസിന് സ്വന്തമായി. സമിയാണ് മാന്‍ ഓഫ് ദി മാച്ച്. മൂന്ന് മത്സരങ്ങള്‍ കളിച്ച വിന്‍ഡീസിന്റെ രണ്ടാം വിജയമാണിത്.
നേരത്തെ ടോസ് നേടിയ ഓസ്ട്രേലിയന്‍ നായകന് ജോര്‍ജ് ബെയ്ലി ബാറ്റിംഗ് തെരഞ്ഞെടുത്തു. ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാരായ ഫിഞ്ചും വാര്‍ണറും ചേര്‍ന്ന് ടീമിന് നല്‍കിയത്. സ്കോര്‍ 33 റണ്‍സിലെത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 16 റണ്‍സെടുത്ത ഫിഞ്ചിനെ സാമുവല്‍സ് ബൗള്‍ഡാക്കി.
സ്കോര്‍ 41-ല്‍ എത്തിയപ്പോള്‍ 20 റണ്‍സെടുത്ത വാര്‍ണറെ ബദ്രിയും ബൗള്‍ഡാക്കി. ഇതേ സ്കോറില്‍ തന്നെ മൂന്നാം വിക്കറ്റും കംഗാരുക്കള്‍ക്ക് നഷ്ടമായി. രണ്ട് റണ്‍സെടുത്ത വാട്സണെ നരേയ്ന്റെ പന്തില്‍ രാംദിന് സ്റ്റാമ്പ് ചെയ്തു. പിന്നീട് നാലാം വിക്കറ്റില്‍ മാക്സ്വെല്ലും ബെയ്ലിയും ചേര്‍ന്ന് സ്കോര്‍ 77-ല്‍ എത്തിച്ചു. എന്നാല്‍ 12 റണ്‍സെടുത്ത ബെയ്ലിയെ സാമുവല്‍സിന്റെ പന്തില്‍ സമി പിടികൂടി. സ്കോര്‍ 100-ല്‍ എത്തിയപ്പോള്‍ 22 പന്തില്‍ നിന്ന് അഞ്ച് ഫോറുംമൂന്ന് സിക്സറുമടക്കം 45 റണ്‍സെടുത്ത മാക്സ്വെല്ലിനെ ബദ്രിയുടെ പന്തില്‍ ബ്രാവോ കയ്യിലൊതുക്കി. പിന്നീട് ഹോഡ്ജും ഫള്‍ക്നറും ചേര്‍ന്ന് സ്കോര്‍ 152-ല്‍ എത്തിച്ചു. എന്നാല്‍ 35 റണ്‍സെടുത്ത ഹോഡ്ജിനെ നരേയ്ന് ബൗള്‍ഡാക്കിയതോടെ ഈ കൂട്ടുകെട്ടും പിരിഞ്ഞു. ഫള്‍ക്നര്‍ 13 റണ്‍സെടുത്തും സ്റ്റാര്‍ക്ക് നാല് റണ്‍സെടുത്തും പുറത്തായപ്പോള്‍ ഹാഡിന് 15 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. വിന്‍ഡീസിന് വേണ്ടി ബദ്രി, സാമുവല്‍സ്, നരേയ്ന് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
179 റണ്‍സ് വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന വിന്‍ഡീസിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ സ്മിത്തും ഗെയിലും ചേര്‍ന്ന് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 50 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 17 റണ്‍സെടുത്ത സ്മിത്തിനെ സ്റ്റാര്‍ക്കിന്റെ പന്തില്‍ ഹാഡിന് പിടികൂടി. തുടര്‍ന്ന് ഗെയിലും സിമണ്‍സും ചേര്‍ന്ന് 12.1 ഓവറില്‍ സ്കോര്‍ 101-ല്‍ എത്തിച്ചു. 35 പന്തില്‍ നിന്ന് ആറ് ഫോറും രണ്ട് സിക്സറുമടക്കം 53 റണ്‍സെടുത്ത ഗെയിലിനെ മ്യൂര്ഹെഡിനെ മാക്സ്വെല് കയ്യിലൊതുക്കിയതോടെ ഈ കൂട്ടുകെട്ട് പിരിഞ്ഞു. ഗെയില്‍ പുറത്തായതോടെ സ്കോറിംഗിന്റെ വേഗവും കുറഞ്ഞു. സ്കോര്‍ 107-ല്‍ എത്തിയപ്പോള്‍ 26 റണ്‍സെടുത്ത സിമണ്‍സിനെ ബോളിഞ്ചറുടെ പന്തില്‍ മാക്സ്വെല് പിടികൂടി. 16.3 ഓവറില്‍ സ്കോര്‍ 130-ല്‍ എത്തിയപ്പോള്‍ നാലാം വിക്കറ്റും വിന്‍ഡീസിന് നഷ്ടമായി. 12 റണ്‍സെടുത്ത സാമുവല്‍സിനെ സ്റ്റാര്‍ക്ക് ഹാഡിന്റെ കൈകളിലെത്തിച്ചു. പിന്നീടാണ് ബ്രാവോ, സമി കൂട്ടുകെട്ടിന്റെ വെടിക്കെട്ടിന് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഓസ്ട്രേലിയക്ക് വേണ്ടി സ്റ്റാര്‍ക്ക് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: