മിര്‍പൂര്‍: ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിന്റെ സെമിഫൈനല്‍ പ്രവേശം ഏറെക്കുറെ ഉറപ്പാക്കി. ഇന്നലെ നടന്ന ഗ്രൂപ്പ് രണ്ടിലെ മൂന്നാം മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യ ആതിഥേയരായ ബംഗ്ലാദേശിനെ കീഴടക്കിയത്. ബംഗ്ലാദേശ് ഉയര്‍ത്തിയ വിജയലക്ഷ്യമായ 139 റണ്‍സ് 9 പന്തുകള്‍ ബാക്കിനില്‍ക്കേ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ഇന്ത്യ മറികടന്നത്. അര്‍ദ്ധസെഞ്ച്വറി നേടിയ രോഹിത് ശര്‍മ്മയും (56) വിരാട് കോഹ്ലി(57നോട്ടൗട്ട്)യും ധോണി (22നോട്ടൗട്ട്)യുമാണ് ഇന്ത്യക്ക് അനായാസ വിജയം നേടിക്കൊടുത്തത്. പാക്കിസ്ഥാനെയും വെസ്റ്റിന്‍ഡീസിനെയും പരാജയപ്പെടുത്തിയ ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്. മൂന്ന് മത്സരങ്ങളും ജയിച്ച് ആറ് പോയിന്റുമായി ഇന്ത്യയാണ് ഗ്രൂപ്പ് രണ്ടില്‍ ഒന്നാം സ്ഥാനത്ത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 7 വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുത്തു. 44 റണ്‍സെടുത്ത അനമുള്‍ ഹഖും 33 റണ്‍സെടുത്ത് പുറത്താകാതെ നിന്ന മഹ്മദുള്ളയും 24 റണ്‍സെടുത്ത നാസിര്‍ ഹൊസൈനുമാണ് ബംഗ്ലാനിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്. ഇന്ത്യക്ക് വേണ്ടി അമിത് മിശ്ര മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
നേരത്തെ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത ക്യാപ്റ്റന്റെ തീരുമാനം ശരിവെച്ച് ഇന്ത്യന്‍ ബൗളര്‍മാര്‍ ഉജ്ജ്വലമായാണ് പന്തെറിഞ്ഞത്. ഭുവനേശ്വര്‍കുമാറിനൊപ്പം അശ്വിനാണ് ആദ്യം ബൗള്ചെയ്യാനെത്തിയത്. 3.2 ഓവറില്‍ സ്കോര്‍ 20 റണ്‍സിലെത്തിയപ്പോള്‍ ബംഗ്ലാദേശിന് ആദ്യ വിക്കറ്റ് നഷ്ടമായി. ആറ് റണ്‍സെടുത്ത തമിം ഇഖ്ബാലിനെ അശ്വിന്റെ പന്തില്‍ റെയ്ന പിടികൂടി. തൊട്ടടുത്ത പന്തില്‍ ഷംസുര്‍ റഹ്മാനെ രോഹിത് ശര്‍മ്മയുടെ കൈകളിലെത്തിച്ച് അശ്വിന് വീണ്ടും ആഞ്ഞടിച്ചു. ഒരു റണ്‍സ് കൂടി സ്കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും മൂന്നാം വിക്കറ്റും ആതിഥേയര്‍ക്ക് നഷ്ടമായി. ഇത്തവണ ഭുവനേശ്വര്‍ കുമാറിന്റെ ഊഴമായിരുന്നു. ഒരു റണ്‍സെടുത്ത ഷക്കിബ് അല്‍ ഹസ്സനെ ഭുവനേശ്വര്‍ ബൗള്‍ഡാക്കി. നാലാം വിക്കറ്റില്‍ അനമുള്‍ ഹഖും മുഷ്ഫിഖര്‍ റഹിമും ചേര്‍ന്ന് നേടിയ 46 റണ്‍സാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് ബംഗ്ലാദേശിനെ കരകയറ്റിയത്. സ്കോര്‍ 67-ല്‍ എത്തിയപ്പോള്‍ 24 റണ്‍സെടുത്ത മുഷ്ഫിഖറിനെ മുഹമ്മദ് ഷാമി വിരാട് കോഹ്ലിയുടെ കൈകളിലെത്തിച്ചു. സ്കോര്‍ 82-ല്‍ എത്തിയപ്പോള്‍ അഞ്ചാം വിക്കറ്റും അവര്‍ക്ക് നഷ്ടമായി. 43 പന്തില്‍ നിന്ന് 44 റണ്‍സെടുത്ത ടോപ് സ്കോററായ അനമുള്‍ ഹഖിനെ ബൗള്‍ഡാക്കി മിശ്രയാണ് ഇത്തവണ പ്രഹരമേല്‍പ്പിച്ചത്. പിന്നീട് നാസിര്‍ ഹൊസൈനും (16), മഹ്മദുള്ളയും (33 നോട്ടൗട്ട്) ചേര്‍ന്ന് സ്കോര്‍ 19 ഓവറില്‍ 131-ല്‍ എത്തിച്ചു. അവസാന ഓവര്‍ ബൗള്‍ ചെയ്യാനെത്തിയ അമിത് മിശ്ര ആദ്യ പന്തില്‍ നാസിര്‍ ഹൊസൈനെയും രണ്ടാം പന്തില്‍ സിയാവുര്‍ റഹ്മാനെയും മടക്കി. ഇന്ത്യക്ക് മിശ്രീ നാല് ഒാവറില്‍ 26 റണ്‍സ് വഴങ്ങി മൂന്നും അശ്വിന് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
139 റണ്‍സ് വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന ഇന്ത്യക്ക് മികച്ച തുടക്കം നല്കുന്നതില് ശിഖര്ധവാന് ഇത്തവണയും പരാജയപ്പെട്ടു. സ്കോര്‍ 13-ല്‍ എത്തിയപ്പോള്‍ ഒരു റണ്‍സ് മാത്രമെടുത്ത ധവാനെ അല്‍ അമിന്‍ ഹൊസൈന്‍ ബൗള്‍ഡാക്കി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഉജ്ജ്വല ഫോമിലുള്ള രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും ഒത്തുചേര്‍ന്നതോടെ ഇന്ത്യ മത്സരത്തില്‍ പിടിമുറുക്കി. 7 ഒാവറില്‍ ഇന്ത്യന്‍ സ്കോര്‍ 50 കടന്നു. 13.2 ഓവറില്‍ ഇന്ത്യന്‍ സ്കോര്‍ 100ലെത്തി. അധികം വൈകാതെ ഇരുവരും അര്‍ദ്ധസെഞ്ച്വറിയും കടന്നു. ഒടുവില്‍ സ്കോര്‍ 113-ല്‍ എത്തിയപ്പോള്‍ ഇന്ത്യക്ക് രണ്ടാം വിക്കറ്റ് നഷ്ടമായി. 46 പന്തുകളില്‍ നിന്ന് 56 റണ്‍സെടുത്ത രോഹിത് ശര്‍മ്മയെ മൊര്‍താസയുടെ പന്തില്‍ നാസിര്‍ ഹൊസൈന്‍ പിടികൂടി. തുടര്‍ന്ന് കോഹ്ലിയും ധോണിയും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: