ന്യൂദല്‍ഹി: നാവികസേനയിലെ മുങ്ങിക്കപ്പല്‍ അപകടങ്ങളുണ്ടാക്കിയ നടുക്കം മാറുംമുന്പ് വ്യോമസേനയിലും ദുരന്തം. എയര്‍ഫോഴ്സിന്റെ സി- 130ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് ചരക്കുവിമാനം തകര്‍ന്ന് മലയാളി അടക്കം അഞ്ചുപേര്‍ മരിച്ചു. സഹപെയിലറ്റ് വിങ് കമാണ്ടര്‍ ചേര്‍ത്തല സ്വദേശി രജി നായരാണ് മരിച്ചത്.
കൂടുതല്‍ സൈനികര്‍ വിമാനത്തിലുണ്ടായിരുന്നെന്നാണ് നിഗമനം. എന്നാല്‍ ഇതു സംബന്ധിച്ച് വ്യോമസേനാ അധികൃതര്‍ ഇതുവരെ സ്ഥിരീകരണം നടത്തിയിട്ടില്ല. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. അപകടത്തില്‍ ദുരൂഹതയുണ്ടെന്നാണ് വ്യോമസേനയുടെ പ്രാഥമിക വിലയിരുത്തല്‍.
ഇന്ത്യന്‍ വ്യോമസേനയുടെ പക്കലുള്ള ഏറ്റവും ശക്തമായ സി130ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് യുദ്ധവിമാനമാണ് ആഗ്ര എയര്‍ബേസിന് 115 കിലോമീറ്റര്‍ അകലെ മധ്യപ്രദേശ്-രാജസ്ഥാന് അതിര്‍ത്തിയില്‍ തകര്‍ന്നുവീണത്. ഗ്വാളിയോര്‍ വ്യോമത്താവളത്തിന് 70 കിലോമീറ്റര്‍ അകലെ ഇന്നലെ രാവിലെയാണ് അപകടം.
പത്തുമണിയോടെ ആഗ്രയില്‍ നിന്നു പതിവു പരിശീലനത്തിന് പറന്നുയര്‍ന്ന വിമാനം ലാന്‍ഡിങ്ങിന് തൊട്ടു മുന്‍പ് തകര്‍ന്നു വീഴുകയായിരുന്നു. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ട്. കോക്പിറ്റില്‍ തീ പടര്‍ന്നതോ പരിചയ സമ്പത്തില്ലാത്തവര്‍ വിമാനം നിയന്ത്രിച്ചതോ ആയിരിക്കാം കാരണമെന്നാണ് വ്യോമസേനാ ഉദ്യോഗസ്ഥര്‍ പറയുന്നത്.
ആയിരം കോടി രൂപ വിലവരുന്ന യുദ്ധവിമാനമാണ് സി130ജെ സൂപ്പര്‍ ഹെര്‍ക്കുലീസ്. അതീവ സുരക്ഷിതവും കാര്യക്ഷമതയുള്ളതുമായ ഈ വിമാനം തകര്‍ന്നത് സേനയിലെ ഉന്നത ഉദ്യോഗസ്ഥരെ ഞെട്ടിച്ചിട്ടുണ്ട്. സംഭവത്തെ വിചിത്രമെന്ന് മാത്രമേ വിശേഷിപ്പിക്കാനാവുവെന്ന് ഒരു മുതിര്‍ന്ന പെയിലറ്റ് പറഞ്ഞു. വ്യോമസേനാ മേധാവി അരൂപ് രാഹയില് നിന്നും വിശദീകരണം വാങ്ങി പ്രതിരോധമന്ത്രി എ.കെ. ആന്റണി പതിവുപോലെ സ്വന്തംഭാഗം സുരക്ഷിതമാക്കിയിട്ടുണ്ട്. സംഭവത്തില്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ് നടുക്കം രേഖപ്പെടുത്തി. വിമാനം തകര്ന്നുവീണതിനെപ്പറ്റി വ്യോമസേനാ മേധാവി പ്രതിരോധമന്ത്രാലയത്തിന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: