കൊച്ചി: സലിം രാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. തന്റെ ഓഫീസുമായി ബന്ധപ്പെട്ട കേസായതിനാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് മറുപടി പറയാന്‍ ഉത്തരവാദിത്തമുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. ധാര്‍മ്മികമായി ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിസ്ഥാനം ഒഴിയാന്‍ പോലും നിര്‍ബന്ധിതമാക്കുന്ന കോടതി നിരീക്ഷണം സംസ്ഥാനത്ത് വന്‍ രാഷ്ട്രീയ വഴിത്തിരിവിന് ഇടയാക്കിയിരിക്കുകയാണ്.
ഒമ്പത് മാസത്തിനുള്ളില്‍ സിബിഐ അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് ജസ്റ്റീസ് ഹാറുണ്‍ അള് റഷീദിന്റെ ബഞ്ച് നിര്‍ദ്ദേശിച്ചിരിക്കുന്നത്. രൂക്ഷമായ ഭാഷയിലാണ് ഹൈക്കോടതി സര്‍ക്കാര്‍ അനാസ്ഥയെ വിമര്‍ശിച്ചത്. കോടിക്കണക്കിന് രൂപയുടെ വസ്തു മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം മുന്‍കൈ എടുത്ത് തട്ടി എടുക്കാന്‍ ശ്രമിച്ചത് ആശങ്കാജനകമാണ്. മന്ത്രിമാരുടെ സ്റ്റാഫുകള്ക്കെതിരെയുള്ള പോലീസ് അന്വേഷണങ്ങള്‍ എങ്ങും എത്തുന്നില്ല, ക്രിമിനലുകളെ സ്റ്റാഫായി നിയമിച്ചതിന് മറുപടി പറയാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട് എന്നും കോടതി അഭിപ്രായപ്പെട്ടു. ആര്‍ക്കുവേണ്ടിയാണ് ഇത്രയും വലിയ ഭൂമി തട്ടിപ്പ് നടത്തിയത് എന്ന് വ്യക്തമല്ല, ഇതും സിബിഐ അന്വേഷണത്തിലെ കണ്ടെത്താന്‍ കഴിയൂ.
പത്തടിപ്പാലം സ്വദേശിനി ഷറീഫാ, കടകംപള്ളി സ്വദേശി പ്രേംചന്ദ് ആര്. നായര്‍ എന്നിവര്‍ സലിം രാജ്, അബ്ദുള്‍ മജീദ്, ദിലീപ് എന്നിവര്‍ക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് ഹാറുണ്‍ അള് റഷീദ് ഉത്തരവിട്ടത്.
ഹര്‍ജിക്കാര്‍ സോളാര്‍ കേസിലെ ചില പ്രതികള്‍ക്ക് ഭൂമി തട്ടിപ്പ് കേസില്‍ പങ്ക് ഉണ്ടെന്ന വസ്തുത കോടതിയെ ധരിപ്പിച്ചതിനെത്തുടര്‍ന്ന് കോടതി ചില പരാമര്‍ശങ്ങളും നടത്തി. മുഖ്യമന്ത്രിയുടെ ഓഫീസ് മാതൃക ഓഫീസ് ആയി പ്രവര്‍ത്തിക്കേണ്ട ഓഫീസാണ്, ഓഫീസ് ബന്ധപ്പെട്ട് നടന്ന തട്ടിപ്പിനെക്കുറിച്ച് മുഖ്യമന്ത്രിക്ക് മറുപടി പറയാന്‍ ബാധ്യതയുണ്ട്. സംസ്ഥാന ഭരണത്തിന്റെ തലപ്പത്ത് ഇരിക്കുന്ന പലരും ഇത്തരം കേസുകളില്‍ പ്രതികളാണ്, ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫുകളുടെ പങ്ക് വ്യക്തമാണ്, പ്രഥമദൃഷ്ടിയില്‍ ഇത് കാണാം എന്നും കോടതി അഭിപ്രായപ്പെട്ടു.
സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നില്ല എന്ന് നേരത്തെ കോടതിയെ അറിയിച്ചത് കോടതി രേഖപ്പെടുത്തി.
ഗൗരവകരമായ ഭൂമിതട്ടിപ്പ് കേസ് സിബിഐ അന്വേഷിക്കണം, ലാന്റ് റവന്യൂ കമ്മീഷണര്‍, രണ്ട് അസിസ്റ്റന്റ് ലാന്റ് റവന്യൂ കമ്മീഷണര്‍, തഹസില്‍ദാര്‍മാര്‍ മുതലായ ആരോപിതരായ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തണം, മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ പങ്ക് അന്വേഷിക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. പ്രതികളുടെ സാമ്പത്തിക സ്രോതസ്സ് കോടതി അന്വേഷിക്കണം.
സംസ്ഥാന പോലീസ്, വിജിലന്‍സ് അന്വേഷണത്തില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. ഭൂമിതട്ടിപ്പ് കേസ് സിബിഐ ഒമ്പതുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം, വിജിലന്‍സ്, പോലീസ് കൈവശമുള്ള രേഖകള്‍ സിബിഐക്ക് കൈമാറാന്‍ കോടതി നിര്‍ദ്ദേശിച്ചു. കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണം, സംസ്ഥാന അന്വേഷണ ഏജന്‍സി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്ത സാഹചര്യത്തിലാണ് നിര്‍ദ്ദേശം.
സിബിഐക്ക് എല്ലാ രീതിയിലും അന്വേഷണം നടത്താം. ഹര്‍ജിക്കാര്‍, പോലീസ് റവന്യൂ ഇന്റലിജന്‍സ് മുതലായ ഏജന്‍സികളുടേയും സഹായം തേടാം.
ഇത്ര ഗൗരവകരമായ കേസ് ആയതിനാല്‍ സിബിഐ അന്വേഷണം അനിവാര്യമാണെന്ന് കോടതി വ്യക്തമാക്കി. വിജിലന്‍സ് റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ തിരിച്ച് വിജിലന്‍സിന് അയച്ചുകൊടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഹൈക്കോടതി രജിസ്ട്രി വിധി പകര്‍പ്പ് സിബിഐ ഡയറക്ടര്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും അയച്ച് കൊടുക്കാനും നിര്‍ദ്ദേശിച്ചുകൊണ്ട് ഹര്‍ജി തീര്‍പ്പാക്കി.
അതിനിടെ, സര്‍ക്കാരിന് ഒന്നും മറയ്ക്കാന്‍ ഇല്ലാത്തതുകൊണ്ടാണ് സിബിഐ അന്വേഷണത്തെ കോടതിയില്‍ എതിര്‍ക്കാഞ്ഞതെന്ന് അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി പത്രക്കുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: