തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങള്‍ക്ക് വൈദ്യുതി വില്‍ക്കേണ്ടെന്ന കര്‍ണ്ണാടക സര്‍ക്കാരിന്റെ തീരുമാനം കേരളത്തെ പ്രതിസന്ധിയിലാക്കുന്നു. പുറത്തേക്ക് വൈദ്യുതി വില്‍ക്കുന്നത് നിരോധിച്ച് കര്‍ണ്ണാടകം ഉത്തരവിറക്കിയതാണ് കേരളത്തിനെ കുഴക്കുന്നത്. വേനല്‍ക്കാലത്ത് കര്‍ണ്ണാടകത്തിലും വൈദ്യുതി പ്രതിസന്ധിയുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് വില്പന നിരോധിച്ച് ഉത്തരവിറക്കിയത്. കര്‍ണ്ണാടകത്തില്‍ നിന്നു കൂടി വൈദ്യുതി വാങ്ങിയാണ് കേരളം വൈദ്യുതി ആവശ്യങ്ങള്‍ പരിഹരിച്ചിരുന്നത്. 325 മെഗാവാട്ട് വൈദ്യുതിയാണ് ഇത്തരത്തില്‍ വാങ്ങിയിരുന്നത്.
അതികഠിനമായ ചൂട് കാരണം കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വൈദ്യുതി ഉപയോഗത്തില്‍ വലിയ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. വന്‍വില കൊടുത്ത് പുറത്തു നിന്ന് വൈദ്യുതി വാങ്ങിയാണ് കേരളം പ്രതിസന്ധി തരണം ചെയ്തിരുന്നത്. കായംകുളത്ത് എന്‍ടിപിസിയില്‍ നിന്നു വാങ്ങുന്ന വൈദ്യുതിയുടെ വില കൂടുതലായതിനാല്‍ അതിനെ കൂടുതല്‍ ആശ്രയിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് കേരളം. ഇതിനിടെയാണ് കര്‍ണ്ണാടകയില്‍ നിന്നുള്ള വൈദ്യുതി വരവ് നിലയ്ക്കുന്നത്. അവിടെ ഉല്പാദിപ്പിക്കുന്ന വൈദ്യുതി അവര്‍ക്കു തന്നെ വേണമെന്ന നിലപാടാണ് കര്‍ണ്ണാടകയ്ക്ക്.
നമ്മുടെ അണക്കെട്ടുകളിലെ വെള്ളത്തിന്റെ അളവ് കുറഞ്ഞു വരികയാണ്. അതിനാല്‍ ആവശ്യത്തിനുള്ള വൈദ്യുതി പുറത്തു നിന്നു വാങ്ങാതെ പറ്റില്ല. തെരഞ്ഞെടുപ്പ് കാലത്ത് കര്‍ണ്ണാടകത്തിന്റെ ഇത്തരത്തിലുള്ള നടപടി കേരളം പ്രതീക്ഷിച്ചതല്ല. കര്‍ണ്ണാടകയില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള കരാര്‍ വച്ചിരുന്നെങ്കിലും കേന്ദ്ര വൈദ്യുതി നിയമത്തിലെ പ്രത്യേക വകുപ്പു പ്രകാരമാണ് കര്‍ണ്ണാടക ഉത്തരവിറക്കിയിരിക്കുന്നത്. കര്‍ണ്ണാടക നിലപാട് മാറ്റിയില്ലെങ്കില്‍ തെരഞ്ഞെടുപ്പിനു ശേഷം കര്‍ശന വൈദ്യുതി നിയന്ത്രണങ്ങളിലേക്ക് പോകേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: